ഗർഭിണിക്ക് നൽകിയത് എയിഡ്‌സ് രോഗിയുടെ രക്തം; വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു; സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു
തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഗർഭിണിക്ക് നൽകിയത് എച്.ഐ.വി രോഗിയുടെ രക്തമെന്ന് പരാതി. വിരുദുനഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 24 വയസുകാരിയായ ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ മൂന്ന് ലാബ് അസിസ്‌റ്റന്റുമാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു.
യുവതിയുടെ രക്തപരിശോധനയിൽ ഇവർക്ക് എയിഡ്‌സ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ കുഞ്ഞിന് രോഗബാധയുണ്ടായോ എന്ന കാര്യം പ്രസവത്തിന് ശേഷമേ കണ്ടെത്താനാകൂ.
സംഭവം വാർത്തയായതോടെ യുവതിക്കും ഭർത്താവിനും നഷ്ടപരിഹാരവും ജോലിയും വാഗ്ദാനം ചെയ്ത് സർക്കാർ രംഗത്തെത്തി. ഡിസംബർ മൂന്നിനാണ് എച്.ഐ.വി ബാധിച്ച യുവാവിൻെറ രക്തം യുവതി സ്വീകരിച്ചത്. രണ്ടു വർഷങ്ങൾക്കുമുമ്പ് രക്തദാനത്തിനായി സർക്കാർ ലാബിൽ നടത്തിയ പരിശോധനയിൽ ഇയാളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ കണ്ടെത്തിയിരുന്നു. എന്നാൽ ലാബ് ജീവനക്കാർ ഇയാളെ ഇക്കാര്യം അറിയിച്ചില്ല. ഇയാളാകട്ടെ രക്തം ദാനം ചെയ്യുന്നത് തുടർന്നു. കഴിഞ്ഞ മാസം സർക്കാർ ബ്ലഡ് ബാങ്കിൽ ഇയാൾ രക്തം നൽകി. ഈ രക്തത്തിൽ നിന്നാണ് ഗർഭിണിക്ക് എച്ച്.ഐ.വി ബാധിച്ചത്.
ഗർഭിണിക്കും രക്തം ദാനം ചെയ്ത യുവാവിനും ചികിത്സ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha