മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിൽ കേസ് ;നെറ്റ്ഫ്‌ളിക്‌സിലെ ചുംബനരംഗമാണ് വിവാദമായിരിക്കുന്നത്
നെറ്റ്ഫ്‌ളിക്‌സിലെ മിനി സീരീസായ എ സ്യൂട്ടബിള്‍ ബോയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രണ്ട് നെറ്റ്ഫ്‌ളിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.നെറ്റ്ഫ്‌ളിക്‌സ് കണ്ടന്റ് വിഭാഗം വൈസ് പ്രസിഡന്റ് മോണിക ഷെര്‍ഗില്‍, പബ്ലിക് പോളിസി ഡയറക്ടര്‍ അംബിക ഖുരാന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് രേവ പൊലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ തുടരന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടിയും മുസ്‌ലിം ആണ്‍കുട്ടിയും ക്ഷേത്രത്തിന്റെ മുന്നില്‍ വെച്ച് ചുംബിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെ നല്‍കിയ പരാതി പരിശോധിച്ചു വരുന്നതായി നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.ബി.ജെ.പി യൂത്ത് വിങ്ങ് നേതാവ് ഗൗരവ് തിവാരിയാണ് രേവ പൊലീസില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നില്‍വെച്ചാണ് നിരവധി ചുംബന രംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്ന് തിവാരി തന്റെ പരാതിയില്‍ എടുത്ത് പറയുന്നുണ്ട്.നര്‍മദ നദിയുടെ തീരത്തുള്ള മഹേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം യുവാവും തമ്മില്‍ ചുംബിച്ചതിനെ നിലവില്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്ന ലവ് ജിഹാദുമായും തിവാരി ബന്ധപ്പെടുത്തുന്നുണ്ട്. ഈ രംഗങ്ങള്‍ നിലവില്‍ ഒരുപാട് പ്രശ്നങ്ങളുള്ള ഒരു രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലവ് ജിഹാദില്‍ തങ്ങളുടെ സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങളാണ് കൊണ്ട് വരുന്നതെന്ന് പരാതിയില്‍ പറയുന്ന തിവാരി ലവ് ജിഹാദിനെതിരെ അടുത്ത അസംബ്ലിയില്‍ ബില്‍ പാസാക്കുമെന്നും പറഞ്ഞു.സീരീസിലെ ചുംബന രംഗങ്ങള്‍ അശ്ലീലമാണെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്.‘ക്ഷേത്രത്തില്‍ ഭജന പാടിക്കൊണ്ടിരിക്കുന്ന സമയത്ത് ഒരു യുവാവ് ഒരു പെണ്‍കുട്ടിയെ അതിന്റെ മുന്നില്‍ വെച്ച് ചുംബിക്കുന്നത് നമ്മുടെ വികാരം വ്രണപ്പെടുത്തുന്നതാണ്,’ നരോത്തം മിശ്ര പറഞ്ഞു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഹിന്ദുത്വവാദികള്‍ ട്വിറ്ററില്‍ ബോയ്‌കോട്ട് നെറ്റ്ഫ്‌ളിക്‌സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha