ജേക്കബ് തോമസിനെതിരെ നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോക്കും കെ.എം.എബ്രഹാമിനുമെതിരെ സിവിൽ സർവീസിൽ അമർഷം

ജേക്കബ് തോമസിനെതിരെ നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി നളിനി നെറ്റോക്കും കെ.എം.എബ്രഹാമിനുമെതിരെ സിവിൽ സർവീസിൽ അമർഷം പുകയുന്നു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും തടവറയിലാണെന്നാണ് ഐ.എ.എസുകാരുടെ ആക്ഷേപം. ഐ.എ.എസുകാർക്കൊപ്പം ഐ.പി.എസുകാരും കലാപത്തിന്റെ വഴിയിലാണ്.
മുഖ്യമന്ത്രിയുടെ ഉപദേശകൻമാർക്കെതിരെ നേരത്തെ തന്നെ നീക്കങ്ങൾ സജീവമാണ്. ഇപ്പോൾ നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ ഉന്നത സ്റ്റാഫ് അംഗമാണ്. അവിടെയിരുന്ന് അവർ ഉയർന്ന സിവിൽ സർവീസുകാരോട് പകരം വീട്ടുന്നു എന്നാണ് ആരോപണം.
ജേക്കബ് തോമസ് പുസ്തകമെഴുതുക മാത്രമാണ് ചെയ്തത്. കോടി കണക്കിന് രൂപയുടെ അഴിമതി നടക്കുന്ന നാട്ടിൽ ഒരു പുസ്തകം എഴുതിയതിന്റെ പേരിൽ നടപടിയുണ്ടായാൽ എന്തു ചെയ്യുമെന്നാണ് സിവിൽ സർവീസുകാർ ചോദിക്കുന്നത്. തനിക്ക് ഐ.പി.എസ്. പണി മതിയായെന്നാണ് ജേക്കബ് തോമസ് അടുപ്പക്കാരോട് വിശദീകരിക്കുന്നത്.
തന്റെ രണ്ടാമത്തെ പുസ്തകത്തിൽ ഇ .പി.ജയരാജനെതിരെ എഴുതിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കൂടുതൽ ചൊടിച്ചാൽ പല രഹസ്യങ്ങളും പുറത്തുവിടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന്റെ അനുമതി വാങ്ങിയാണ് താൻ പുസ്തകം എഴുതിയതെന്ന് ജേക്കബ് തോമസ് പറയുന്നു.
അതിനിടെ ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും തമ്മിലുള്ള കലഹം കൈയാങ്കളിയുടെ വക്കിലെത്തിയിരിക്കുന്നു. കെ. എം എബ്രഹാമും മനോജ് ജോഷിയും തമ്മിലാണ് കലഹം തുടരുന്നത്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലായത് മനോജ് ജോഷിയുടെ പിടിപ്പുകേടാണെന്നാണ് കെ.എം.അബ്രഹാമിന്റെ ആരോപണം. ഇതിനെതിരെ ജോഷി മന്ത്രിക്ക് പരാതി നൽകി. അബ്രഹാമും മന്ത്രി ഐസക്കും അടുത്തയാളുകളാണ്. അവർക്ക് തമ്മിൽ രഹസ്യമായ ഒരു ഇക്വേഷനുണ്ട്.
സാമ്പത്തിക വിഷയങ്ങളിൽ അബ്രഹാം ഇടപെടുന്നത് ശരിയല്ലെന്നാണ് ജോഷിയുടെ നിലപാട്. എയിഡഡ് സ്കൂളുകൾക്ക് 2500 തസ്തിക സൃഷ്ടിച്ചത് അബ്രഹാമാണ്. ഇത് ജോഷി അറിഞ്ഞില്ല. വിവരം അറിഞ്ഞയുടനെ ജോഷി അത് റദ്ദാക്കി. ഉത്തരവിറക്കിയ അഡീഷണൽ സെക്രട്ടറിയെ ജോഷി സെക്രട്ടേറിയറ്റിൽ നിന്നും നാടുകടത്തി. അദ്ദേഹം അബ്രഹാമിന്റെ വിശ്വസ്തതാണ്. അഡീഷണൽ സെക്രട്ടറിയെ തിരികെ സെക്രട്ടേറിയറ്റിലെത്തിക്കണമെന്ന അബ്രഹാമിന്റെ ആവശ്യം ഐസക് അംഗീകരിച്ചില്ല. ജോഷിയുടെ കടുംപിടുത്തമാണ് ഇതിന് പിന്നിലെന്നറിയുന്നു.
ചീഫ് സെക്രട്ടറിക്ക് താൽപര്യമുള്ള വിഷയങ്ങൾ അദ്ദേഹം നിയമിച്ച കീഴ് ഉദ്യോഗസ്ഥർ വഴി നേടിയെടുക്കുന്നതാണ് മനോജ് ജോഷിയെ ബുദ്ധിമുട്ടിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയെ കാണാനിരിക്കുകയാണ് മനോജ് ജോഷി.
അടുത്ത കാലത്ത് ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകം എംഎ ബേബി പ്രകാശനം ചെയ്തിരുന്നു. അത് പിണറായിയെ ചൊടിപ്പിച്ചിരുന്നു. ഇതെഴുതാൻ ജേക്കബ് തോമസ് അനുവാദം വാങ്ങിയിരുന്നില്ല. ആദ്യ പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത് പിണറായിയാണ്. എന്നാൽ പിണറായി അതിൽ നിന്നും പിൻമാറി. രണ്ടാമത്തെ പുസ്തക പ്രകാശനത്തിന് തന്നെ വിളിക്കാതെ ബേബിയെ വിളിച്ചത് പിണറായിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഇതും പ്രകോപിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ഭരണത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ കലാപം നീങ്ങുന്നത്. പല സെക്രട്ടറിമാരും ഒരു ജോലിയും ചെയ്യുന്നില്ല. എന്തെങ്കിലും ചെയ്താലല്ലേ വിവാദമാകൂ.
https://www.facebook.com/Malayalivartha

























