വീണ്ടും പ്രകോപ്പിച്ച് ചൈന, കൂടുതല്‍ സൈനികരെ വിന്യസിച്ചു! ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ടാങ്കുകളും ആയുധങ്ങളും വിന്യസിച്ച് ചൈന; ചൈനയുടെ ഏതു നീക്കവും നേരിടാനുള്ള ഒരുക്കത്തിൽ ഇന്ത്യന്‍ സേന....

ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ എത്തിച്ചു. ചുഷുല്‍ മേഖലയില്‍ 5000 മുതല്‍ 6000 വരെ സൈനികരെ ചൈന അധികമായി വിന്യസിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ നാലില്‍ ചൈനീസ് സൈന്യം മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലെന്നും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ ഇരുപക്ഷവും സ്വീകരിക്കുന്ന അകലം പാലിക്കല്‍ എത്രകാലം ഇതേപടിയുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും എന്നാല്‍ അതൊരു യുദ്ധത്തിനുള്ള ആരംഭമാകില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. അതിര്‍ത്തിയിലെ സംഘടനം അതിന്റെ പൂര്‍ണമായ അവസ്ഥയിലാണ്.
ഇതുവരെ ചെറിയ അസ്വാരസ്യങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ വരെയുള്ള ചൈനയുടെ വിന്യാസം ഒട്ടും തന്ത്രപരമല്ല. മേഖലയില്‍ ഒരു സംഘടനം തള്ളിക്കളയാനാവില്ലെന്നും കേന്ദ്രവൃത്തങ്ങള്‍ പറയുന്നു.
നയതന്ത്ര, സൈനിക തലത്തിലുള്ള ചര്‍ച്ചകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ സ്വീകാര്യമാണെങ്കിലും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ദക്ഷിണ പാങോംഗിലെ സ്ഥിതി ആശങ്കാജനകമാണെങ്കിലും യുദ്ധസമാനമായ സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഈസ്‌റ്റേണ്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനയുടെ നീക്കം സൈനിക തലത്തിലെ ഉന്നതരുടെ അറിവോടെയാണെന്നും താഴേക്കിടയിലുള്ള കമാന്‍ഡര്‍മാരുടെ താല്‍പര്യം മാത്രമല്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. പാങോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യന്‍ സൈന്യവും കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
മേഖലയില്‍ ചൈനയുടെ ഏതു നീക്കവും നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സേന. ഏതാനും മീറ്ററുകള്‍ക്ക് അകലെ മാത്രമാണ് ഇരുസൈന്യവും നിലയുറപ്പിച്ചിരിക്കുന്നത്. ദക്ഷിണ പാങോംഗില്‍ ഇതിനകം ചൈനയുടെ നീക്കം ഇന്ത്യ തകര്‍ത്തിരുന്നു. അതിനിടെ, മോസ്‌കോയില്‍ നടക്കുന്ന യോഗത്തിനിടെ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ലീയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിനു ശേഷം നടക്കുന്ന ചര്‍ച്ചയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ശ്രമമുണ്ടാകുമെന്നാണ് സൂചന.
ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിനു സമാനമായ ഒരു അവസ്ഥയിലേക്ക് ഇനി പോകരുതെന്ന നിര്‍ബന്ധം ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെയും ടാങ്കുകളും ആയുധങ്ങളും വിന്യസിച്ച് ചൈന പ്രകോപനം തുടരുകയാണ്. ചൈനയുടെ നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയുമാണ്.
ഫിന്‍ഗേഴ്സ് 4-5 ഭാഗങ്ങളിലാണ് പ്രധാനമായും ചൈനീസ് സാന്നിധ്യമുള്ളത്. ഇവിടെ എട്ടു കിലോമീറ്ററോളം ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ നാലു മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് ഈ ഭാഗത്ത് പട്രോളിങ് നടത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നതായും ചൈനീസ് ഭാഗത്തേക്ക് വെടിയുതിര്‍ത്തതായും ചൈന ആരോപിച്ചിരുന്നു. എന്നാല്‍ ആകാശത്തേക്കു വെടിവച്ച് പ്രകോപനമുണ്ടാക്കിയത് ചൈനയാണെന്നും അന്താരാഷ്ട്ര ശ്രദ്ധ കിട്ടാനായി കള്ളം പറയുകയാണെന്നും ഇന്ത്യന്‍ സൈന്യം വിശദീകരിച്ചു. 45 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇവിടെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വെടിവയ്പ്പുണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























