രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി.പേരറിവാളന്റെ ജയില്‍ മോചനത്തിന് ഗവര്‍ണര്‍ അനുമതി വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനുള്‍പ്പെടെ കേസിലെ 7 പ്രതികളെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 2018 സെപ്റ്റംബറില്‍ തീരുമാനിച്ചെങ്കിലും 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി വാക്കാല്‍ അതൃപ്തി പ്രകടിപ്പിച്ചു. വധത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം 20 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെയും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കുന്ന വിധികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാല്‍, ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം വിവിധ രാജ്യങ്ങളിലായാണു നടക്കേണ്ടതെന്നും ഗൂഢാലോചന സംബന്ധിച്ച് 'മള്‍ട്ടി ഡിസിപ്‌ളിനറി മോനിറ്ററിങ് ഏജന്‍സി'യുടെ റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് ഗവര്‍ണറുടെ നിലപാടെന്നും തമിഴ്‌നാട് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ബാലാജി ശ്രീനിവാസന്‍ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച് യു.കെ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് സിബിഐ അയച്ച കത്തിനു മറുപടി ലഭിക്കണമെന്നും അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ് അറിയിച്ചു.
കേസിലെ പ്രതികളില്‍ പേരറിവാളന്റെയും മറ്റു 2 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തീര്‍പ്പാക്കുന്നതിലുണ്ടായ കാലതാമസം കണക്കിലെടുത്ത് വധശിക്ഷ ജീവപര്യന്തം തടവാക്കാന്‍ സുപ്രീം കോടതി 2014-ലാണ് തീരുമാനിച്ചത്. ശിക്ഷിക്കപ്പെട്ട് 28 വര്‍ഷമായി ജയിലില്‍ കഴിയുന്നവരുടെ കാര്യത്തിലല്ല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമെന്ന് കോടതി പറഞ്ഞു. അന്വേഷണം തുടങ്ങി 20 വര്‍ഷം കഴിഞ്ഞിട്ടും വിദേശത്തുനിന്നു മറുപടി ലഭിക്കേണ്ട ഘട്ടത്തിലാണോ എന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha

























