സി പി ഐ യുടെ ഹർജിയിൽ സർക്കാരിന് ലഭിച്ച ഹരിത ട്രൈബ്യൂണൽ നോട്ടീസും ആതിരപ്പള്ളി വിഷയവും ചേർന്ന് സി.പി ഐയും സി പി എമ്മും തമ്മിൽ തെറ്റുന്നു

സി പി ഐ യുടെ ഹർജിയിൽ സർക്കാരിന് ലഭിച്ച ഹരിത ട്രൈബ്യൂണൽ നോട്ടീസും ആതിരപ്പള്ളി വിഷയവും ചേർന്ന് സി.പി ഐയും സി പി എമ്മും തമ്മിൽ തെറ്റുന്നു. വിവാഹമോചനം എന്നാണെന്ന് മാത്രം തീരുമാനിച്ചാൽ മതി. അടുത്തിടെ വിഷയം കുടുംബകോടതി പരിഗണിച്ചതാണ്. ഒത്തു പോകാനുള്ള എല്ലാ ശ്രമങ്ങളും പാഴായി.
അതിനിടെ ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള സി പി എം നീക്കത്തിനെതിരെയും ഹരിത ട്രൈബ്യൂണലിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് സി പി ഐ.
സർക്കാരിനെതിരെയാണ് സി പി ഐ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കുറിഞ്ഞി ഉദ്യാനം ഉൾപ്പെടെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി പി ഐ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. സി പി ഐ സംസ്ഥാന സമിതി അംഗം പി.പ്രസാദാണ് ഹർജി നൽകിയത്. കേസ് സർക്കാരിനെതിരെയാണ്. പരിസ്ഥിതിയുടെ മന്ത്രി മുഖ്യമന്ത്രിയാണ്. അതായത് പിണറായി വിജയനെതിരെയാണ് സി പി ഐ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.
തോളത്തിരുന്ന് കാതിൽ കടിക്കുന്ന പരിപാടിയാണ് ഇതെന്ന് സി പി എം പറയുന്നു. മൂന്നാറിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ കൈയേറ്റം വ്യാപകമാണെന്നപരാതിയാണ് സി പി ഐ ക്കുള്ളത്. യഥാർത്ഥത്തിൽ കൈയേറ്റം ഒഴിപ്പിക്കേണ്ട ബാധ്യത സി പി ഐ യുടെ മന്ത്രിയായ ചന്ദ്രശേഖരനാണുള്ളത്. അദ്ദേഹം ചുമ്മാതിരിക്കുകയും സി പി ഐ കേസിന് പോവുകയും ചെയ്താൽ എന്തു ചെയ്യും എന്ന് എംഎം മണി ഉൾപ്പെടെയുള്ളവർ ചോദിച്ചാൽ കുറ്റം പറയാനാവുമോ? പാർട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി കഴിഞ്ഞു.
സി പി ഐ യുടെ നീക്കം സി പി എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അതിനിടെ ആതിരപള്ളിക്ക് തടസം സി പി ഐയാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവനയും വിവാദമായി.
സി പി ഐ ക്കെതിരെ കേസിന് പോകാനുള്ള സാധ്യതയാണ് സി പി എം തേടുന്നത്. കർഷക സംഘം ഇതിനകം സി പി ഐക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി പി ഐയോട് ഒരു മയവും വേണ്ടെന്നാണ് സി പി എമ്മിന്റെ ഔദ്യോഗിക നിലപാട്.
അതിനിടെ കെ.എം.മാണിയുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രസ്താവനയും സി പി എമ്മിനെ പ്രകോപിപ്പിച്ചു. മാണിയെ തൈലം തേച്ച് കൊണ്ടുവരേണ്ട സാഹചര്യം ഇല്ലെന്നാണ് കാനം പറഞ്ഞത്. മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശിനിക്കാരല്ലെന്നും കാരണവൻമാരാണെന്നും കേരള കോൺഗ്രസ് തിരിച്ചടിച്ചു. സി പി ഐ യെ പറഞ്ഞ് വിട്ട് കേരള കോൺഗ്രസിനെ ഒപ്പം കൂട്ടാൻ സി പി എമ്മിന് താത്പര്യമുണ്ട്. അതിന് സി പി ഐ തടസ്സം നിൽക്കുകയാണെങ്കിൽ അതിനെ എതിർക്കാനാണ് സി പി എം തീരുമാനം. സി പി ഐ യെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നത് മാണിയാണെന്ന അഭിപ്രായം പല സി പി എം നേതാക്കൾക്കുമുണ്ട്.
റവന്യു വകുപ്പിന്റെ ഫയലുകൾ നിയമവകുപ്പ് പിടിച്ചു വയ്ക്കുന്നത് പുതിയ തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പല പദ്ധതികളും ഇക്കാരണത്താൽ നടപ്പിലാക്കാൻ കഴിയുന്നില്ല. എ.കെ.ബാലന്റെ സമ്മർദ്ദം ഇതിനു പിന്നിലുണ്ടെന്നാണ് മന്ത്രി ചന്ദ്രശേഖരന്റെ വാദം.
https://www.facebook.com/Malayalivartha

























