ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ; കടൽക്ഷോഭം ശക്തം

കേരളത്തിൽ കനത്ത നാശം വിതച്ച ‘ഓഖി’ ചുഴലിക്കാറ്റ് ലക്ഷദ്വീപിൽ. കാറ്റു ശക്തമായതോടെ കൽപേനി, മിനിക്കോയ് ദ്വീപുകളിൽ ശക്തമായ കടൽക്ഷോഭം. തീരത്തു താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. കവരത്തിയിൽ അഞ്ചു ബോട്ടുകൾ മുങ്ങി. ഹെലിപ്പാടിലും വെള്ളം കയറിയ അവസ്ഥയിലാണ്. മണിക്കൂറിൽ 80 – 100 കിലോമീറ്റർ വേഗത്തിൽ കേരളതീരത്തും കാറ്റു വീശുമെന്നാണ് വിലയിരുത്തൽ. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കടൽക്ഷോഭവും കരയിടിച്ചിലും തുടരുകയാണ്. കന്യാകുമാരി മുതൽ പൊന്നാനി വരെ കടൽക്ഷോഭം രൂക്ഷമാണ്. തെക്കൻ കേരളത്തിൽ 24 മണിക്കൂർ ജാഗ്രതാ നിർദേശം നൽകി. മധ്യകേരളത്തിലും മഴ തുടരും. കേരളത്തിൽ ഇടവിട്ട് കനത്ത മഴയും കാറ്റും തുടരും. പമ്പയിൽ കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ തീരത്ത് സുനാമി ഉണ്ടാകാൻ നിലവിൽ ഒരു സാധ്യതയുമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ തീരദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സുനാമി ഉണ്ടായേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപിൽ മൂന്നു ദിവസത്തേക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























