ഓഖി കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ നേരിടുന്നതിനു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങുമെന്ന് സൂചന

ഓഖി കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങൾ നേരിടുന്നതിനു സർക്കാർ അനുവദിച്ച നഷ്ടപരിഹാരം ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങുമെന്ന് സൂചന.150 കോടിയാണ് ചുഴലിയെ നേരിടാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നൽകുമെന്നാണ് പ്രഖ്യാപനം. ഗുരുതര പരിക്ക് പറ്റിയവർക്ക് അഞ്ച് ലക്ഷം നൽകുമെന്നാണ് സർക്കാർ പറയുന്നത്.
ട്രഷറി ഇടപാടുകൾക്ക് നിയന്ത്രണം സജീവമാണ്. ശമ്പളം മാത്രമാണ് മാറി കൊടുക്കുന്നത്. ഫലത്തിൽ അത് നിയന്ത്രണമല്ല, അടച്ചുപൂട്ടൽ തന്നെയാണ്. പണ്ടാണ് ട്രഷറി പൂട്ടുന്നു എന്ന് പറഞ്ഞിരുന്നത്. പൂട്ടൽ എന്ന പഴയ വാക്കിന്റെ പുതിയ അർത്ഥമാണ് നിയന്ത്രണം. ഓഖി വന്നത് കാരണം സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.
അതിസമർത്ഥനായ ധനമന്ത്രിയായ ഐസക് ഇത്തരമൊരു സ്ഥിതിവിശേഷം മനപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാൽ ചുഴലിയുടെ കാര്യത്തിൽ വസ്തുതകൾ അങ്ങനെയല്ല. കാരണം ഐസക്കിന്റെ സ്വന്തം മണ്ഡലവും ചുഴലിയുടെ പിടിയിലാണ്. എന്നാൽ ഐസക്ക് മനസുകൊണ്ട് വിചാരിച്ചിരുന്നെങ്കിൽ ട്രഷറി പൂട്ടുമായിരുന്നില്ല. 2006 ൽ ധനമന്ത്രി വക്കം പുരുഷോത്തമൻ കുളമാക്കിയ ട്രഷറിയാണ് ഐസക് ഏറ്റുവാങ്ങിയത്. അതിന് മുമ്പ് ധനമന്ത്രി ശങ്കരനാരായണനാണ് ട്രഷറി തുലച്ചത്. അക്കാലത്ത് മുഖ്യമന്ത്രി ആന്റണി ഡൽഹിയിൽ പോയ ടിക്കറ്റിന്റെ പണം നൽകാൻ പോലും സർക്കാരിന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ശങ്കരനാരായണന്റെ കെടുകാര്യസ്ഥത മറികടക്കാൻ പ്രതിഭാശാലിയായ വക്കത്തിന് കഴിഞ്ഞില്ല.
പിന്നീട് ഐസക് മന്ത്രിയായതോടെ ധനമേഖലകൾ ഉണർന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾക്ക് അദ്ദേഹം രൂപം കൊടുത്തു. അഴിമതി വിരുദ്ധ ഇമേജ് അദ്ദേഹഞ്ഞ ഏറെ സഹായിച്ചു. ധനകാര്യ വിദഗ്ദ്ധൻ എന്ന നിലയിലുള്ള ഐസക്കിന്റെ പ്രസിദ്ധി അദ്ദേഹത്തെ ഒരു പാട് സഹായിച്ചു. അദ്ദേഹം ചില മാജിക്കുകളുടെ സഹായത്തോടെ നമ്മുടെ സാമ്പത്തിക മേഖലയെ ഉണർത്തി. 2006 - 2011 കാലഘട്ടത്തിലാണ് ട്രഷറി പൂട്ടാതിരുന്ന ആദ്യ അഞ്ചു വർഷം. പിന്നീട് കെ.എം.മാണി ധനമന്ത്രിയായി. അദ്ദേഹവും ട്രഷറി പൂട്ടിയിട്ടില്ല. പിന്നീട് ഐസക് ധനമന്ത്രിയായി. അപ്പോഴാണ് പ്രതിസന്ധി രൂക്ഷമായത്.
ഐസക്കും പിണറായിയും തമ്മിൽ സ്വരചേർച്ചയില്ലെന്ന കാര്യം ഏറെ നാളായി പറഞ്ഞു കേൾക്കുന്നു. ഒരു കാലത്ത് നിറഞ്ഞു നിന്ന ഐസക്ക് നിശബ്ദനായതോടെയാണ് ഇത്തരമൊരു വാർത്ത പരന്നത്. 1500 കോടി വേണം ക്ഷേമപെൻഷൻ നൽകാൻ. ഡിസംബറിൽ രണ്ട് ശമ്പളം നൽകണം. ദിവസം അൻപത് കോടിയിൽ താഴെ മാത്രം ട്രഷറി വഴി ചെലവിട്ടാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.
അതിനിടയിലാണ് ഓഖി വന്നത്. എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് ധനമന്ത്രി. കേന്ദ്രത്തിൽ നിന്നും പറയത്തക്ക ധനസഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
https://www.facebook.com/Malayalivartha

























