അന്യജാതിക്കാരനെ ജീവന് തുല്യം പ്രണയിച്ചതിന് അമ്മയിൽ നിന്ന് ക്രൂരപീഡനങ്ങൾ; പ്രണയത്തിൽ ഉറച്ചുനിന്നതോടെ വീട്ടുതടങ്കലിൽ ആക്കി; മാനസിക രോഗിയെന്ന് ആരോപിച്ച് മരുന്നുകള്‍ കുത്തിവച്ച് അവശയാക്കി: ശരീരത്തിൽ മുറിപ്പെടുത്തിയും പൊള്ളലേൽപ്പിച്ചും ക്രൂര പീഡനങ്ങൾ...

ഇതരമതസ്ഥനെ പ്രണയിച്ച പെണ്‍കുട്ടിക്കു മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ ക്രൂരപീഡനം. രക്ഷിക്കണമെന്ന ആവശ്യവുമായി സ്വയംപകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചതിനേത്തുടര്‍ന്നു കോടതി ഇടപെടലില്‍ മോചനം. തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനു സമീപം അരിയന്നൂര്‍ സ്വദേശിയായ ഊട്ടുമഠത്തില്‍ അഞ്ജലിയാണു സാഹസികമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇതര മതത്തില്‍പെട്ട യുവാവിനെ പ്രണയിച്ച തനിക്കു സ്വന്തം അമ്മയില്‍നിന്നും ഏല്‍ക്കേണ്ടി വന്നതു കൊടുംപീഡനങ്ങളാണെന്നും പ്രണയത്തില്‍ ഉറച്ചുനിന്ന താന്‍ മാസങ്ങളായി മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തിലാണെന്നും വെളിപ്പെടുത്തുന്ന വീഡിയോയാണു പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ഡി.ജി.പി. ലോക്നാഥ് ബഹ്റ, മുരളി പെരുനെല്ലി എം.എല്‍.എ. തുടങ്ങിയവരെ പെണ്‍കുട്ടി ഫോണില്‍ പരാതി അറിയിച്ചതിനേത്തുര്‍ന്ന് ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം മംഗലാപുരം സിറ്റി പോലീസ് കമ്മിഷണര്‍ പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയും അമ്മയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അമ്മ മകള്‍ മാനസിക രോഗിയാണെന്ന് അറിയിച്ചതോടെ അമ്മയ്ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. എന്നാല്‍ അമ്മയ്ക്കൊപ്പം പേകാന്‍ ഒരുക്കമല്ലെന്നു അറിയിച്ച അഞ്ജലിയെ മംഗലാപുരം മഹിളാമന്ദിരത്തിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശിച്ചു.
ക്രൂരപീഡനങ്ങള്‍ക്കു വിധേയയായ തന്റെ ജീവന്‍പോലും അപകടത്തിലാണെന്നു പെണ്‍കുട്ടി അയച്ച ദൃശ്യങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടപ്പെട്ട യുവാവുമായി പ്രണയത്തിലായ താന്‍ രണ്ടുവര്‍ഷമായി വീട്ടുതടങ്കലിലാണ്. ഒന്നരവര്‍ഷമായി മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തിലാണെന്നും ബി.ജെ.പി, ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലുള്ള ഇവിടെ പലപ്പോഴും തനിച്ചാണെന്നും അനുഭവിക്കാന്‍ ഇനിയൊന്നുമില്ലെന്നും പെണ്‍കുട്ടി പറയുന്നു. നിലപാടില്‍നിന്നു മാറിയില്ലെങ്കില്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിപ്പെടുത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഒരസുഖവും ഇല്ലാത്ത തന്നെ എറണാംകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നുകള്‍ കുത്തിതിവച്ച് അവശയാക്കി. മാനസിക രോഗിയാണെന്നു വ്യാജേരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രിക്കും, ഡി.ജി.പി. ലോക് നാാഥ് ബഹ്റയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കിയതില്‍ പ്രകോപിതയായ അമ്മ കുന്നംകുളം അഗതിയൂര്‍ സ്വദേശിയായ പുരുഷോത്തമന്റെ സഹായത്താല്‍ തന്നെ മംഗലാപുരത്തേക്കു മാറ്റുകയായിരുന്നെന്നും യുവതി ആരോപിച്ചു.
https://www.facebook.com/Malayalivartha
























