ഋഷി രാജ് തുറന്നടിക്കുന്നു; ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിന് ചീത്തപ്പേരുണ്ടാക്കി: ഈ പേരും പറഞ്ഞ് ഐ.പി.എസുകാർ നാട് ചുറ്റുന്നു, അവാർഡ് വാങ്ങുന്നു...പോലീസിന്റെ പണം പാഴാക്കുന്നു! ഇതൊക്കെ അരങ്ങേറുമ്പോൾ എല്ലാരും കാഴ്ചക്കാരായി നിൽക്കുന്നു

ജനമൈത്രി, കുട്ടിപ്പൊലീസ് പദ്ധതികള്‍ കേരളത്തിനു ചീത്തപ്പേരുണ്ടാക്കിയെന്ന് ഋഷിരാജ് സിങ്. ഇവയുടെ പേരില്‍ കുറെ ഉദ്യോഗസ്ഥര്‍ (ഐ.പി.എസുകാര്‍) നാടുചുറ്റുന്നു, അവാര്‍ഡ് വാങ്ങുന്നു, പൊലീസിന്റെ പണം പാഴാക്കുന്നു, മാഗ്സെസെ അടക്കമുള്ള അവാര്‍ഡുകള്‍ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്നു. ഇതൊക്കെ അരങ്ങേറുമ്ബോള്‍ എല്ലാവരും കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നാണ് എക്സൈസ് കമ്മിഷണര്‍ ഡി.ജി.പി. ഋഷിരാജ് സിങിന്റെ നിലപാട്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെഴുതിയ കത്തിലാണ് വിമര്‍ശനമുള്ളത്.
ദീര്‍ഘമായ കത്തില്‍ തന്റെ പേര് എടുത്തുപറയുന്നില്ലെങ്കിലും ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിക്കുന്നു. ജനമൈത്രി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതികളുടെ പ്രയോജനം ചില ഉദ്യോഗസ്ഥന്മാര്‍ക്കുമാത്രം ലഭിക്കുമ്ബോള്‍ അവരേക്കാള്‍ സീനിയരായവര്‍ക്ക് ഒരവസരവും നല്‍കുന്നില്ലെന്നാണു പരാതി. ജനമൈത്രി പൊലീസിന്റെ ചുമതല വഹിക്കുന്നത് ഒരു വനിതാ എ.ഡി.ജി.പിയാണ്. സ്റ്റുഡന്റ് പൊലീസിന്റെ കോ-ഓര്‍ഡിനേറ്റര്‍ പൊലീസ് ആസ്ഥാനത്തെ ഒരു ഐ.ജിയും. ഇവര്‍ക്കെതിരെയാണ് പരോക്ഷമായി വിമര്‍ശനം നീളുന്നത്.
കോഴ്സുകളില്‍ പങ്കെടുക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിക്കുന്നു. ഡി.ജി.പിയുടെ അനുവാദംപോലും വാങ്ങാതെയാണ് മറ്റു ചിലര്‍ സര്‍ക്കാര്‍ ചെലവില്‍ റോന്തുചുറ്റുന്നത്. ചില സ്ഥാപനങ്ങളുടെ മേധാവികളുമായി നേരിട്ട് ബന്ധപ്പെട്ട് അവര്‍ വിദേശയാത്രകള്‍ പോലും തരപ്പെടുത്തുന്നു- ഋഷിരാജ് തുറന്നടിക്കുന്നു. പൊലീസ് സേനയ്ക്കു ചീത്തപ്പേരുണ്ടാക്കുന്ന ഈ പദ്ധതികളെക്കുറിച്ച് നേരത്തേ സൂചിപ്പിച്ചിരുന്നു. സ്റ്റുഡന്റ് പൊലീസിനെക്കുറിച്ച് ഒരു വര്‍ഷം മുമ്ബ് കത്തു നല്‍കുകയും ചെയ്തു. എന്നിട്ടും ഒന്നും സംഭവിച്ചില്ല- ബെഹ്റയ്ക്കു നേരേയും ഋഷിരാജ് വിരല്‍ ചൂണ്ടുന്നു.
സ്റ്റുഡന്റ് പൊലീസും ജനമൈത്രിയും കേരള സര്‍ക്കാരിന്റെ നയങ്ങളാണ്. പക്ഷേ, ചില ഉദ്യോഗസ്ഥര്‍ ഇവയുടെ പിതൃത്വം സ്വന്തമാക്കുന്നു. സ്വന്തം നേട്ടത്തിനായി അതൊക്കെ വിളമ്ബുന്നു. ഇവയുടെ പേരില്‍ യോഗങ്ങളോ കോണ്‍ഫറന്‍സുകളോ ഉണ്ടാകുമ്ബോള്‍ സര്‍ക്കാരിനെയും പൊലീസിനെയും പ്രതിനിധീകരിക്കാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കേണ്ടതല്ലേ? ഒന്നോ രണ്ടോ പേര്‍ സര്‍ക്കാര്‍ പദ്ധതികളെ സ്വന്തമാക്കി തട്ടിക്കൊണ്ടുപോകുന്നതു ശരിയാണോ? ഈ പദ്ധതികള്‍ സര്‍ക്കാരിന്റെയും പൊലീസിന്റെതുമാണെന്നുമിരിക്കെ സ്വന്തമായി പ്രശസ്തിയുണ്ടാക്കാന്‍ വേണ്ടി ഇവര്‍ക്ക് എന്തിന് ചെല്ലും ചെലവും കൊടുക്കുന്നു? ഋഷിരാജിന്റെ ചോദ്യങ്ങള്‍ നീളുന്നു.
തുടര്‍ച്ചയായി യാത്രപോകാന്‍ ഇവര്‍ വാശി പിടിക്കുന്നതിന്റെ കാര്യം അന്വേഷിക്കണം. പദ്ധതികളുടെ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി മാഗ്സെസെ അടക്കമുള്ള പുരസ്‌കാരങ്ങള്‍ തട്ടിക്കൂട്ടുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നും ഋഷിരാജ് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























