തമിഴകം പിടിക്കാന്‍ ചിന്നമ്മ ശശികല വരുന്നു... തമിഴകത്ത് വേരുറപ്പിക്കാന്‍ ബിജെപിയും അമിത് ഷായും പതിനെട്ടാമത്തെ അടവും പയറ്റിക്കൊണ്ടിരിക്കെയാണ് ശശികല പുത്തന്‍ അടവുകളുമായി കളത്തിലിറങ്ങുന്നു

തോഴിയും ചിന്നമ്മയുമൊക്കെയായി ജയലളിതയ്‌ക്കൊപ്പം വാണ വികെ ശശികല ജയില്‍വാസം കഴിഞ്ഞു പുറത്തുവരികയാണ്. തള്ളിപ്പഞ്ഞവരെ വെട്ടിനിരത്തുക മാത്രമല്ല തമിഴ് നാട് പിടിച്ചടക്കാന്‍ തന്നെയാണ് ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലിലെ നാലു വര്‍ഷം തടവിനുശേഷമുള്ള മടങ്ങിവരവ്. തമിഴകത്ത് വേരുറപ്പിക്കാന്‍ ബിജെപിയും അമിത് ഷായും പതിനെട്ടാമത്തെ അടവും പയറ്റിക്കൊണ്ടിരിക്കെയാണ് ശശികല പുത്തന്‍ അടവുകളുമായി കളത്തിലിറങ്ങുന്നത്.
66 കോടി രൂപയുടെ അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന ശശികലയുടെ ശിക്ഷാകാലാവധി ഈ മാസം 27 നാണ് അവസാനിക്കുക.
2017 ഫെബ്രുവരിയില്‍ ജയിലിലേക്കു പുറപ്പെടുന്നതിനു മുമ്പ് മറീന ബീച്ചിലെ ജയലളിതയുടെ സമാധിയില്‍ വി.കെ.ശശികല ചെയ്ത ശപഥം താന്‍ അധികാരത്തില്‍ മടങ്ങിവരുമെന്നായിരുന്നു. ജയലളിതയ്ക്കു പിന്നാലെ തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിനിടെയാണു ശശികല ജയിലിലായത്. ജയലളിതയുടെ പിന്‍ഗാമിയായി സ്വയം അവരോധിക്കാനുള്ള ശ്രമത്തിനിടെ അഴിക്കുള്ളിലായ തോഴിയുടെ തിരിച്ചുവരവ് അടുത്ത തിരഞ്ഞെടുപ്പു സമയത്തുതന്നെ എന്നതും പ്രസക്തമാണ്. മടങ്ങിവരുമ്പോള്‍ അണ്ണാ ഡിഎംകെ ചിന്നമ്മയെ എങ്ങയെ പാര്‍ട്ടി എങ്ങനെ വരവേല്‍ക്കുമെന്നതാണ് കണ്ടറിയാനുള്ളത്.
തഞ്ചാവൂരിലെ മന്നാര്‍ഗുഡിയില്‍ സാധാരണമായ കുടംബത്തില്‍ ജനിച്ച ശശികല അണ്ണി ജയലളിതയുടെ തോഴിയും വിശ്വസ്തയുമായി നിലകൊണ്ട കഥകള്‍ കാലങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ജയലളിത ഇടക്കാലത്ത് തോഴിയെയും മകനെയും പുറത്താക്കിയെങ്കിലും ജയയുടെ മരണം വരെ ശശികല ഒപ്പമുണ്ടായിരുന്നു. 1984 ല്‍ അണ്ണാ ഡിഎംകെയുടെ പ്രചാരണ പരിപാടികളുടെ വിഡിയോ ചിത്രീകരണത്തിന് അനുമതി തേടിയാണ് ശശികല ആദ്യമായി ജയലളിതയെ നേരില്‍ കണ്ടത്. പ്രചാരണ പരിപാടികളില്‍ ജയയെ അനുഗമിച്ച ശശികല പിന്നീട് അവരുടെ സന്തത സഹചാരിയായി മാറുകയും പില്‍ക്കാലത്ത് പോയസ്ഗാര്‍ഡനില്‍ ജയലളിതയ്ക്കം പാര്‍പ്പുതുടങ്ങുകയും ചെയ്തു.
1991 ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ ശശികലയുടെ സ്വാധീനവും അധികാരവും കൂടിവന്നു. സ്വന്തം പേരിലും ബെനാമി പേരിലും ശതകോടികളുടെ സ്വത്തുക്കള്‍ തോഴി വാങ്ങിക്കൂട്ടി. തെരഞ്ഞെടുപ്പു തോല്‍വികളുണ്ടായ രണ്ടു ഘട്ടങ്ങളില്‍ ശശികലയെ ജയലളിത ഒഴിവാക്കിയെങ്കിലും അവസാന കാലത്ത് വീണ്ടും ജയയുടെ വിശ്വസ്തയായി ചിന്നമ്മ ഒപ്പം ചേര്‍ന്നു.
ബന്ധുക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്നു വാക്കുനല്‍കിയാണു ശശികല പോയസ്ഗാര്‍ഡനിലേക്കു മടങ്ങിയെത്തിയത്. തുടര്‍ന്ന് ജയയുടെ നിഴല്‍ മാത്രമായി ഒതുങ്ങാന്‍ ശ്രദ്ധിച്ച ശശികല അപ്പോളോ ആശുപത്രിയില്‍ ജയയുടെ അന്ത്യനിമിഷങ്ങള്‍ വരെ കൂടെയുണ്ടായിരുന്നു.
ജയലളിതയുടെ മരണത്തിനു പിന്നാലെ, അവരുടെ വിശ്വസ്തനായിരുന്ന ഒ.പനീര്‍സെല്‍വം 2016 ഡിസംബറില്‍ മുഖ്യമന്ത്രിയും ശശികല അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായുമായി. എന്നാല്‍ 2017 ഫെബ്രുവരിയില്‍ ശശികലയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ഇടഞ്ഞ പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ന്ന് തമിഴ് നാട്ടില്‍ മാസങ്ങളോളം രാഷ്ട്രീയ നാടകങ്ങളും അനിശ്ചിതത്വങ്ങളും അരങ്ങേറിക്കൊണ്ടിരുന്നു.
2014 സെപ്റ്റംബര്‍ 27ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജയലളിത, വി.കെ.ശശികല, ശശികലയുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ജെ. ഇളവരശി എന്നിവര്‍ക്ക് തടവു ശിക്ഷ വിധിച്ചത്.
ഇവരുടെ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2015 മേയ് 11നു നാലു പേരെയും കുറ്റവിമുക്തരാക്കിയതിനെതിരേ, കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലുകളാണ് 2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പരിഗണിച്ചത്.
നാലു പേരും അനധികൃതമായി 53.6 കോടി രൂപ സമ്പാദിച്ചെന്നു കണക്കാക്കിയുള്ള വിചാരണക്കോടതി വിധിയാണു സുപ്രീം കോടതി ശരിവച്ചത്. നാലുവര്‍ഷം തടവും 10 കോടി രൂപ വീതം പിഴയുമാണ് വിചാരണക്കോടതി മറ്റു മൂന്നുപേര്‍ക്കും വിധിച്ചത്. ശശികലയുടെ ആറു കമ്പനികള്‍ കണ്ടുകെട്ടണമെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു.
നോട്ട് നിരോധനത്തിനു പിന്നാലെ, റദ്ദാക്കിയ നോട്ടുകള്‍ ഉപയോഗിച്ചു ശശികല 1674 കോടിയുടെ സ്വത്തുക്കള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു 2019 നവംബറില്‍ നടപടിയെടുത്തിരുന്നു. ചെന്നൈയിലും പരിസരങ്ങളിലുമായി അഞ്ചു വന്‍ മാളുകള്‍, സോഫ്റ്റ്വെയര്‍ കമ്പനി, കോയമ്പത്തൂരില്‍ കാറ്റാടി മില്ലുകള്‍, പഞ്ചസാര ഫാക്ടറി, റിസോര്‍ട്ട്, പേപ്പര്‍ മില്‍ എന്നിവ ഇതിലുള്‍പ്പെടും.
ശശികല, സഹോദര ഭാര്യ ഇളവരശി, വി.എന്‍. സുധാകരന്‍ എന്നിവരുടെ 2,300 കോടി രൂപയുടെ സ്വത്ത് ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണ് തമിഴകം പിടിച്ചെടുക്കാനായി ചിന്നമ്മ വീണ്ടും കളത്തിലിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha

























