തമിഴ്നാട് - കേരള ക്രൈംബ്രാഞ്ച് സംഘങ്ങളെ നോക്കുകുത്തിയാക്കി നിർമ്മലന്റെ നാടകീയ നീക്കം ; പോലീസ് കസ്റ്റഡിയിൽ ലഭ്യമായാൽ തെളിവ് കിട്ടുന്നത് ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പിന്

നിർമ്മൽ ചിട്ടിഫണ്ട് ഉടമ നിർമ്മൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങി. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നിർമൽ കൃഷ്ണ മധുര കോടതിയിൽ കീഴടങ്ങുമെന്ന് സൂചനയുണ്ടായിരുന്നു. ഇതറിഞ്ഞ് തമിഴ്നാട് - കേരള ക്രൈംബ്രാഞ്ച് സംഘം കോടതി പരിസരത്ത് ഉണ്ടായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മലനെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ തട്ടിപ്പിന്റെ കൃത്യമായ വിവരം പൊലീസിന് ലഭ്യമാകൂ. മധുര കോടതിയിൽ ഹാജരായ നിർമ്മലന് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
ഓണത്തിന് തൊട്ടുപിന്നാലെയാണ് കേരള തമിഴ്നാട് അതിർത്തിയായ പളുകൽ കേന്ദ്രീകരിച്ചുള്ള നിർമ്മൽ ബനിഫിറ്റ് ലിമിറ്റഡെന്ന സ്ഥാപനം പൂട്ടി നിർമ്മലനും കുടുംബവും നാടുവിട്ടത്. ചിട്ടി ഇടപാടുകൾക്ക് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് തമിഴ്നാട്, കേരള അതിർത്തിയിലുള്ള ആയിരക്കണക്കിനാളുകളിൽ നിന്ന് കോടികണക്കിന് രൂപ നിക്ഷേപമായും ഇയാൾ സ്വീകരിച്ചിരുന്നു. സർക്കാർ ജീവനക്കാർ, ബിസിനസുകാർ, വീട്ടമ്മമാർ തുടങ്ങിയവർ നിക്ഷേപകരിൽ ഉൾപ്പെടുന്നു. ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളായ ചിലർക്കും നിർമ്മലന്റെ ചിട്ടിക്കമ്പനിയിൽ ബിനാമി നിക്ഷേപങ്ങളുള്ളതായും ആരോപണങ്ങളുണ്ടായെങ്കിലും അന്വേഷണം ഈവഴിക്കൊന്നും നീങ്ങിയിട്ടില്ല. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ നിർമ്മലൻ നാട് വിടും മുമ്പ് തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ പാപ്പർ ഹർജി ഫയൽചെയ്തിരുന്നു. കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആക്ഷൻ കൗൺസിലും കക്ഷി ചേർന്നതോടെ തട്ടിപ്പിനെപ്പറ്റിയും നിർമ്മലന്റെ സ്വത്ത് വിവരങ്ങളെയും പറ്റിയുള്ള കണക്കെടുപ്പിന് എ.പി അജയനെ റിസീവറായി നിയമിച്ചിരുന്നു. തട്ടിപ്പിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം നിർമ്മൽ ചിട്ടിക്കമ്പനി ഡയറക്ടർമാരായ ഏതാനും പേരെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മലന്റെ പേരിലുള്ള ബിനാമി സ്വത്തുക്കളും സ്ഥാപനങ്ങളും വാഹനങ്ങളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞദിവസം നിർമ്മലന്റെ ഭാര്യ സഹോദരൻ പേരൂർക്കട സ്വദേശിയെയും പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha

























