കോവാക്‌സിന് സ്വീകരിക്കുന്നവര്‍ വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണം; പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് റിപ്പോർട്ട്
ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിക്കുന്നവര്‍ വാക്‌സിന്‍ കുത്തിവയ്പ് എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണമെന്ന് നിബന്ധന .’ക്ലിനിക്കല്‍ ട്രയല്‍ മോഡി’ല്‍ ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നത് എന്നതിനാലാണ് ഇതെന്ന് സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .
പൊതുതാല്‍പര്യം മുന്‍നിര്‍ത്തി വലിയ മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്‌സിന് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഈ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, വാക്‌സിന്റെ കാര്യക്ഷമത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നു.
വാക്‌സിന്‍ സ്വീകരിച്ച ശേഷം ഏതെങ്കിലും രീതിയില്‍ പാര്‍ശ്വഫമാണെന്ന് തെളിയിക്കപ്പെട്ടാല്‍ വാക്‌സിന്‍ ഉല്‍പ്പാദകരായ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.നിലവില്‍ ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. കോവാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയാക്കിയിട്ടില്ല.
അതെ സമയം രണ്ടു വാക്‌സിനുകളും സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവാക്‌സിനും കോവിഷീല്‍ഡും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു .
https://www.facebook.com/Malayalivartha