തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര താമരപ്പൂക്കള്‍ വിരിയും. ദ്രാവിഡരുടെ തറവാട്ടു മണ്ണായ തമിഴകത്ത് വലയെറിയാന്‍ രണ്ടു ദിവസം നീളുന്ന തന്ത്രങ്ങളുമായി ബിഡെപി നേതാവ് അമിത് ഷാ

തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര താമരപ്പൂക്കള്‍ വിരിയും. ദ്രാവിഡരുടെ തറവാട്ടു മണ്ണായ തമിഴകത്ത് വലയെറിയാന്‍ രണ്ടു ദിവസം നീളുന്ന തന്ത്രങ്ങളുമായി ബിഡെപി നേതാവ് അമിത് ഷാ തമിഴ് നാട്ടിലെത്തിയിരിക്കുന്നു. ഡിഎംകെയെയും എഐഎഡിഎംകെയെയും തന്ത്രപരമായി പിളര്‍ത്താനുള്ള നീക്കങ്ങളും പ്രലോഭനങ്ങളുമായാണ് ബിജെപി തമിഴകത്ത് കരുനീക്കം നടത്തുന്നത്. തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് ബിജെപിയുടെ പ്രതിയോഗിയല്ല. ആ നിലവില്‍ ദ്രാവിഡ പാര്‍ട്ടികളെ പിളര്‍ത്തി വേരുപ്പിക്കാനാണ് ബിജെപിയുടെ നീക്കങ്ങള്‍.
എംജിആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് അമിത് ഷായുടെയും തമിഴക സന്ദര്‍ശനമെന്നു പറയുമ്പോഴും ഈ വരവിനു പിന്നില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം. തമിഴകത്ത് വികസനം എന്ന ചൂണ്ടയുമായാണ് അമിത് ഷായുടെ വരവ്. ചെന്നൈ മെട്രോ റെയില്‍വെയുടെ രണ്ടാം ഘട്ടം പദ്ധതികള്‍ക്കായി 67,000 കോടി രൂപയുടെ സഹായവും എട്ട് വികസനപദ്ധതികളും പ്രഖ്യാപിച്ച് തമിഴരുടെ കൈയടി വാങ്ങാന്‍ കൂടിയാണ് ബിജെപിയിലെ രണ്ടാമന്റെ വരവ്. കോണ്‍ഗ്രസിലായിരുന്ന നടി ഖുശ്ബുവിനു പിന്നാലെ ഡിഎംകെ സ്ഥാപകന്‍ കലൈഞ്ജര്‍ കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അളഗിരിയെ ഒപ്പം കൂട്ടാനാണ് ബിജെപിയുടെ ശ്രമം. ഡിഎംകെയെ പിളര്‍ത്തി അളഗിരി ബിജെപി പിന്തുണയില്‍ പുതിയ പാര്‍ട്ടി ഏറെ വൈകാതെ രൂപീകരിക്കും.
കലൈഞ്ജര്‍ ഡിഎംകെ എന്നോ കെഡിഎംകെ എന്നോ പേരിലായിരിക്കും അളഗിരിയുടെ പുതിയ പാര്‍ട്ടി. അളഗിരിയുടെ മകന്‍ ദയാനിധി യുവജനസംഘടനയുടെ തലപ്പത്തെത്തി സ്റ്റാലിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വീമ്പുപറച്ചില്‍. മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ അവസാന കാലത്തുതന്നെ മക്കളായ സ്റ്റാലിനും അളഗിരിയും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു. പലയിടങ്ങളിലും ഇരുവരുടെയും അനുയായികള്‍ തെരുവില്‍ തല്ലി പലരും മരിക്കുകയും ചെയ്തു. 2014ല്‍ കരുണാനിധിയുടെ കാലത്തുതന്നെ അളഗിരി ഡിഎംകെയില്‍ നിന്ന് പുറത്തായിരുന്നു. കരുണാനിധിയുടെ മരണത്തോടെ സ്റ്റാലിനുമായി അകന്നുമാറിയ അളഗിരിയെ തന്ത്രപരമായി ബിജെപി ഒപ്പം കൂട്ടി കളത്തിലക്കി തന്ത്രം മെനയുകയാണ്. അതേ സമയം അമിത് ഷായുടെ വരവ് തമിഴകത്തെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് ആപത്താണെന്ന തിരിച്ചറിവ് വലിയൊരു സമൂഹം ജനതയ്ക്കുമുണ്ട്.
തമിഴ്ഭാഷയും വേഷവും സംസ്‌കാരവും ജീവനു തുല്യമായ തമിഴ് ജനത വടക്കേ ഇന്ത്യന്‍ ആധിപത്യ ഹിന്ദി പ്രസ്ഥാനത്തോട് എത്രത്തോളം സഹകരിക്കുമെന്നു കണ്ടറിയണം. വടക്കന്‍ ഹിന്ദിയും വടക്കന്‍ സംസ്‌കാരവും തെക്കോട്ട് അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളെ ചെറുത്ത് ദ്രാവിഡ പാര്‍ട്ടി രൂപീകരിച്ച സംസ്ഥാനമാണ് തമിഴ് നാട്. അവിടെ ബിജെപിയുടെ വിത്തെറിഞ്ഞാല്‍ ഏറെ വിളയുമോ തമിഴര്‍ മനസുമാറുമോ എന്നതാണ് അറിയാനുള്ളത്. ഭാവി അപകടം മുന്നില്‍ കണ്ട് സോഷ്യല്‍ മീഡയില്‍ അമിത് ഷാ ഗോ ബാക്ക് സന്ദേശങ്ങളുടെ പ്രവാഹം നടക്കുന്നുണ്ട്. തമിഴകം എങ്ങനെ ബിജെപിയോടു പ്രതികരിക്കും എന്നതാണ് ഉന്നം. ഡിഎംകെയില്‍ നിന്ന് എംകെ സ്റ്റാലിന്‍ പുറത്താക്കിയ മുന്‍ എംപി കെപി രാമലിംഗം ശനിയാഴ്ച ് ബിജെപിയില്‍ ചേര്‍ന്നതും അപ്രതീക്ഷിതനീക്കമാണ്.
അളഗിരിയുടെ അടുപ്പക്കാരനാണ് രാമലിംഗം. രജനീകാന്തിനെ അമിത് ഷാ നേരില്‍ കണ്ട് ചര്‍ച്ച നടത്തുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്. ആറു മാസത്തിനുള്ളില്‍ അരങ്ങൊരുങ്ങുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പശ്ചിമ ബംഗാള്‍ കഴിഞ്ഞാല്‍ ബിജെപി അല്‍പമൊക്കെ നേട്ടം പ്രതീക്ഷിക്കുന്ന നാടാണ് തമിഴകം. ഒപ്പം കേരളത്തില്‍ പത്തോളം നിയമസഭാ സീറ്റുകളിലും ബിജെപി ഉന്നം വയ്ക്കുന്നു. ഇതിനായി രണ്ടു മാസത്തിനുള്ളില്‍ അമിത് ഷാ കേരളത്തിലും തന്ത്രങ്ങളുമായി കടന്നുവരികയാണ്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്കു ലഭിച്ചത്. കെ. കാമരാജ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ കോണ്‍ഗ്രസ് യുഗത്തിനുശേഷം തമിഴ് നാട് ഭരിച്ചതൊക്കെ ദ്രാവിഡ പാര്‍ട്ടിയാണ്. തമിഴ് മാനില കോണ്‍ഗ്രസ് തുടങ്ങി പത്തോളം പാര്‍ട്ടികള്‍ തമിഴകത്ത് പിറവികൊണ്ടെങ്കിലും ഒന്നും നേട്ടമുണ്ടാക്കിയില്ല. രജനീകാന്തും കമലഹാസനും സ്വന്തം രാഷ്ട്രീയ നീക്കം നടത്തിയിട്ടും പച്ചപിടിച്ചില്ല. ഈ സാഹചര്യത്തിലാണ് തമിഴ് നാട്ടില്‍ താമരക്കുളമുണ്ടാക്കാന്‍ അമിത് ഷായുടെ രണ്ടും കല്‍പ്പിച്ചുള്ള വരവ്.
https://www.facebook.com/Malayalivartha
























