രാജസ്ഥാനും , തെലുങ്കാനയും വിധിയെഴുതുന്നു ... 20 വർഷത്തിനിടെ ഒരു തവണ പോലും ഒരു പാർട്ടിയെ തുണച്ചിട്ടില്ലാത്ത രാജസ്ഥാൻ കോട്ട പിടിച്ചു നിർത്താൻ ബിജെപി; തെലുങ്കാന രാഷ്ട്ര സമിതിയെ നിലയ്ക്ക് നിർത്താൻ കോൺഗ്രസും; തിരശീല അന്തിമ ഘട്ടത്തിലേക്ക്

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടം അവസാനഘട്ടത്തിലേക്ക്. രാജസ്ഥാനും തെലങ്കാനയും ഇന്ന് വിധിയെഴുതും. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലും എല്ലാ ഒരുക്കങ്ങളും വ്യാഴാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ 200 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനില്‍ 2274 സ്ഥാനാര്‍ഥികളുടെ വിധി 4.74 കോടി ജനങ്ങള്‍ തീരുമാനിക്കും. തെലങ്കാനയില്‍ 1821 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക 2.8 കോടി ജനങ്ങളാണ്.
20 വര്‍ഷത്തിനിടെ ഒരുതവണപോലും ഒരു പാര്‍ട്ടിയെ തുടര്‍ച്ചയായി അധികാരത്തിലെത്തിക്കാത്ത രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പി.യും പ്രതിപക്ഷമായ കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അതേസമയം, തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലെത്താന്‍ കാത്തിരിക്കുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആര്‍.എസ്.)ക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് ഫ്രണ്ടാണ് വെല്ലുവിളിയുയര്‍ത്തുന്നത്.
രാജസ്ഥാനില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരം തിരിച്ചു പിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്സ്. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ളവരെ പ്രചരണത്തിനിറക്കിയതോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി വസുന്ധര രാജ കരുതുന്നത്.രാജസ്ഥാനിലെ രാംഗഢ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ബി.എസ്.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
7 ലക്ഷം പ്രവര്‍ത്തകരെയാണു ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി രംഗത്തിറക്കിയത്. ഒരാള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റിലെ ഒരു പേജിന്റെ ചുമതല എന്ന കണക്കിലാണു ഉത്തരവാദിത്തം. വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാനായി മാത്രം 10 ലക്ഷം പേരും ഇന്ന് രംഗത്തുണ്ടാകും.
സംഘടനാസംവിധാനം സജീവമാക്കി പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിന്റെ കീഴില്‍ പ്രവര്‍ത്തകരെ സജീവമാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞു. അധികാരത്തില്‍ വന്നാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ജനങ്ങളില്‍ വലിയ പ്രതികരണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍
ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ധ്രുവീകരണവും രാജപുത്രര്‍ക്കിടയിലെ അതൃപ്തിയും കോണ്‍ഗ്രസിന് അനുകൂലമായേക്കും.
തെലങ്കാനയില്‍ കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ്സിന് മുഖ്യ എതിരാളി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യമാണ്. ബന്ധവൈരികളായ ടിഡിപിയും കോണ്‍ഗ്രസ്സും നിയമസഭ പിരിച്ചു വിട്ട സാഹചര്യത്തില്‍ കൈകോര്‍ത്തതാണ് ടിആര്‍എസിന് തിരിച്ചടിയായത്. ബിജെപി ഒറ്റയ്ക്കാണ് തെലങ്കാനയില്‍ മത്സരിക്കുന്നത്.
രാജസ്ഥാനില്‍ കഴിഞ്ഞതവണ 163 സീറ്റുകളുമായാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, തെലങ്കാനയില്‍ ടി.ആര്‍.എസ്. 63 സീറ്റുമായാണ് സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസിന് 21 സീറ്റും ടി.ഡി.പി.ക്ക് 15 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍, കാലാവധി തികയാന്‍ എട്ടുമാസം ബാക്കിയിരിക്കേ നിയമസഭ പിരിച്ചുവിട്ടപ്പോള്‍ കുറുമാറ്റത്തിലൂടെയും മറ്റും ടി.ആര്‍.എസിന് 90 സീറ്റുണ്ടായിരുന്നു.
ഇന്നത്തെ തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം. കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറാമിലും കഴിഞ്ഞ മാസം 28നും. 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ 11നാണ്.മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനം മുഴക്കിയിട്ടുള്ളതിനാല്‍ ഛത്തീസ്ഗഢിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തികളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























