ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ വിമര്‍ശനം ഉണ്ടായെങ്കിലും കോടിയേരിയെ ആരും ആക്രമിച്ചിരുന്നില്ല; ഇനിയുള്ള സമ്മേളനങ്ങള്‍ കോടിയേരിക്കും സി.പി.എമ്മിനും തലവേദനയാകും

ജില്ലാ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ വായ്പാ തട്ടിപ്പ് നടത്തിയെന്ന ആരോപണം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. നേതാവിനെതിരെ പരാതിയും ആരോപണവും ഇല്ലാത്തതിനാല്‍ അന്വേഷിക്കേണ്ട നിലപാടിലാണ് പാട്ടിനേതൃത്വം. പക്ഷെ, ഇനി നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലും ഇക്കാര്യം ചര്‍ച്ചയാകും എന്നതില്‍ തര്‍ക്കമില്ല. നിയമസഭ നടക്കുന്നതിനാല്‍ അവിടെയും പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കേണ്ടിവരും. അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്നെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയത് സെക്രട്ടറിയുടെ പിന്തുണ കൊണ്ടാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഇതുവരെ നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ കോടിയേരി ബാലകൃഷ്ണനെതിരെ ഒരിടത്തും വിമര്‍ശനങ്ങള്‍ ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാര്‍ക്കും സി.പി.ഐക്കും എതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അവിടങ്ങളില്‍ കോടിയേരി ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയുടെ മിനി കൂപ്പര്‍ വിവാദവും മകനെതിരായ ആരോപണങ്ങളും ചര്‍ച്ച ചെയ്യാതെ തരമില്ല. ആരോപണങ്ങളും ചര്‍ച്ചകളും മല്‍സരങ്ങളും തടയാന്‍ പിണറായി നേരിട്ടാണ് എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നത്. എന്നിട്ടും കൊല്ലം സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനം ഉണ്ടായി.
കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്ക് പോക്ക് ഉണ്ടാക്കുന്നതിനും ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും കോടിയേരി അടക്കമുള്ള ഒരു വിഭാഗം സി.പി.എം നേതാക്കള്‍ എതിരാണ്. അതിന്റെ ഭാഗമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി കൊണ്ടുവന്ന കരട് പ്രമേയം കാരാട്ടും പിണറായിയും കോടിയേരിയും അടങ്ങുന്ന ഗ്രൂപ്പ് വോട്ടിനിട്ട് തള്ളിയത്. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ എതിര്‍ചേരി ചര്‍ച്ചയാക്കും. വി.എസിന് പഴയ പോരാട്ടവിര്യമില്ലെങ്കിലും അദ്ദേഹം മറ്റ് പലരും വഴി അതിന് നീക്കം നടത്തുന്നുണ്ട്. സി.സി യെച്യൂരിയുടെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തെഴുതിയതും വെറുതെയല്ല.
ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കോടിയേരിയുടെ മകനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് കിട്ടിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തതെന്നും ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്നാണ് പരാതി കിട്ടിയില്ലെന്ന് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. പി.ബിയിലെ ഭൂരിപക്ഷം പേരും പിണറായിയും കോടിയേരിയും കാരാട്ടും അടങ്ങുന്ന ഗ്രൂപ്പിനൊപ്പമാണ്. യെച്യൂരിയും ബംഗാള്‍ ഘടകവും മാത്രമാണ് എതിര്‍ ചേരിയില്‍. പണ്ടൊക്കെ ആശയസംഘട്ടനങ്ങളുടെ പേരിലാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നേതാക്കളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും അധികാരം നിലനിര്‍ത്താനുമാണ് ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























