ആദിവാസികളുടെ പാരമ്പര്യ കലകളെ കുറിച്ച് ഫോക്ലോര്‍ അക്കാദമിയില്‍ ക്ലാസ്സെടുക്കുന്ന എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ലക്ഷ്മിക്കുട്ടിയമ്മ; സമകാലിക വിഷയങ്ങളെ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്: നാട്ടുവൈദ്യത്തിൽ പ്രഗത്ഭ...തിരുവനന്തപുരം വിതുര മൊട്ടമൂടുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഇനി പത്മശ്രീ തിളക്കവും

വിതുര പൊന്മുടി റോഡില്‍ കല്ലാര്‍ ചെക് പോസ്റ്റ് കടന്ന് ഇടത്തേക്കുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന കാടിനോട് ചേര്‍ന്നുള്ള പ്രദേശത്തെത്താം. അവിടെ വനത്തിനുള്ളില്‍ ഒരു കുടിലില്‍ എഴുപത്തിനാലാം വയസ്സിലും 17 കാരിയുടെ ചുറുചുറുക്കോടെ ഒരു അമ്മയുണ്ട്. നഷ്ടമാകുന്ന ഗോത്ര സംസ്കൃതിയുടെ അവസാനത്തെ ശേഷിപ്പുകളില്‍ ഒന്നാണ് ലക്ഷ്മിക്കുട്ടി എന്ന ഈ അമ്മ.
മൊട്ടമൂട് ഊരിന്‍റെ മൂപ്പനായിരുന്ന ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചതിന് ശേഷം കാട്ടിന് നടുവിലെ ഈ കുടിലില്‍ ഒറ്റയ്ക്കാണ് ലക്ഷ്മിക്കുട്ടി. നാട്ടുവൈദ്യ ചികിത്സയില്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധയാണ് ഈ 73 കാരിയ്ക്ക് രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചിരിക്കുകയാണ്.
എന്തേ പത്മ പുരസ്കാരം ലഭിക്കാന്‍ ഇത്ര വൈകി എന്ന് മാത്രമേ ലക്ഷ്മിക്കുട്ടി അമ്മയുടെ നാട്ടുവൈദ്യത്തെ കുറിച്ച് അറിയുന്നവര്‍ അതിന്‍റെ ഗുണമറിഞ്ഞവര്‍ ചിന്തിക്കൂ. ഉഗ്രവിഷമുള്ള പാമ്പിന്‍റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ലക്ഷ്മിക്കുട്ടി അമ്മയുടെ കയ്യിലുണ്ട്. വിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഈ മുത്തശ്ശി.
500 ഓളം മരുന്നിന്‍റെ കുറിപ്പടികളും കാണാപ്പാടമാണ്. വേണ്ട മരുന്നുകകള്‍ക്കുള്ള ഔഷധ സസ്യങ്ങളെല്ലാം കയ്യെത്തും ദൂരത്ത്, വീട്ടുമുറ്റത്തുതന്നെ നട്ടുവളര്‍ത്തുന്നുമുണ്ട്. ഓരോ ഔഷധച്ചെടിയും എന്തിന് വേണ്ടി, എങ്ങനെ ഉപയോഗിക്കണമെന്നെല്ലാം ലക്ഷ്മ്മിക്കുട്ടി അമ്മ പറഞ്ഞ് തരും. നമുക്ക് അറിയുന്നത് എല്ലാവര്‍ക്കും എവിടെ വേണേലും പറഞ്ഞ് കൊടുക്കും. അതെല്ലാം ശരിയാണെന്നാണ് അവര്‍ പറയുന്നതെന്നും ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഈ വൈദ്യരത്നം പറയും.
സ്വദേശികള്‍ മാത്രമല്ല, വിദേശത്തുനിന്നും നിരവധി പേരാണ് ലക്ഷ്മിക്കുട്ടിയുടെ നാട്ടാറിവ് പഠിക്കാന്‍ മൊട്ടന്മൂട് കോളനിയിലേക്ക് എത്തുന്നത്. കഥയും കവിതയുമെല്ലാം ഇഷ്ടപ്പെടുന്ന ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷുമെല്ലാം വഴങ്ങും. ഫോക്‍ലോര്‍ അക്കാദമിയിലെ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് ഈ എട്ടാം ക്ലാസുകാരി.
കാടിന്‍റെ ഓരോ സ്പന്ദനങ്ങളും അറിയാവുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ലക്ഷ്മിക്കുട്ടി. ആദിവാസികളുടെ പാരമ്പര്യ കലകളെ കുറിച്ച് ഫോക്ലോര്‍ അക്കാദമിയില്‍ ക്ലാസ്സെടുക്കാനും ലക്ഷ്മിയമ്മ പോകാറുണ്ട്. ചികിത്സയെ കുറിച്ചും ചെടികളെ കുറിച്ചും പഠിക്കാന്‍ വേണ്ടി സ്വദേശികളും വിദേശികളുമായി നിരവധി പേര്‍ ലക്ഷ്മിക്കുട്ടിയമ്മയെ തേടി എത്തുന്നു.
കേരള യൂണിവേഴ്സിറ്റിയടക്കം പല കോളേജുകളിലും ലക്ഷ്മിക്കുട്ടി കാട്ടറിവുകളെ കുറിച്ച് ക്ലാസ്സ് എടുക്കാറുണ്ട്. നാട്ടു വൈദ്യവുമായി ബന്ധപ്പെട്ടും ആദിവാസി പാരമ്പര്യത്തെ കുറിച്ചും സെമിനാറുകള്‍ക്കും ക്ലാസ്സുകള്‍ക്കുമായി കേരളത്തിലെമ്പാടും തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലും ലക്ഷ്മിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്.
പാരമ്പര്യ വിഷ ചികിത്സയിലെ പ്രാഗത്ഭ്യം പരിഗണിച്ച് 1999 ല്‍ ലക്ഷ്മിക്കുട്ടിയെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യരത്ന അവാര്‍ഡ് നല്കി ആദരിച്ചു. ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ജൈവ വൈവിധ്യബോര്‍ഡ്, അന്തര്‍ ദേശീയ ജൈവ പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിയെ ഇതിനോടകം ആദരിച്ചു കഴിഞ്ഞു.
കവയത്രി കൂടിയായ ലക്ഷ്മിക്കുട്ടി നാട്ടിലെ കവിയരങ്ങുകളിലെ നിത്യ സാന്നിദ്ധ്യമാണ്. സമകാലിക വിഷയങ്ങളെ ഹാസ്യത്തില്‍ പൊതിഞ്ഞു ആക്ഷേപ ഹാസ്യത്തിലാണ് ലക്ഷ്മി പലപ്പോഴും എഴുതുന്നത്. പകിടകളി, നേതാവിന്‍റെ ദുഖം, മന്ത്രിയെ കാത്ത്, തുടങ്ങിയ കവിതകള്‍ സമകാലിക രാഷ്ട്രീയത്തെയും നേതാക്കന്മാരെയും കളിയാക്കുന്നതാണ്. വനത്തിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും നാട്ടുകാരും നടത്തുന്ന കയ്യേറ്റത്തിനെതിരെയുള്ള വിമര്‍ശനമായും ലക്ഷ്മിക്കുട്ടിയുടെ കവിതകള്‍ മാറുന്നു.
വള്ളത്തോള്‍ നാരായണ മേനോന്‍റെ ആരാധികയായ ലക്ഷ്മിക്കുട്ടി തെളിഞ്ഞ മലയാള പദങ്ങള്‍ ഉപയോഗിച്ച് ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന കവിതകളാണ് കൂടുതലും എഴുതുന്നത്. ചിലപ്പോള്‍ സ്വാനുഭവങ്ങളുടെ ചൂടും ചൂരും കവിതയ്ക്ക് വിഷയമാകാറുണ്ട്. ചരിത്രവും ഇതിഹാസവും വിമര്‍ശനവിധേയമാകുന്ന നിരവധി കഥാപ്രസംഗങ്ങളും ലക്ഷ്മിക്കുട്ടി എഴുതിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍ ലക്ഷ്മിക്കുട്ടിയുടെ കഥാപ്രസംഗം അവതരിപ്പിച്ചു സമ്മാനങ്ങള്‍ നേടാറുമുണ്ട്. ആദിവാസി ഗോത്ര കലയായ വില്‍പ്പാട്ടുകള്‍ നന്നായി പാടുന്ന ലക്ഷ്മിക്കുട്ടി അത് നഷ്ടപ്പെടാതെ ശേഖരിച്ചു വെച്ചിട്ടുമുണ്ട്.
കവി ഡി വിനയചന്ദ്രനും കവയത്രി സുഗതകുമാരിയും തന്‍റെ കവിതകകള്‍ കേട്ടു നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്മിക്കുട്ടി പറഞ്ഞു. തപസ്യയുടെ വാര്‍ഷിക പരിപാടിക്ക് വി ജെ ടി ഹാളില്‍ പോയപ്പോള്‍ സുഗതകുമാരി ടീച്ചറെ കണ്ടു. പരിചയപ്പെട്ടു. ടീച്ചര്‍ എന്റെ കവിത വാങ്ങി വായിച്ചു; കവിത നന്നായിട്ടുണ്ട്, പോരാട്ടം തുടരണം എന്നു പറഞ്ഞു. ‘കരയുന്ന കപോതം’ എന്ന ആ കവിത നല്ല കവിതയാണെന്ന് പറഞ്ഞു കൊണ്ട് പിറ്റേന്ന് പത്രത്തില്‍ ഇട്ടു. വനത്തെ കുറിച്ചുള്ള കവിതയായിരുന്നു അത്.
ലക്ഷ്മിക്കുട്ടിക്ക് മൂന്നു മക്കളാണ്. ഭര്‍ത്താവ് മാത്തന്‍ കാണി മരിച്ചിട്ടിപ്പോള്‍ രണ്ടു വര്‍ഷമായി. സഹകരണ വകുപ്പില്‍ ഓഡിറ്ററായിരുന്ന മൂത്തമകന്‍ ധരണീന്ദ്രന്‍ കാണിയെ കാട്ടിലെ ക്ഷേത്രത്തില്‍ പോകുന്ന വഴി കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ചിത്രകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന ഇളയമകന്‍ ശിവപ്രസാദും മരണപ്പെട്ടു. രണ്ടാമത്തെ മകന്‍ ലക്ഷ്മണന്‍ കാണി റെയില്‍വെയില്‍ ഉദ്യോഗസ്ഥനാണ്.
മക്കളുടെ അകാലത്തിലുള്ള വേര്‍പാട് തീരാവേദനയായി ഉള്ളിലുണ്ടെങ്കിലും ലക്ഷ്മിക്കുട്ടി വിധിക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ല. തനിക്ക് കിട്ടിയ പൈതൃകമായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും തന്നെ തേടി മലകയറി വരുന്നവരെ ഹൃദ്യമായി സ്വീകരിക്കാനും പാമ്പ് കടിയേറ്റ് തന്നില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടുവരുന്ന രോഗികളെ ചികിത്സിക്കാനും അവര്‍ ഉത്സാഹിക്കുന്നു.
https://www.facebook.com/Malayalivartha


























