അഗ്നിശുദ്ധിവരുത്തി തിരിച്ചുവരും; തെറ്റൊന്നും ചെയ്തിട്ടില്ല, സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ല, തോസ് ചാണ്ടി മനസുതുറക്കുന്നു

ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം കൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് തോമസ് ചാണ്ടി എം.എല്‍.എ. പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സുപ്രിംകോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ വിധിന്യായത്തില്‍ ജഡിജിമാര്‍ ഒപ്പിട്ടിട്ടില്ല. അത് കിട്ടിയ ശേഷം ഇന്ന് തന്നെ ഡല്‍ഹിയില്‍ പോകും. നാളെത്തന്നെ കേസ് ഫയല്‍ ചെയ്യും. പരാമര്‍ശങ്ങള്‍ നീക്കിയ ശേഷം പാര്‍ട്ടി അനുവദിച്ചാല്‍ മന്ത്രിപദത്തിലേക്ക് തിരികെവരും. സര്‍ക്കാരിനെതരെ മന്ത്രിയായ ഞാന്‍ കോടതിയില്‍ പോകുന്നതില്‍ തെറ്റില്ലെന്നും അതന്റെ മൗലിക അവകാശമാണെന്നും വക്കീല്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം കുട്ടനാട്ടിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലഞ്ച് ദിവസം മുമ്പ് വരെ രാജിക്കാര്യം പാര്‍ട്ടിയോ, മുന്നണിയോ തീരുമാനിച്ചിരുന്നില്ല. കോടതി പരാമര്‍ശം വന്നതോടെ സി.പി.ഐക്ക് ബുദ്ധിമുട്ടായി. കാരണം റവന്യൂവകുപ്പ് അവരാണല്ലോ ഭരിക്കുന്നത്. അവരുടെ കളക്ടറല്ലേ റിപ്പോര്‍ട്ട് നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തെറ്റുണ്ട്. കരുവേലി പാടത്ത് എനിക്ക് ഒരു സെന്റ് ഭൂമിപോലുമില്ല. കളക്ടറുടെ റിപ്പോര്‍ട്ടില്‍ അങ്ങനെയുണ്ട്. ഇത് അവരെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാണ്. എനിക്ക് വേണമെങ്കില്‍ റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ട് അത് നീക്കം ചെയ്യാമായിരുന്നു. അത് വിവാദമാകുമെന്നറിയാം അതിനാലാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല രാജിവെച്ചത്. എന്‍.സി.പി ദേശീയനേതൃത്വത്തോട് അങ്ങോട് ആവശ്യപ്പെട്ടാണ് രാജി വയ്ക്കാന്‍ തീരുമാനിച്ചത്. പ്രഫുല്‍ പട്ടേല്‍ ഗുജറാത്തിലായിരുന്നു. ശരത്പവാറിന് അസുഖമായതിനാല്‍ അദ്ദേഹം രാവിലെ എണീക്കാന്‍ താമസിക്കും. അതുകൊണ്ട് അവരെ ഫോണില്‍ കിട്ടാന്‍ വൈകി. രാജി നീട്ടിവയ്ക്കണമെന്നാണ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടത്. കോടതി പരാമര്‍ശം ഉള്ളതിനാല്‍ രാജിയല്ലാതെ വഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കുറേ നാളായി വിവാദം തുടരുകയാണ്. പാര്‍ട്ടിയും മുന്നണിയും രാജി ആവശ്യപ്പെട്ടില്ല. മുഖ്യമന്ത്രിയോടും സി.പി.എം സംസ്ഥാന സെക്രട്ടറിയോടും മാറി നില്‍ക്കാമെന്ന് താന്‍ തന്നെയാണ് പറഞ്ഞതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ തോമസ് മകന്‍ ചാണ്ടിയെന്നും തൊഴില്‍ മന്ത്രിയെന്നുമാണ് വച്ചത്. അതില്‍ ഒരു ജഡ്ജിക്ക് അപാകത തോന്നി. അതേ തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. എനിക്ക് പകരം വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി കോടതിയില്‍ പോയിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും ഗുരുതരമാകുമായിരുന്നില്ല. കളക്ടര്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ മുഴുവന്‍ പ്രശ്‌നങ്ങളായിരുന്നു. രണ്ടാമത് നല്‍കിയ റിപ്പോര്‍ട്ടില്‍ 90 ശതമാനം തെറ്റുകളുണ്ട്. എനിക്കില്ലാത്ത ഭൂമി എന്റെ പേരിലുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. സി.പി.ഐ സമ്മര്‍ദ്ദം നടത്തിയോ എന്ന് പറയാനാകില്ല, അവരെ ആരെങ്കിലും അതിന് പ്രേരിപ്പിച്ചെന്നോ അറിയില്ല.
ഒരു ചാനല്‍ ഏഴ് ദിവസത്തെ പരമ്പരയായിട്ടാണ് എനിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയത്. അത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളായിരുന്നു. തുടക്കത്തില്‍ മറ്റ് ചാനലുകള്‍ ഈ വാര്‍ത്ത ശ്രദ്ധിച്ചില്ല. പിന്നീട് വാര്‍ത്ത നല്‍കിയ ചാനലിന്റെ റേറ്റിംഗ് കൂടിയതോടെ എല്ലാവരും ഏറ്റെടുത്തു. ചാനല്‍ ചര്‍ച്ചകളായി. ചിലര്‍ സത്യം പറഞ്ഞു. മറ്റുചിലര്‍ കല്ലുവെച്ച നുണകളും. ഇതെല്ലാം കണ്ട് ജനംഅന്തംവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താനോ, എ.കെ ശശീന്ദ്രനോ ആരാകും ആദ്യം നിരപരാധിത്വം തെളിയിക്കുക. അവര്‍ മന്ത്രിപദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























