ഹിന്ദു രാഷ്ട്രമല്ല ആത്മീയ രാഷ്ട്രീവും ലോകവുമാണ് ലക്ഷ്യം ; അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് യോഗാ ഗുരു ബാബാ രാംദേവ്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ വളരെ സങ്കീര്‍ണ്ണമാണെന്നും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാമേശ്വരത്ത് നടക്കുന്ന ഭാരത് സ്വാഭിമാന്‍ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച മധുരയില്‍ എത്തിയപ്പോഴായിരുന്നു രാംദേവിന്റെ പ്രതികരണം.
നിലവിലെ രാഷ്ട്രീയ സ്ഥിതി അവ്യക്തമാണ്. രാജ്യത്തിനുള്ളില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. ആരാണ് രാഷ്ട്രീയ ഗോദയില്‍ വിജയിക്കുന്നത്. അക്കാര്യത്തില്‍ ഒന്നും പറയാന്‍ കഴിയില്ല. പക്ഷേ യുദ്ധം വളരെ ഭയാനകമായിരിക്കും.വരുന്ന തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ അനുകൂലിക്കാനോ എതിര്‍ക്കാനോ താനില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ അല്ല തന്റെ ശ്രദ്ധ. ഹിന്ദു രാഷ്ട്രമല്ല, ആത്മീയ രാഷ്ട്രീവും ആത്മീയ ലോകവുമാണ് തങ്ങളുടെ ലക്ഷ്യം. യോഗയും വേദങ്ങളും അനുഷ്ഠിക്കുന്നതോടെ ദൈവികവും ആത്മീയവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
2014ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരസ്യമായി പിന്തുണച്ചയാളാണ് രാംദേവ്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് രാംദേവിന്റെ പ്രസ്താവന. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാരിന്‍റെ ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയതിന് ശേഷം ബി ജെ പി നേരിടുന്ന ഏറ്റവും വലിയ തോല്‍വിയായിരിക്കുമിതെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരിത്തല്‍.
2014ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി വൻ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് ആവർത്തിക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. മധ്യപ്രദേശിൽ-11, രാജസ്ഥാൻ-13, ഛത്തീസ്ഗഢ്-9, എന്നിങ്ങനെയായിരിക്കും ബി.ജെ.പിക്ക് വിവിധ സംസ്ഥാനങ്ങളിലുണ്ടാവുന്ന സീറ്റ് നഷ്ടം. ഇത് ഇനിയും വർധിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിയുടെ സാധ്യതയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സമീപസംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടാകാനുള്ള സാധ്യതയും കരുത്താര്‍ജിക്കുന്ന പ്രതിപക്ഷഐക്യവുമാണ് അതില്‍ പ്രധാനം. ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ഈ ജനവിധി ചൂണ്ടിക്കാട്ടി ബിജെപിയോട് കനത്ത വിലപേശലിന് മുതിരുമെന്നും ഉറപ്പാണ്. ആഴത്തില്‍ മുറിവേറ്റെങ്കിലും തകര്‍ന്നടിഞ്ഞില്ല എന്നത് ബിജെപിക്കും പ്രതീക്ഷ നല്‍കുന്നു. വാജ്പേയ്–അദ്വാനി കാലത്തേക്കാള്‍ മോദി–ഷാ കൂട്ടുകെട്ടിന് ആര്‍എസ്എസുമായുള്ള ഉറച്ച ബന്ധവും പാര്‍ട്ടിയിലെ കെട്ടുറപ്പും അവര്‍ക്ക് തുണയാണ്.
നോട്ട് നിരോധനം. വിലക്കയറ്റം, കര്‍ഷക രോഷം എന്നിവക്കു പുറമെ ഗോസംരക്ഷണവും അടിച്ചു കൊല്ലലും വര്‍ഗീയ പ്രസ്ംഗങ്ങളും ബി.ജെ.പി.യെ തിരിച്ചുകുത്തിയെന്നാണ് വിലയിരുത്തല്‍. ഈ തിരിച്ചടികൾ ഉൾക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പ് പദ്ധതികൾ ആവിഷ്കരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. 2019ലെ തിരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ.പി ലക്ഷ്യമിടുന്നില്ല. അതേസമയം വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും ബി.ജെ.പിയ്ക്ക് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha






















