കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനം ക്രമപ്പെടുത്താന്‍ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തടഞ്ഞതോടെ സുപ്രീംകോടതിയുടെ അന്തിമവിധി കാത്ത് സര്‍ക്കാര്‍

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനം ക്രമപ്പെടുത്താന്‍ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തടഞ്ഞതോടെ ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി കാത്ത് സര്‍ക്കാര്‍. കേസ് മേയ് രണ്ടാംവാരത്തില്‍ കോടതി പരിഗണിക്കുന്നുണ്ട്. ബില്ലിന്റെ കാര്യത്തില്‍ ഇനി ധൃതിപ്പെട്ട് നടപടികള്‍ വേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം മന്ത്രിസഭ യോഗവും ചര്‍ച്ചചെയ്താകും ആവശ്യമെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ബില്ലിന് മുന്നോടിയായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ആറ് മാസത്തെ കാലാവധി ഞായറാഴ്ച അവസാനിച്ചു.
ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചതോടെ ഇക്കാര്യത്തില്‍ സര്‍ക്കാറുമായി ഇനി ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബില്ലിന് സ്വാഭാവിക അന്ത്യം ഉറപ്പായതോടെ പ്രവേശനം നേടിയവരില്‍ മെറിറ്റുള്ള കുട്ടികളുടെ കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന ആലോചനയും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. 201617 വര്‍ഷം ഇതര മെഡിക്കല്‍ കോളജുകളില്‍ പ്രവേശനംനേടിയ വിദ്യാര്‍ഥികളുടെ റാങ്ക് പ്രകാരം ആരോഗ്യ സെക്രട്ടറിയായിരുന്ന ബി. ശ്രീനിവാസന്‍ നടത്തിയ പരിശോധനയില്‍ കണ്ണൂരിലെ 44 കുട്ടികള്‍ക്ക് പ്രവേശനത്തിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഈ വിദ്യാര്‍ഥികള്‍ നേരത്തെ സ്വന്തംനിലക്ക് കോടതിയെ സമീപിക്കാനിരുന്നതാണ്. എന്നാല്‍ മുഴുവന്‍ കുട്ടികളും ഒന്നിച്ച് കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന കോളജ് മാനേജ്മന്റെിന്റെ നിര്‍ബന്ധത്തിന് ഇവര്‍ വഴങ്ങുകയായിരുന്നു.
ഈനീക്കം കോടതിയില്‍ പാളിയതോടെ 44 കുട്ടികള്‍ ഒന്നിച്ച് കോടതിയെ സമീപിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഇവര്‍ക്ക് സഹായകരമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചേക്കും. ബില്ലിനെതിരെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ശക്തമായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയപ്പോള്‍ ബില്ലിനെ അനുകൂലിച്ചാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇരുവരുടെയും അഭിപ്രായത്തോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്.
https://www.facebook.com/Malayalivartha

























