അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

അമേരിക്കയെ നടുക്കിയ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരികയാണ് . അത്താഴ വിരുന്നിനിടെ അക്രമി വൈറ്റ്ഹൗസിൽ വെടിവയ്‌പ് നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ ട്രംപിനെയടക്കം രക്ഷിച്ചതും കഴിഞ്ഞദിവസമാണ്. ഇതിനിടെ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇറാൻ. ലെഗോ സ്റ്റൈൽ അനിമേഷൻ വീഡിയോയാണ് ഇറാനിൽ നിന്നും പുറത്തുവന്നത്.ട്രംപിന്റെ ഭരണ നേതൃത്വത്തെയും സുരക്ഷാ ക്രമീകരണങ്ങളെയുമാണ് കളിപ്പാട്ടങ്ങളുടെ രീതിയിൽ തയ്യാറാക്കിയ ലെഗോ വീഡിയോയിലുള്ളത്.
സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെ സുരക്ഷ ഏറ്റെടുക്കുന്നതാണ് വീഡിയോയിൽ കളിയാക്കുന്നത്. ട്രംപിന്റെ റേറ്റിംഗ് തകരുമ്പോൾ ശ്രദ്ധ കിട്ടാൻ ചെയ്യുന്ന നാടകമാണ് വൈറ്റ്ഹൗസ് വെടിവയ്‌പ്പ് എന്നാണ് വീഡിയോയിൽ പറയുന്നത്. അമേരിക്കയിലെ മാദ്ധ്യമങ്ങളിൽ നിയന്ത്രണമുള്ളപ്പോൾ ട്രംപിന് ഇറാനുമേൽ നിയന്ത്രണമില്ലെന്ന് വീഡിയോ സൂചിപ്പിക്കുന്നു. 'എപ്പോഴും നിങ്ങളുടെ പോൾ ഇടിയുമ്പോൾ നിങ്ങൾ ഇതേ തന്ത്രം പുറത്തെടുക്കുന്നു' എന്ന് ട്രംപിന്റെ ജനസമ്മിതിയെയും ഇറാൻ ചോദ്യംചെയ്യുന്നുണ്ട്.പൊതുവേദിയിൽ ട്രംപ് ശക്തനാകാൻ ശ്രമിക്കുകയാണ് പക്ഷെ അണിയറയിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു.
ദുർബലമായ ഇമേജാണ് ട്രംപിന് ഉള്ളതെന്നും അതീവ ദുർബലനാണ് ട്രംപെന്നും റാപ് മ്യൂസിക് തരത്തിലുള്ള ലെഗോ വീഡിയോയിൽ ഇറാൻ ആരോപിക്കുന്നു.ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നതിലൂടെ മേഖലയിലെ യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുകയോഅല്ലെങ്കിൽ ദീർഘകാലത്തേക്ക് വെടിനിർത്തൽ നീട്ടുകയോ ചെയ്യാമെന്ന് ഇറാൻ നിർദ്ദേശിക്കുന്നു. കടലിടുക്ക് തുറന്ന് ഉപരോധം നീക്കിയതിന് ശേഷം മാത്രമേ ആണവ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങാവൂ എന്നാണ് ഇറാന്റെ നിലപാട്.ഇത്തരത്തിൽ ആണവ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് ടെഹ്‌റാൻ ആഗ്രഹിക്കുന്നത്. വൈറ്റ് ഹൗസ് ഈ നിർദ്ദേശം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇതിന്മേൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താനും ഒമാനും ഇടയിൽ തുടർച്ചയായ നയതന്ത്ര യാത്രകളിലാണ് അബ്ബാസ് അരാഗ്‌ചി. ഇതിന്റെ തുടർച്ചയായി അദ്ദേഹം തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ റഷ്യയുടെ പിന്തുണ തേടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇറാന്‍റെ യുറേനിയം ശേഖരം കസ്റ്റഡിയിൽ വയ്ക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചതുമാണ്. മാത്രമല്ല ഇറാന്‍റെ സിവിലിയൻ ആണവ പദ്ധതികൾക്ക് സഹായം നൽകുന്നതും റഷ്യയാണ്. അതുകൊണ്ട് ഒരു സമവായ ഫോർമുലയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ട്.
https://www.facebook.com/Malayalivartha























