മൂന്നാറിലും പാപ്പാത്തിചോലയിലും ലോ അക്കാദമിയിലും നടത്തിയ പോരാട്ടം പോലെയായില്ല ചാണ്ടിയുടെ കാര്യത്തില്‍, ഭരണവും സമരവുമായി സി.പി.ഐ മുന്നോട്ട്

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ പല വിഷയങ്ങളിലും ധാര്‍മികനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സി.പി.ഐ എപ്പോഴും ജാഗ്രത കാട്ടിയിരുന്നു. മൂന്നാറിലെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പരിസ്ഥിതിലോല പ്രദേശമായ, പാപ്പാത്തിച്ചോലയിലെ സര്‍ക്കാര്‍ഭൂമി കയ്യേറിയപ്പോള്‍ സി.പി.ഐയും അവരുടെ റവന്യൂമന്ത്രിയും എതിര്‍പ്പുമായി രംഗത്തെത്തി. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീരാംവെങ്കിട്ടരാമന് എല്ലാവിധ പിന്തുണയും സിപി.ഐയും റവന്യൂമന്ത്രിയും നല്‍കി. അതോടെ വൈദ്യുതി മന്ത്രി എം.എം മണിക്കും മൂന്നാര്‍ എം.എല്‍.എ എസ്. രാജേന്ദ്രനും ഹാലിളകി. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ സബ്കളക്ടര്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തി. സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് മന്ത്രി എം.എം മണി പ്രഖ്യാപിച്ചു. ഇതിനിടെ പാപ്പാത്തി ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചു. ആ കുരിശ് ആയുധമാക്കി പിണറായി സബ്കളക്ടറുടെ കസേര തെറിപ്പിച്ചു. ഉദ്യോഗസ്ഥനെ മാറ്റിയാലും നിലപാടില്‍ മാറ്റില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം വ്യക്തമാക്കി.
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആദ്യം പിന്തുണനല്‍കിയത് സി.പി.ഐ ആയിരുന്നു. അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. അപ്പോഴും സി.പി.എമ്മിന്റെ എസ്.എഫ്.ഐക്കാര്‍ മാനേജ്‌മെന്റിനൊപ്പമായിരുന്നു. പാട്ടത്തിനെടുത്ത സര്‍ക്കാര്‍ ഭൂമിയില്‍ ലോ അക്കാദമി മാനേജ്‌മെന്റ് അനധികൃത നിര്‍മാണം നടത്തിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ഇത് തിരിച്ച് പിടിക്കണമെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ മാറ്റണമെന്നും സി.പി.ഐ നിലപാടെടുത്തു. ലക്ഷ്മിനായരും പിതാവ് കോലിയക്കോട് നാരായണന്‍ നായരും കാനത്തിന്റെ കാലുപിടിക്കാന്‍ എം.എന്‍ സ്മാരകത്തിലെത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ലോ അക്കാദമിയുടെ കവാടം റവന്യൂവകുപ്പ് പൊളിച്ചുമാറ്റി പുറമ്പോക്ക് തിരിച്ചുപിടിച്ചു. പക്ഷെ, പാട്ടക്കരാര്‍ റദ്ദാക്കാനായില്ല. അത്രമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അവരുടേമേലുണ്ടായിരുന്നു. അങ്ങനെയാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എ.ഐ.എസ്.എഫുകാരനായ വിവേക് നല്‍കിയ പരാതി പിന്‍വലിച്ചത്.
ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയത് മുതല്‍ നടപടിവേണമെന്ന ഉറച്ചനിലപാടിലായിരുന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സി.പി.ഐയും. അപ്പോഴെല്ലാം മുഖ്യമന്ത്രിയും സി.പി.എമ്മും മറ്റ് ഘടകക്ഷികളും മൗനം പാലിച്ചു. ഓരോ തവണ കുരുക്ക് മുറുകിയപ്പോഴും ചാണ്ടിയെ രക്ഷിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിച്ചു. രാജി നീട്ടിക്കൊണ്ടു പോകാന്‍ കോടതിയെ വരെ ഉപയോഗിക്കാന്‍ ചാണ്ടിക്ക് അവസരം നല്‍കി. സ്വന്തം സര്‍ക്കാരിനെതിരെ ചാണ്ടി കോടതിയില്‍ പോയിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ലായിരുന്നു. എതിര്‍ത്തൊന്നും പറഞ്ഞില്ല. സി.പി.ഐ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന് എത്താതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നാവ് പൊങ്ങുകയും ചെയ്തു. അവസാനം സി.പി.ഐയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നില്‍ മുട്ടുകുത്തി.
https://www.facebook.com/Malayalivartha

























