ഇന്ന് ചരിത്രം ആവർത്തിക്കുകയാണ്'; മോദി ഇന്ത്യയുടെ ചാമ്ബ്യനെന്ന് ട്രംപ്; ഈ സ്വീകരണം എന്നും ഓര്‍ക്കുമെന്ന് ട്രംപ്; ട്രംപിനെ ഹൃദയപൂർവം താൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മോദി
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം സന്ദര്‍ശനത്തിനായി ട്രംപ് നീങ്ങി
‘നമസ്തേ ട്രംപ്’ പരിപാടിയ്ക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭാര്യ മെലനിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം മൊട്ടേരയിലെത്തി. ട്രംപിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചു. 36 മണിക്കൂർ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും സ്വീകരിച്ചു. ഇരുവരും മഹാത്മാ ഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ചു. ചർക്കയിൽ നൂൽ നൂറ്റു. വിമാനത്താവളത്തിൽനിന്ന് മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്.
വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വർണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയിരിക്കുന്നത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. ഇവിടേക്ക് രാവിലെ മുതൽ ജനം ഒഴുകിയെത്തിയിരുന്നു. ചൈന, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങൾ മാത്രമല്ല, വികസിത രാജ്യങ്ങളും ട്രംപിന്റെ സന്ദർശനത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
ഇന്ന് ചരിത്രം ആവർത്തിക്കുകയാണെന്നും അഞ്ച് മാസം മുൻപ് മാത്രമാണ് 'ഹൗഡി മോദി' പരിപാടിയുടെ ഭാഗമായി താൻ തന്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിനെ അമേരിക്കയിൽ ചെന്ന് സന്ദർശിച്ചതെന്നും പറഞ്ഞുകൊണ്ടാണ് മോദി അമേരിക്കൻ പ്രസിഡന്റിനുള്ള സ്വാഗത പ്രസംഗം ആരംഭിച്ചത്.
ട്രംപിനെ ഹൃദയപൂർവം താൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ഇത് ഗുജറാത്ത് ആണെങ്കിലും രാജ്യം മുഴുവനായാണ് ട്രംപിനെ സ്വാഗതം ചെയ്യുന്നതെന്നും മോദി പറഞ്ഞു. ശേഷം മോദിയെ 'ഇന്ത്യയുടെ ചാമ്പ്യൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് തന്റെ പ്രസംഗം ആരംഭിച്ചത്.സ്റ്റേഡിയത്തിലെ പരിപാടി അവസാനിച്ച ശേഷം വൈകിട്ട് ആഗ്രയിലെത്തി താജ്മഹൽ സന്ദർശിക്കും. രാത്രിയോടെ ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഗാന്ധിസമാധി സ്ഥലമായ രാജ്ഘട്ടിൽ സന്ദർശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച. 11.30 ഓടെ ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, കാശ്മീർ വിഷയങ്ങൾ ട്രംപ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ട്. പ്രതിരോധ, സ്വതന്ത്രവ്യാപാര കരാറുകളും ചർച്ചചെയ്യും.തുടർന്ന് സംയുക്തവാർത്താസമ്മേളനം ഏതാനും ചില വാണിജ്യ കരാറുകളിൽ ഒപ്പിടുമെങ്കിലും വമ്പൻ കരാറുകളൊന്നും പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോർട്ട്. രാത്രി രാഷ്ട്രപതിഭവനിലെ വിരുന്നിൽ പങ്കെടുത്തശേഷം ട്രംപ് മടങ്ങും.'ഹാപ്പിനെസ് ക്ലാസുകളെ' കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും മെലാനിയ ഡൽഹിയിലെ സ്‌കൂൾ സന്ദർശിക്കും. ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഒഴിവാക്കിയതായി ആംആദ്മിപാർട്ടി ആരോപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് നിർണായക നയതന്ത്ര ചർച്ചകൾ. തുടർന്ന് ആഗ്രയിലെത്തി താജ് മഹൽ സന്ദർശിച്ച ശേഷം ഡൽഹിയിലേക്ക് തിരിക്കും.
https://www.facebook.com/Malayalivartha