എൻജിനീയറാകാൻ മോഹിച്ചു; കെട്ടിപ്പൊക്കിയത് കുവൈറ്റിൽ ബിസിനസ്സ് സാമ്രാജ്യം പിന്നെ കായൽ സാമ്രാജ്യം അവസാനം മന്ത്രി പദവി ഒടുവിൽ രാജിയും

പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ്തോമസ് ചാണ്ടി. കേരളത്തിലും പുറത്തും വ്യവസായലോകം കെട്ടിപ്പൊക്കിയ വ്യക്തി കൂടിയാണ്. ഭാര്യ മേഴ്സ്ക്കുട്ടിയും ഒരു മകനും രണ്ട് കുട്ടികളുമുണ്ട്. കെ എസ് യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കാലെടുത്തുവയ്ക്കുകയും പിന്നീട് കുവൈറ്റിലെത്തി വൻ വ്യവസായി ആയി മാറുകയും ചെയ്ത ചരിത്രമാണ് പിന്നീട് എൻസിപിയിലേക്ക് ചേക്കേറിയ തോമസ് ചാണ്ടിയുടേത്. വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി നാട്ടിലേക്ക് മടങ്ങിയ ചാണ്ടി പിന്നീട് കുട്ടനാട്ടുകാരുടെ നേതാവായി എം എൽ എ സ്ഥാനത്തേയ്ക്ക്...
കേരള ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ മന്ത്രി എന്ന സ്ഥാനവും തോമസ്ചാണ്ടിയ്ക്കുണ്ട്. 92കോടിയിലധികം രൂപയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തോമസ്ചാണ്ടി രേഖപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരം.
പണക്കൊഴുപ്പുകൊണ്ടാണ് തോമസ്ചാണ്ടി മന്ത്രിയായതെന്ന് ബിജെപി നേതാക്കളുള്‍പ്പെടെ ആരോപിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് തൊണ്ണൂറ്റി രണ്ടാണെങ്കില്‍, ഇപ്പോള്‍ നൂറുകോടിയിലധികമായിരിക്കും തോമസ് ചാണ്ടിയുടെ സ്വത്തുക്കളുടെ മൂല്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നനായ മന്ത്രിയെന്ന ബഹുമതിയും തോമസ് ചാണ്ടിക്ക് സ്വന്തമായിരുന്നു.
കുട്ടനാട് നിയമസഭാമണ്ഡലത്തെയാണ് തോമസ് ചാണ്ടി പ്രതിനിധീകരിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ സ്വത്തും തോമസ്ചാണ്ടിക്കായിരുന്നു. 92.37 കോടി രൂപയാണ് സത്യവാങ്മൂലത്തില്‍ കാട്ടിയിരിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 39.71 കോടിയായിരുന്നു. വ്യത്യസ്ത ബാങ്കുകളിലായി 11,08,932 രൂപയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടില്‍. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടുകളിലായി 16കോടി 24 ലക്ഷത്തിലധികം രൂപയുണ്ടായിരുന്നുവെന്നും 2016 മെയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.
ഇതിന് പുറമേ നാലരക്കോടിയുടെ മ്യൂച്ചല്‍ഫണ്ട്, സ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 38,45,000 രൂപയുടെയും 22,,25,011 രൂപയുടെയും ഇന്‍ഷുറന്‍സുകളുണ്ട്. ആശ്രിതരുടെ പേരിലാകട്ടെ, 14,92,044 രൂപയുടെ ഇന്‍ഷുറന്‍സ് നിക്ഷേപവും. രണ്ട് ആഡംബര കാറുകളും രണ്ട് ഹൗസ്‌ബോട്ടും സ്വന്തമായുണ്ട്. 1,45,20,000 രൂപ വിലയുള്ള മൂന്ന് മോട്ടോര്‍ബോട്ടുകളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ 5,60,000 രൂപയുടെ മോട്ടോര്‍ബോട്ടുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തനിക്ക് 100 ഗ്രാമിന്റെ സ്വര്‍ണവും ഭാര്യയ്ക്ക് ഒരു കിലോ സ്വര്‍ണവുമുണ്ടെന്നും സത്യവാങ്മൂലം സൂചിപ്പിക്കുന്നു.

ജംഗമസ്വത്തായി അറുപത്തിആറ് കോടിയോളം ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 65,80,65,427 രൂപ. ഭാര്യയുടെയും ബന്ധുക്കള്‍ക്കുമായി യഥാക്രമം 17,85,00,562 രൂപയുടെയും 15,02,044 രൂപയുടെയും ജംഗമസ്വത്തുക്കളുണ്ട്. വസ്തുവായി 8,56,92,000 രൂപയുടെ സ്വത്തുമുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. തനിക്ക് യാതൊരു ബാധ്യതകളുമില്ലെന്നും കുട്ടനാട് മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എസ് പുഷ്പകുമാരിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
ഔദ്യോഗിക കണക്കൂകള്‍ക്കപ്പുറം, ചാണ്ടിക്ക് 500 കോടിയിലധികം സ്വത്തുണ്ടെന്നാണ് എതിരാൡകള്‍ പ്രചരിപ്പിക്കുന്നത്. കുവൈറ്റില്‍ വിദ്യാഭ്യാസരംഗത്തുള്‍പ്പെടെ കോടിക്കണക്കിന് ദിനാറിന്റെ നിക്ഷേപമാണ് ഇദ്ദേഹത്തിനുള്ളത്. ഹോട്ടല്‍ രംഗത്തും ഇദ്ദേഹത്തിന് നിക്ഷേപമുണ്ട്. കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ ചെയര്‍മാനാണ് അദ്ദേഹം. റിയാദിലും അദ്ദേഹത്തിന് സ്‌കൂളുകളുണ്ട്. കുവൈറ്റ് ചാണ്ടിയെന്ന പേരുപോലും ഈ തോമസ്ചാണ്ടിക്കുണ്ട്.
നേരത്തേ ഇത്തവണ മന്ത്രിയാകുമെന്ന് ഉറപ്പാക്കിയാണ് മൂന്ന് തവണ വിജയിച്ച തോമസ്ചാണ്ടി ജനവിധി തേടിയതെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ ശശീന്ദ്രന്റെ പേരായിരുന്നു മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. നേരത്തേ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ എല്‍ഡിഎഫില്‍ വലിയ എതിര്‍പ്പ് ഉയരുകയും ചെയ്തിരുന്നു.
എന്നാൽ മന്ത്രിയായി തോമസ് ചാണ്ടിയെ നിശ്ചയിച്ച എന്‍സിപി തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. ഏപ്രിൽ ഒന്ന് ശനിയാഴ്ച്ച തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എകെ ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം.
എന്‍സിപി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിച്ചായിരുന്നു തോമസ്ചാണ്ടിയുടെ മന്ത്രിപദവിയിലേക്കുള്ള സത്യപ്രതിജ്ഞ. കുട്ടനാട്ടുകാർക്കു പ്രിയപ്പെട്ടവനാണ് സ്വന്തം നാട്ടുകാരനായ എംഎൽഎ തോമസ് ചാണ്ടി. അതുകൊണ്ടുതന്നെ അവരുടെ ഏത് ആവശ്യത്തിനും തോമസ് ചാണ്ടി ഓടിയെത്തും. കുവൈത്തിലെ ബിസിനസുകളും നാട്ടിലെ ജനസേനവവും വളരെ കഠിനാധ്വാനത്തിലൂടെ ഒന്നിച്ചുകൊണ്ടുപോകാൻ തോമസ് ചാണ്ടിക്കു കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തിൽ നിർണായകമായത്. എന്നാൽ ധാർഷ്ട്യം ഒരിക്കലും കൈവിടാതിരുന്നത് അദ്ദേഹത്തിന്റെ മന്ത്രിപദവിക്ക് വിലങ്ങുതടി ആവുകയും ചെയ്തു. എംഎൽഎയായെങ്കിലും തോമസ് ചാണ്ടി കുവൈറ്റിനെ മറന്നില്ല. കൂടുതലും ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തിൽ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാൻ തോമസ് ചാണ്ടി ഏൽപ്പിച്ചത്.
പാർട്ടിക്കാരും നാട്ടുകാരും അവലാതികൾ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പിൽ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎൽഎ എല്ലാ അർത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു. എന്നാൽ മന്ത്രിയാകുന്നതോടെ ആഴ്ചയിൽ ആറുദിവസവും തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന വാഗ്ദാനമാണ് ചാണ്ടി മുന്നോട്ടുവച്ചത്. എന്നാൽ തോമസ് ചാണ്ടി മന്ത്രിയാകില്ലെന്ന നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതിനിടെയാണ് കാര്യങ്ങൾ മാറിമറിയുന്നതും മന്ത്രിയാകാൻ അവസരം വരുന്നതും.

അപ്രതീക്ഷിതമായുണ്ടായ ഫോൺ വിവാദത്തിലൂടെ എകെ ശശീന്ദ്രൻ രാജിവച്ചത് കാര്യങ്ങൾ മാറ്റിമറിച്ചു. ശശീന്ദ്രനെ കുടുക്കിയതാണെന്ന് സ്വകാര്യചാനൽ വ്യക്തമാക്കിയെങ്കിലും ധാർമികപ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാൻ ശ്രമിച്ചില്ല. ഇത് തോമസ് ചാണ്ടിക്ക് മന്ത്രിപദത്തിലേക്കുള്ള വഴി എളുപ്പമാക്കി. എന്നാൽ മന്ത്രിയായതിന് പിന്നാലെ തന്നെ തുടങ്ങിയ വിവാദങ്ങൾ ഒടുവിൽ ലേക്ക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേക്ക് നീളുകയും ഇപ്പോൾ രാജിയിൽ എത്തി നിൽക്കുകയുമാണ്.
https://www.facebook.com/Malayalivartha

























