ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...

ലോകത്തെയാകെ മുൾമുനയിൽ നിർത്തി ഇറാനിൽ നിന്ന് രഹസ്യ കോഡുകൾ സംപ്രേഷണം ചെയ്തതായി റിപ്പോർട്ട്. ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഈ ചുമതലയേറ്റതിന് പിന്നാലെയാണ് അതീവ രഹസ്യ സ്വഭാവമുള്ള സിഗ്നലുകൾ പുറത്തുവന്നത്. ഇതിനിടെ ഇറാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയയും രംഗത്തെത്തി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇറാന്റെ മണ്ണിൽ നിന്നുള്ള ഈ നിഗൂഢ സന്ദേശങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. സാധാരണയിൽ നിന്ന് വിഭിന്നമായ പാറ്റേണിലുള്ള ഈ സിഗ്നലുകൾ, ഉറവിടം കണ്ടെത്താനാകാത്ത വിധം വിവിധ രാജ്യങ്ങളിലൂടെ പുനഃസംപ്രേഷണം ചെയ്യപ്പെട്ടു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇറാന്റെ 'സ്ലീപ്പർ സെല്ലുകൾക്ക്' ആക്രമണത്തിനുള്ള അന്തിമ നിർദ്ദേശം (Trigger) നൽകിയതാവാം ഇതെന്നാണ് അമേരിക്കയുടെ ഭീതി. അയത്തുള്ള അലി ഖാംനഈയുടെ വധത്തിന് പകരമായി ആഗോളതലത്തിൽ ഒരേസമയം ആക്രമണം അഴിച്ചുവിടാനുള്ള നീക്കമാണിതെന്ന് സംശയിക്കപ്പെടുന്നു. അതേസമയം, ഇറാന്റെ പുതിയ നേതൃത്വത്തെ സ്വാഗതം ചെയ്ത ഉത്തര കൊറിയ, അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ ശക്തമായി അപലപിച്ചു. ഇറാനു നേരെ നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്യോങ്യാങ് വ്യക്തമാക്കി.
ഇതിനു പുറമെ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ പുതിയ നേവൽ ഡിസ്ട്രോയറിൽ നിന്നുള്ള ക്രൂയിസ് മിസൈൽ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി.
ഇറാന്റെ സൈബർ കരുത്തും ഉത്തര കൊറിയയുടെ പിന്തുണയും ഒത്തുചേരുന്നത് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സന്ദേശങ്ങൾ ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടരുകയാണെങ്കിലും ആഗോള സാമ്പത്തിക മേഖലയും പ്രതിരോധ സംവിധാനങ്ങളും ഇപ്പോൾ അതീവ ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha






















