ഡിസംബർ 18 കാത്തിരിക്കുന്നത് മരണ വാറണ്ടിനായി; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും; നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി 18ലേക്കു മാറ്റി
രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മരണ വാറന്റ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി 18-ാം തീയതിലേക്കു മാറ്റി. നിര്‍ഭയയുടെ മാതാവ് ആശാദേവിയാണ് വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, ശിക്ഷയിൽ കഴിയുന്ന പ്രതികളിൽ ഒരാളായ അക്ഷയ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി 17ന് പരിഗണിക്കും. ഈ പശ്ചാത്തലത്തിലാണ് നിര്‍ഭയയുടെ മാതാവിന്റെ ഹര്‍ജി മാറ്റിയത്.
മരണ വാറന്റ് ഉടന്‍ പുറപ്പെടുവിക്കണമെന്നും നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നുമാണ് അഡീഷനല്‍ സെന്‍ഷസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആശാദേവി ആവശ്യപ്പെട്ടിട്ടുള്ളത്. ''ഏഴു വര്‍ഷം പോരാടിയ തങ്ങള്‍ക്ക് ഒരാഴ്ച കൂടി കാത്തിരിക്കാനാവുമെന്ന്'' ആശാദേവി പ്രതികരിച്ചു. ഡിസംബര്‍ 18ന് നാലുപേരുടെയും മരണവാറന്റ് പുറപ്പെടുവിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അക്ഷയ് കുമാര്‍ സിങ്ങ് സമര്‍പ്പിച്ച ഹര്‍ജി 17ന് ഉച്ചയ്ക്ക് രണ്ടിന് കോടതി പരിഗണിക്കും. കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് അക്ഷയ്കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ മറ്റു മൂന്ന് പ്രതികളുടെ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തളളിയിരുന്നു.
2012 ഡിസംബറിലാണ് വിനയ് ശർമയടക്കമുള്ള ഒരു സംഘം 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയിൽ ആക്രമിച്ച് മൃതപ്രായയാക്കുകയും നഗ്നയാക്കി യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും വഴിയിൽ തള്ളുകയും ചെയ്തത്. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിർഭയയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ മരണത്തിന് കീഴടങ്ങി.
കൊലപാതകത്തിന്‍റെയും ബലാത്സംഗത്തിന്‍റെയും നിഷ്ഠുരമായ വിവരങ്ങൾ പുറത്തറിഞ്ഞതോടെ നിർഭയ സംഭവം വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. രാജ്യതലസ്ഥാനം സമരങ്ങളുടെ പോരാട്ടവേദിയായി. പാർലമെന്‍റ് മുതൽ രാഷ്ട്രപതിഭവനിലേക്ക് വരെ പ്രതിഷേധം ഇരമ്പി.
തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിര്‍ഭയ കേസിലെ പ്രതികളെ ഉടന്‍ തൂക്കിലേറ്റണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപത് എന്നിവരാണ് വധ ശിക്ഷ കാത്ത് കഴിയുന്ന പ്രതികള്‍.
2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി തളളിയത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തുടര്‍ന്ന് വിധിയില്‍ പുനഃപരിശോധ ആവശ്യപ്പെട്ടാണ് അക്ഷയ് കുമാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഡോ എ പി സിങ്ങാണ് കോടതിയെ സമീപിച്ചത്.
മറ്റു മൂന്ന് പ്രതികളും സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ 2018 ജൂലായില്‍ തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ മൂന്നാം ജയിലിന്‍റെ മരാമത്ത് പണികള്‍ ഇതിനിടെ പൂര്‍ത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്‍റെ ഡമ്മി ട്രയല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായി. അതേസമയം രണ്ട് ആരാച്ചാര്‍മാരെ നല്‍കണം എന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പിന് അയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha