15 പേര്‍ മരണത്തോട് മല്ലടിക്കുമ്ബോള്‍ മോദി കാമറയ്‌ക്ക് പോസ് ചെയ്യുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്‌ചയായി 15 തൊഴിലാളികള്‍ ജീവവായുവിനായി ഘനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുമ്പോൾ ബോഗിബീല്‍ പാലത്തിന് മുകളില്‍ കാമറയ്‌ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു . തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും രാഹുൽ ആഞ്ഞടിച്ചു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
രണ്ടാഴ്‌ചയായി 15 തൊഴിലാളികള്‍ ജീവവായുവിനായി ഘനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ ബോഗിബീല്‍ പാലത്തിന് മുകളില്‍ കാമറയ്‌ക്ക് പോസ് ചെയ്യുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാവങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ രംഗത്തെത്തിയതോടെ വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
മേഘാലയയിലെ ഘനിയില്‍ ഡിസംബര്‍ 13 മുതല്‍ കുടുങ്ങിക്കിടക്കുന്ന 15 തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ രക്ഷാ ഉപകരണങ്ങള്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചു. ഇവര്‍ കുടുങ്ങിക്കിടക്കുന്ന കുഴിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പമ്പ് അടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ശ്രമം ഉപേക്ഷിക്കുന്നത്.
കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ എത്തിക്കുന്നത് പ്രതീക്ഷിച്ചാണ് അധികൃതര്‍ കാക്കുന്നത്. കോള്‍ ഇന്ത്യയുടെ പക്കല്‍ ഇത്തരം പമ്പുകള്‍ ഉണ്ട് അതിന് അപേക്ഷ നല്‍കി കാക്കുകയാണ് അധികൃതര്‍.
ഇരുപതോളം പേരാണ് ഖനിയില്‍ ഉണ്ടായിരുന്നത് ഇവരില്‍ അഞ്ചുപേര്‍ പുറത്തുകടന്നിട്ടുണ്ട്. സമീപത്തെ നദിയില്‍നിന്നുള്ള ജലം നിറഞ്ഞ നിലയിലാണ് തുരങ്കങ്ങള്‍. 70അടി ജലമുയര്‍ന്നത് 30അടിയിലേക്കുതാഴ്ന്നാലേ മുങ്ങല്‍ വിദഗ്ധര്‍ക്ക് എന്തെങ്കിലും ചെയ്യാനാകൂ.
കിണര്‍പോലുള്ള മൈനിന്റെ അടിത്തട്ടില്‍ നാലുവഴിക്കും എലിമാളങ്ങള്‍പോലെ നീളുന്ന തുരങ്കങ്ങളിലാണ് ഖനനം നടത്തുന്നത്. ഈ തുരങ്കങ്ങള്‍ക്ക് ഒരാള്‍ക്ക് ഇരുന്നോ ഇഴഞ്ഞോ നീങ്ങാവുന്ന സൗകര്യം മാത്രമാണുള്ളത്. ഇതില്‍നിന്നും സമാഹരിക്കുന്ന കല്‍ക്കരി പുറത്ത് എത്തിക്കുകയാണ് ചെയ്യുക. അതേസമയം രക്ഷാപ്രവര്‍ത്തനത്തിലെ മെല്ലെപ്പോക്കിന് എതിരെ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. വിദേശ ഏജന്‍സികളെയോ, ഇന്ത്യയിലെ സൗകര്യങ്ങളെയോ ഏകോപിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മന്ത്രിമാര്‍ പോലും എത്തിയിട്ടില്ല. എട്ടുദിവസംമുമ്പ് പ്രദേശത്തെ എംഎല്‍എ എത്തിയതൊഴിച്ചാല്‍ ജനപ്രതിനിധികള്‍ ആരും എത്തിയിട്ടില്ല.
2014 ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 'എലിമട' ഖനികള്‍ എന്നറിയപ്പെടുന്ന സുരക്ഷാ സംവിധാനങ്ങളില്ലാത്ത അനധികൃത കല്‍ക്കരി ഖനികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരുന്നു. എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
1975 ഡിസംബര്‍ 27ന് ബീഹാറിലെ ധന്‍ബാദിലെ ചസ്‌നാല എന്ന കല്‍ക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഖനിയില്‍ ജോലി ചെയ്തിരുന്ന 400 ഓളം തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഖനിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ജലസംഭരണി തകരുകയും തുടര്‍ന്ന് ഖനി വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.
https://www.facebook.com/Malayalivartha