ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി...കുരുക്കുകൾ മുറുകുന്നു !

എ.ഐ.ഡി.എം.കെ മുന്‍ നേതാവും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന വി.കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ ഉൾപ്പടെ ഒൻപത് വസ്തു വകകളാണ് കണ്ടു കെട്ടിയത്. 2016 നവംബർ എട്ടിന് ശേഷം നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചാണ് ബിനാമി പേരിൽ വസ്തുവകകൾ വാങ്ങിയത് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ 37 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ്ഇത്തരത്തിലുള്ള നടപടി.
2017ല്‍ ശശികലയുടെയും ബന്ധുക്കളുടെയും വ്യാപാരസ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയാ ടിവി ഓഫീസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിൽ ടിടിവി ദിനകരനുമായി ബന്ധമുള്ള സുകേഷ് ചന്ദ്രശേഖരന്റെ ഫ്ലാറ്റുകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിൽ വന്നിരുന്നു. മണ്ണാര്‍ഗുഡി കുടുംബത്തിന്‍റെ ജാസ് സിനിമാസ് ഉള്‍പ്പടെ 187 ഇടങ്ങളിലും ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന് പേരിട്ടിരുന്ന പരിശോധന നടന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് വി.കെ. ശശികലയെ അറസ്റ്റ് ചെയ്തിരുന്നത്. മിഡാസ് ഡിസ്റ്റിലറീസ്, സായ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ശശികലയുടെ മരുമകന്‍ കാര്‍ത്തികേയന്റെ അഡയാറിലെ വസതി, കോയമ്പത്തൂരിലുള്ള കോളജ്, അതിന്റെ ലോക്കര്‍ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. അതേസമയം ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വ്യതിയാനങ്ങളില്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും ശശികലെയേയും അനുകൂലികളേയും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ശശികലയെ അറസ്റ്റ് ചെയ്യുന്നതും ജയിലിലടക്കുന്നതും.
https://www.facebook.com/Malayalivartha






















