സവര്‍ണര്‍ വഴിയടച്ചതിനെത്തുടര്‍ന്ന് ദലിത് വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് പാലത്തിലൂടെ കയറില്‍ കെട്ടിയിറക്കി
തമിഴ്‌നാട്ടില്‍ നിന്നും ജാതി ഭീകരത വീണ്ടും. തിരുനെല്‍വേലി, തൂത്തുക്കുടി, മധുര തുടങ്ങിയ പ്രദേശങ്ങളടങ്ങുന്ന തെക്കന്‍ തമിഴ്‌നാട്, ജാതിവിവേചനത്തിന്റെ വിളനിലങ്ങളാണ് . കഴിഞ്ഞ ജൂണ്‍ 12ന് രാത്രി ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന അശോകിനെ ഒരു പറ്റം ജാതി ഭ്രാന്തന്‍മാര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹം സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്തു
ഇപ്പോഴിതാ വീണ്ടും തമിഴ്‌നാട്ടിൽനിന്ന് അത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. സവര്‍ണര്‍ വഴിയടച്ചതിനെത്തുടര്‍ന്ന് ദലിത് വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് പാലത്തിലൂടെ കയറില്‍ കെട്ടിയിറക്കിയാണ് . വെല്ലൂരിലാണ് സംഭവം. ദലിതനായ 65കാരന്‍ കുപ്പന്റെ മൃതദേഹമാണ് സവര്‍ണറുടെ വിലക്ക് കാരണം പാലത്തിലൂടെ കെട്ടിയിറക്കി ശ്മശാനത്തിലെത്തിക്കേണ്ടിവന്നത്.
50ലധികം കുടുംബങ്ങള്‍ വസിക്കുന്ന ദലിത് കോളനിയില്‍ ആളുകള്‍ മരിച്ചാല്‍ ആ പ്രദേശത്ത് തന്നെ മറവ് ചെയ്യാനുള്ള സംവിധാനം ഒരുക്കാറാണ് പതിവ്. എന്നാല്‍ അസ്വാഭാവിക മരണങ്ങള്‍ സംഭവിക്കുമ്പോള്‍ ശ്മശാനത്തിലെത്തിക്കുകയാണ് ചെയ്യുന്നത് . കുപ്പന്‍ മരിച്ചത് വാഹാനാപകടത്തിലായതോടെയാണ് കോളനിയിലെ സ്ഥിരം ദഹിപ്പിക്കുന്ന സ്ഥലംവിട്ട് ഇവര്‍ ശ്മശാനത്തിലെത്തിയത്.
എന്നാല്‍ ദളിതരുടെ ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ ജാതിക്കാരുടെ ഉടമസ്ഥതയിലുള്ളതായതിനാല്‍ അതിലൂടെ മൃതദേഹം കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് മതില്‍ കെട്ടി അടച്ചിരുന്നു.. . കോളനിയില്‍ ഈ അടുത്ത കാലത്തൊന്നും അസ്വാഭാവിക മരണങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഈ ശ്മശാനത്തിലേക്ക് ആളുകള്‍ പൊതുവെ എത്താറില്ലായിരുന്നു. ഈ അവസരം മുതലെടുത്താണ് സവര്‍ണ ജാതിക്കാര്‍ ഇവിടെ മതില്‍ കെട്ടിയത്. ഇതോടെ ശവസംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായി.
നിലവില്‍ പാലത്തില്‍ നിന്നും കോണിപ്പടി ഉണ്ടെങ്കിലും മൃതദേഹവുമായി കോണിയിറങ്ങാനുള്ള ബുദ്ധിമുട്ടാണ് മൃതദേഹം കയറില്‍ കെട്ടിയിറക്കാന്‍ കാരണമാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വൃദ്ധന്റെ മൃതദേഹം കയറില്‍ കെട്ടിയിറക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ കലക്ടര്‍ എ ഷണ്‍മുഖ സുന്ദരം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശ്മശാനത്തിലെത്താന്‍ വഴിയനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നാണ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരിടത്ത് ശ്മശാനം നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും തിരുപത്തൂര്‍ സബ് കലക്ടര്‍ ബി പ്രിയങ്ക പറഞ്ഞു. അതേസമയം, വേലിയടച്ചതല്ലാതെ റോഡിലൂടെ കൊണ്ടുപോകുന്നതില്‍ സവര്‍ണര്‍ വിലക്കിയില്ലെന്ന് പോലിസും റവന്യു ഉദ്യോഗസ്ഥരും പറഞ്ഞു.
ജാതിവിവേചനത്തിനെതിരായ തമിഴകത്തിന്റെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 കളുടെ ആരംഭത്തില്‍ തന്നെ, പെരിയാര്‍ രാമസ്വാമിയുടെ നേതൃത്വത്തില്‍ ജാതീയയ്‌ക്കെതിരെ വലിയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് തമിഴകം. ദളിതരെ പൊതു ഇടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന കൂറ്റന്‍ ജാതി മതിലുകള്‍, ഭക്ഷണശാലകളില്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ഗ്ലാസുകള്‍, തുടങ്ങി പ്രണയ വിവാഹങ്ങളെത്തുടര്‍ന്നുള്ള ദുരഭിമാന കൊലകളിലും കൂട്ടക്കൊലകളിലും വരെയെത്തി നില്‍ക്കുന്നു തമിഴ്‌നാടിന്റെ ജാതി വെറിയുടെ ചരിത്രം
https://www.facebook.com/Malayalivartha