ബീഹാറിൽ നിന്ന് ബിജെപിയുടെ ജൈത്രയാത്ര നേരെ ബംഗാളിലേയ്ക്ക്; 2016 ലേതിനെക്കാൾ ശക്തമായ സന്നാഹങ്ങളോടെ ബിജെപി രംഗത്ത്, ബംഗാളിലെ പ്രചാരണത്തിൻ്റെയും സംസ്ഥാന ഘടകത്തിൻ്റെയും കടിഞ്ഞാൺ അമിത്ഷാ തന്നെ ഏറ്റെടുത്തിട്ടുള്ള സ്ഥിതിക്ക് മമതയക്ക് ആധി കൂടി
വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാജ്യം ഉറ്റുനോക്കുന്നത് ബംഗാളിലേക്കാണ്. കമ്യുണിസ്റ്റ് ഭരണം തകർന്നടിഞ്ഞ മണ്ണിൽ ഇനി ആരാണ് വീറോടെ കടന്ന് വരിക. കോൺഗ്രസ്സിൻ്റെ കൈ പിടിച്ച് സിപിഎം പുനർജനിക്കുമോ? മൂന്നാം തവണയും സ്വപ്നം കണ്ട് ഇരിക്കുന്ന മമതാ ബാനർജിയ്ക്ക് സിപിഎമ്മിൻ്റെ അവസ്ഥയിലേക്ക് എത്തുമോ? അങ്ങനെയെങ്കിൽ ഇനി അവർക്കെല്ലാം ഒന്നായി വരാൻ നോക്കാം. ബീഹാറിൽ നിന്ന് ബിജെപി ജൈത്രയാത്ര നേരെ ബംഗാളിലേയ്ക്ക് ആണ് പോകുന്നത്. മമതയുടെ വെല്ലുവിളി ബിജെപി തന്നെയാണ്. കാരണം കോൺഗ്രസ്സ് ബീഹാറിലും തരിപ്പണമായി. ദേശീയ തലത്തിൽ നാഥനില്ലാത്ത അവസ്ഥയിലും നിൽക്കുന്നു. അവരുമായിട്ടാണ് ഇന്ത്യയിലെ ഇടതുകക്ഷികൾ ചങ്ങാത്തം കൂടിയിരിക്കുന്നത്. മണ്ണാങ്കട്ടയും കരിയിലയും കാശിയക്ക് പോയത് പോലെ ആയിരിക്കും അവരുടെ അവസ്ഥ. 2016ലേതിനെക്കാൾ ശക്തമായ സന്നാഹങ്ങളോടെയാണ് ബിജെപി രംഗത്ത് നിൽക്കുന്നത്.
ആ അശ്വത്തെ പിടിച്ചുകെട്ടാൻ എഴുന്നേറ്റ് നിൽക്കാൻ ത്രാണി ഇല്ലാത്ത മുന്നണികൾക്ക് പിടിച്ചുകെട്ടാൻ സാധിക്കുമോ? ബംഗാളിലെ പ്രചാരണത്തിൻ്റെയും സംസ്ഥാന ഘടകത്തിൻ്റെയും കടിഞ്ഞാൺ അമിത്ഷാ തന്നെ ഏറ്റെടുത്തിട്ടുള്ള സ്ഥിതിക്ക് മമതയക്ക് ആധി കുടിയിരിക്കുകയാണ്.ബംഗാളിൽ നടക്കാൻ പോകുന്ന യുദ്ധത്തിൽ അദൃശ്യ ശക്തിയായി ആർ-എസ്-എസും, സംഘപരിവാറും രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇത്രയും കാലം മമതയുടെ കൂടെ നിന്നിരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ കുറഞ്ഞു വരുന്നത് മമതയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.സംസ്ഥാനത്ത് മുപ്പത് ശതമാനം മുസ്ലീം വോട്ടാണുള്ളത്. ബീഹാറിൽ ന്യൂനപക്ഷ വോട്ട് സമാഹരിച്ച അതേ തന്ത്രം തന്നെ ബി ജെ പി ഇവിടെയും പ്രയോഗിക്കും.
നന്ദിഗ്രാമും, സിംഗൂരും പറഞ്ഞ് വോട്ട് നേടി വിജയിച്ച മമത മുഖ്യമന്ത്രിയായ ശേഷം ഇവിടങ്ങളിൽ സന്ദർശിച്ചിട്ടില്ല. ബംഗാളി ഇതര മുസ്ലീംങ്ങളുടെ കാര്യത്തിലും മമതയക്ക് തലവേദനയാണ്. അഞ്ച് വർഷം കൊണ്ട് ഉവൈസി ബംഗാളിലുടനീളം പാർട്ടി സംഘടിപ്പിച്ചു കഴിഞ്ഞു. എന്തായാലും മറ്റു പാർട്ടികളുടെ ഭാവി നിർണയിക്കാൻ ബംഗാളിലെ ന്യൂനപക്ഷങ്ങൾക്ക് കഴിയും. മുസ്ലീം വോട്ടിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ തൃണമുൽ കോൺഗ്രസ്സ് ആയിരുന്നു. അതിൻ്റെ വിപരീത ഫലം അനുഭവിക്കാൻ പോകുന്നത് തൃണമൂൽ ആയിരിക്കും. 2021-ലെ തെരഞ്ഞെടുപ്പോട് കൂടി ബംഗാളിൽ ഒരു പ്രസ്ഥാനം കൂടി തകർന്നടിയാൻ പോകുന്നതിൻ്റെ സൂചനകളാണ് ഇത്. മറ്റ് രണ്ട് പ്രസ്ഥാനങ്ങൾ ഈ അവസരത്തിൽ മണ്ണോട് ചേർന്നിരിക്കും' ബംഗാൾ യുദ്ധക്കളത്തിൽ ഒഴിഞ്ഞ ആവനാഴിയുമായി നിൽക്കുന്ന മൂന്ന് പ്രസ്ഥാനങ്ങളെയാണ് നമ്മൾക്ക് കാണാൻ കഴിയുക.
https://www.facebook.com/Malayalivartha