2004 മുതല്‍ 2014 വരെയാണ് ടി.ഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചത്, വ്യവസായ വകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചപ്പോഴാണ് സമ്പത്ത് കൂടിയത്

മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് 11 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. സൂരജിന് 314 ശതമാനം അനധിക്യത സമ്പാദ്യമുണ്ട്. 2004 മുതല്‍ 2014 വരെയുള്ള കാലത്തെ സ്വത്തിന്റെ കണക്കാണ് പരിശോധിച്ചത്. എറണാകുളം വിജിലന്‍സ് സ്‌പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയത്. സൂരജിന്റെ കൊച്ചിയിലെ വീട്, ഗോഡൗണ്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2014 നവംബര്‍ 20ന് സൂരജിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും സേവനം അനുഷ്ടിച്ച കാലയളവിലാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചത്.
വീടുകള്‍, ഗോഡൗണുകള്‍, വാഹനങ്ങള്‍, മറ്റ് പലതരം ആസ്തികള്‍ എന്നിവയുടെ രേഖകള്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തും വസ്തുവകകളും മറ്റ് സമ്പാദ്യങ്ങളും ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായി. ഏറെ നാളത്തെ കാത്തിരിപ്പും നൂലാമാലകളും പിന്നിട്ട ശേഷമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് സൂരജിന്റെ വീടുകളില്‍ പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടി.ഒ സൂരജിനെതിരെ കേസെടുത്തിരിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ആരെയും പ്രതിക്കൂട്ടിലാക്കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഴിമതിക്കാര്‍ എത്ര ഉന്നതരാണെങ്കിലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നതിനുള്ള തെളിവാണിത്. ലീഗിനോ പൊതുമരാമത്ത് മന്ത്രി വി.കെഇബ്രാഹിംകുഞ്ഞിനോ ഇക്കാര്യത്തില്‍ യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് സൂരജിനെ സസ്‌പെന്‍ഡ് ചെയ്തത്. തന്നെ മാത്രം കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാന്യന്മാര്‍ ചമഞ്ഞു നടക്കുന്ന പലര്‍ക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സയമാകുമ്പോള്‍ അതെല്ലാം പുറത്തു വിടുമെന്നും സൂരജ് അന്ന് വെളിപ്പെടുത്തിയിരുന്നു. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൂരജ് ഇപ്പോഴും പറയുന്നു.
https://www.facebook.com/Malayalivartha


























