ചൈനയുടെ പേടി സ്വപ്നമായി ഇന്ത്യൻ രഹസ്യ സേന! മഞ്ഞുമലയിലെ ചുണക്കുട്ടികൾ പണി തുടങ്ങി

'സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം' എന്നതാണ് ഇന്ത്യന്‍ കരസേനയുടെ മുദ്രാവാക്യം. ദേശീയ സുരക്ഷയും ഐക്യവും ഉറപ്പുവരുത്തുക, ബാഹ്യ ആക്രമണങ്ങളില്‍ നിന്നും ആഭ്യന്തര ഭീഷണികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക, അതിര്‍ത്തിക്കുള്ളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നിവയാണ് ഇന്ത്യന്‍ കരസേനയുടെ ദൗത്യം.
അതിര്‍ത്തിക്കപ്പുറത്തുനിന്നും മാതൃരാജ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴൊക്കെയും ലോകത്തെ വിസമയിപ്പിച്ച് ധീരസാഹസികത പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈന്യം. എന്നാല്‍ അധികമാരും അറിയാത്തതും എന്നാല്‍ ശത്രുരാജ്യങ്ങൾപോലും ഭയക്കുന്നതുമായ പ്രത്യേക രഹസ്യ സേനയുണ്ട് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമല്ലാത്തതും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ സൈനിക വിഭാഗത്തിന് സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് എന്നാണ് പേര്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാംഗോങ് തടാക തീരത്ത് ചൈനയുടെ നെറികേടിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് നിര്‍ണായക മേല്‍ക്കൈ നേടിക്കൊടുത്തതിന് പിന്നിലും ഈ സേനാവിഭാഗമുണ്ടായിരുന്നു.
ഇന്ത്യന്‍ സൈന്യത്തിന് മേലുള്ള ഈ മേധാവിത്വം ഉറപ്പിക്കുന്നതിനായി ചൈനീസ് സൈന്യം ഇരുട്ടിന്റെ മറപറ്റി കൂടുതല്‍ സ്ഥലങ്ങളില്‍ സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാനെത്തിയെങ്കിലും ഇന്ത്യന്‍ സൈന്യം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചൈന അവരുടെതെന്ന് അവകാശപ്പെട്ടിരുന്ന താകുങ്, കാലാ കുന്നുകള്‍ക്ക് മുകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചുകൊണ്ട് മറുപടി നൽകുകയും ചെയ്തു.
നിയന്ത്രണരേഖയില്‍ സ്ഥലങ്ങള്‍ കൈയേറി അവകാശം സ്ഥാപിക്കുന്ന ചൈനീസ് നീക്കത്തിന് സൈന്യം അതിലൂടെ തക്കതായ മറുപടിയാണ് നല്‍കിയത്. ഈ കുന്നുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കീഴിലായതോടെ ഫിംഗര്‍ 4ലെ ചൈനീസ് പോസ്റ്റുകള്‍ ഇന്ത്യന്‍ സേനയുടെ ആക്രമണ പരിധിയിലായി. ഈ നിര്‍ണായക വിജയത്തിന് പിന്നിൽ സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന്റെ ഇടപെടൽ ആയിരുന്നു.
ചൈന ഇത്രത്തോളം ഈ ഫോഴ്സിനെ ഭയക്കുന്നതിനു പിന്നിലും കാരണമുണ്ട്. ഈ സേനാവിഭാഗത്തിന്റെ രൂപീകരണത്തിന് കാരണമായതും ചൈന തന്നെയായിരുന്നു. 1962 ല്‍ ചൈന ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്തിക്കൊണ്ടിരിക്കെ ആ വര്‍ഷം നവംബര്‍ 14 നാണ് ഇന്റലിജന്‍സ് ബ്യൂറോ മേധാവി ഭോലാ നാഥ് മുള്ളിക്കിന്റെ ഉപദേശപ്രകാരം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുതിയ സേനാവിഭാഗം രൂപീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.
അന്ന് ഇതിന് വികാസ് ബറ്റാലിയന്‍ എന്നാണ് പേരിട്ടിരുന്നത്. ടിബറ്റന്‍ പ്രവാസികളാണ് ഇതിലെ അംഗങ്ങള്‍. ചൈനീസ് അധിനിവേശത്തിനെതിരെ ടിബറ്റന്‍ ഗറില്ലാ മൂവ്‌മെന്റ് ശക്തിപ്പെട്ടിരുന്ന സമയമായിരുന്നു അന്ന്. 1959 ല്‍ തന്നെ ഇന്ത്യയിലെത്തിയ ടിബറ്റുകാര്‍ക്ക് ടിബറ്റ് വിമോചനത്തിനായി ഇന്ത്യന്‍ രഹസ്യാന്വേഷഷണ ഏജന്‍സിയായ റോയും അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും പരിശീലനം നല്‍കിയിരുന്നു. ഇവര്‍ക്ക് പക്ഷെ ചൈനയോട് എതിരിട്ട് ടിബറ്റ് മോചനത്തിനായി പോരാടാനുള്ള അവസരം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ചൈന ഇന്ത്യയെ ആക്രമിക്കുന്നത്. തുടര്‍ന്ന് നെഹ്‌റുവിന്റെ അനുമതി ലഭിച്ചതോടെ ഐബി മേധാവി ഇവരെ വികാസ് ബറ്റാലിയനിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ചൈനയുമായുള്ള ഇവരുടെ പോരാട്ടം ഉപേക്ഷിക്കുകയും ചെയ്തു.
1964ല്‍ ഇന്ത്യാ ചൈന ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ചൈന കേന്ദ്രീകൃതമായ നീക്കങ്ങള്‍ നിര്‍ത്തിവെച്ചു. സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന് ആദ്യം നല്‍കിയ പേര് എസ്റ്റാബ്ലിഷ്‌മെന്റ് 22 എന്നായിരുന്നു. ഇതിന്റെ ആദ്യ തലവനായിരുന്ന മേജര്‍ ജനറല്‍ സുജന്‍ സിങ് ഉബാനാണ് ഈ പേര് നല്‍കിയത്. ഇന്ന് ടിബറ്റുകാര്‍ക്കൊപ്പം ഗൂര്‍ഖകളും ഈ പ്രത്യേക സേനയുടെ ഭാഗമാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ കീഴിലുള്ള സേനയാണ് സ്‌പേഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ്. സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ വിഭാഗത്തിന് കീഴിലാണ്.
സൈന്യത്തിലെ മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഈ സേനാവിഭാഗത്തിന്റെ മേധാവി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നാണ് ഈ സേനാവിഭാഗത്തിന്റെ മേധാവിയുടെ സ്ഥാനപ്പേര്. സൈന്യത്തിന്റേതിന് സമാനമാണ് ഇതിലെ സ്ഥാനങ്ങളും. ഇതിലെ അംഗങ്ങള്‍ പര്‍വത യുദ്ധങ്ങളില്‍ ഉള്‍പ്പെടെ വൈദഗ്ധ്യം നേടിയവരാണ്. മറ്റേത് സൈനിക വിഭാഗങ്ങളേപ്പോലെ തന്നെയാണ് ഇവയും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രത്യേക പരിശീലന കേന്ദ്രങ്ങളും സംവിധാനങ്ങളുമാണ് ഇവര്‍ക്കുള്ളത്.
ചൈനയെ പ്രതിരോധിക്കുന്നതിനായാണ് രൂപീകരിച്ചതെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പാക് സൈന്യത്തിന്റെ നട്ടെല്ലൊടിച്ചത് സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സിന്റെ നീക്കങ്ങളായിരുന്നു. പടിഞ്ഞാറുനിന്ന് ഇന്ത്യന്‍ സൈന്യം ആക്രമിച്ച സമയത്ത് കിഴക്കുനിന്ന് പാക് സൈന്യത്തെ പിന്നില്‍ നിന്ന് ആക്രമിച്ച് അവരെ തകര്‍ക്കുകയായിരുന്നു. പാക് സൈന്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളും ആയുധങ്ങളും തകര്‍ക്കുകയും അവര്‍ ബര്‍മലയിലേക്ക് പലായനം ചെയ്യുന്നത് തടയുകയും ചെയ്തതോടെയാണ് പാക് സൈന്യം നീരുപാധികം ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയത്.
അന്ന് ഇവര്‍ നടത്തിയ സൈനിക നീക്കത്തിന് ഓപ്പറേഷന്‍ ഈഗിള്‍ എന്നായിരുന്നു പേരിട്ടിരുന്നത്. ഖലിസ്ഥാന്‍ തീവ്രവാദികളെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് തുരത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലും ഇവര്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി. കാര്‍ഗില്‍ യുദ്ധം, ഭീകരവിരുദ്ധ നടപടികള്‍ എന്നിവയിലും ഇന്ന് ഇവരെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം രഹസ്യമാക്കി വക്കുകയാണ് പതിവ്.
ലഡാക്ക് മുതല്‍ ഉത്തരാഖണ്ഡ് വരെയുള്ള പ്രദേശങ്ങളില്‍ ഈ സേനാ വിഭാഗത്തിനെ വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍. റോയുടെ മേല്‍നോട്ടത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സേനാവിഭാഗത്തില്‍ സ്ത്രീകളുള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























