ലഹരിമരുന്ന് മാഫിയയുമായുള്ള പോരാട്ടത്തിൽ മുംബൈ പൊലീസിന്റെ സംരക്ഷണം തേടാൻ താൽപര്യമില്ല; സുരക്ഷിതത്വത്തിന്റെ വിഷയത്തിൽ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച് നടി കങ്കണ റാവത്ത് ; വെട്ടിലായി ബിജെപി

തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത നടിയാണ് കങ്കണ.... സുശാന്ത് മരണത്തോടനുബന്ധിച്ച് കങ്കണനടത്തിയ പല പ്രസ്താവനകളും അതിനുദാഹരണമാണ്..... എന്നാൽ കങ്കണയുടെ പല പരാമർശങ്ങളും വിവാദങ്ങളിലേക്കും വഴി മാറാറുണ്ട്,.. ഇപ്പോളിതാ ബിജെപിയെ വെട്ടിലാക്കി പുതിയൊരു വിവാദപ്രസ്താവന നടത്തിയിരിക്കുകയാണ് കങ്കണ....
സുരക്ഷിതത്വത്തിന്റെ വിഷയത്തിൽ മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചു കൊണ്ടുള്ള നടിയുടെ ട്വീറ്റ് വിവാദമായി. ലഹരിമരുന്ന് മാഫിയയുമായുള്ള പോരാട്ടത്തിൽ മുംബൈ പൊലീസിന്റെ സംരക്ഷണം തേടാൻ താൽപര്യമില്ലെന്ന് വെളിപ്പെടുത്തുന്ന പ്രസ്താവനകളുടെ തുടർച്ചയായാണ് കങ്കണയുടെ വിവാദ പരാമർശം. ശിവസേനയും കോൺഗ്രസും എൻസിപിയും ഉൾപ്പെടുന്ന ഭരണപക്ഷം കങ്കണയ്‌ക്കെതിരെ ശക്തമായി രംഗത്തുവന്നു. ഇതോടെ നടിയെ പിന്തുണച്ചിരുന്ന ബിജെപി പ്രതിരോധത്തിലാകുകയും ചെയ്തു
സിനിമാ മാഫിയയേക്കാൾ കൂടുതൽ മുംബൈ പൊലീസിനെ ഭയപ്പെടുന്നുവെന്ന് കങ്കണയുടെ പരാമർശത്തിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. മുംബൈ പൊലീസിനു പകരം ഹരിയാനയിലെയോ, ഹിമാചൽ പ്രദേശിലേയോ പൊലീസിന്റെ കാവൽ മതിയെന്ന് കങ്കണ പറഞ്ഞിരുന്നു. തുടർന്ന് സിറ്റി പൊലീസിനെ ഭയമാണെങ്കിൽ കങ്കണ മുംബൈയിലേക്ക് മടങ്ങിവരരുതെന്ന് മുതിർന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പ്രതികരിക്കുകയും ചെയ്തു . റാവുത്തിന്റെ പ്രസ്താവന അടങ്ങിയ പത്രവാർത്ത ടാഗ് ചെയ്താണ് മുംബൈ പാക് അധിനിവേശ കശ്മീർ പോലെയെന്ന് കങ്കണ സമർഥിക്കാൻ ശ്രമിച്ചത്. റാവുത്ത് തന്നെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും കങ്കണ ആരോപിക്കുകയും ചെയ്തു
അതേസമയം, ട്വിറ്ററിൽ കളിക്കുന്നതിനുപകരം തനിക്കെതിരായ തെളിവുകളോടെ പൊലീസിനെയും സർക്കാരിനെയും സമീപിക്കുകയാണ് വേണ്ടതെന്ന് റാവുത്ത് പറഞ്ഞു. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നവർക്ക് എതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ആണിത്. ഇത്തരം മാനസിക രോഗികളെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് കൈകാര്യം ചെയ്യണം. കങ്കണ ആദ്യം പാക് അധിനിവേശ കശ്മീരിൽ പര്യടനം നടത്തി അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കണം. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീർ എന്നുവിളിക്കുന്നവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുംബൈയിലും സംസ്ഥാനത്തും വോട്ട് ചോദിക്കാൻ അവകാശമില്ല-റാവുത്ത് പറഞ്ഞു.
മഹാരാഷ്ട്രയോ മുംബൈയോ സുരക്ഷിതമല്ലെന്ന് കരുതുന്നവർക്ക് സംസ്ഥാനത്ത് ജീവിക്കാൻ അവകാശമില്ലെന്ന് എൻസിപിക്കാരനായ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സ്‌കോട്ട്‌ലാൻഡ് യാർഡ് പൊലീസിനൊപ്പം പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സേനയാണ് മുംബൈ പൊലീസ്. മുംബൈ ഉൾപ്പെടെ മുഴുവൻ സംസ്ഥാനവും പൊലീസിന്റെ കൈകളിൽ സുരക്ഷിതമാണ്-ദേശ്മുഖ് പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും മുംബൈ പൊലീസിനെയും കരിവാരിത്തേക്കാൻ ബിജെപിയുടെ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കങ്കണയെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സച്ചിൻ സാവന്ത് ആരോപിക്കുകയും ചെയ്തു . മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്യുക വഴി 13 കോടി മഹാരാഷ്ട്രക്കാരെയാണ് കങ്കണ അപമാനിച്ചിരിക്കുന്നതെന്ന് സാവന്ത് ആരോപിച്ചു. കങ്കണയുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാന ബിജെപിയും നിരുപാധികം മാപ്പു പറയണമെന്നും സാവന്ത് ആവശ്യപ്പെടുകയുണ്ടായി .
കങ്കണയുടെ അധിക്ഷേപകരമായ പ്രസ്താവനകളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. എന്നാൽ വലിയ ആളുകളെ സംരക്ഷിക്കാൻ മുംബൈ പൊലീസിനെ ദുരുപയോഗിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു . ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാക്കാരുടെയും വലിയ രാഷ്ട്രീയക്കാരുടെയും പേരുകൾ വെളിപ്പെടുത്താൻ തയാറാണ് കങ്കണയെന്നും സർക്കാർ ഭയപ്പെടുന്നുണ്ടോയെന്നും കദം ചോദിച്ചു. കങ്കണയുടെ പരാമർശങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കരുതെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാർ പറഞ്ഞു.
പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേനയുടെ വനിതാ വിഭാഗം താനെയിൽ പ്രകടനം നടത്തുകയും ചെയ്തു . പാർട്ടി ഓഫിസിനു സമീപം ഒത്തുകൂടിയ പ്രവർത്തകർ നടിക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു . സുരക്ഷിതമല്ലെന്ന് തോന്നുന്നുവെങ്കിൽ കങ്കണ നഗരം വിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























