പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും സമൻസ് അയച്ച് ഡൽഹി സിബിഐ പ്രത്യേക കോടതി... എല്ലാ പ്രതികളും അടുത്ത മാസം ഏഴിന് നേരിട്ട് ഹാജരാകാൻ ഉത്തരവ്...

ഐ.എൻ.എക്‌സ് മീഡിയ കേസ് വിചാരണ നടപടികളിലേക്ക് പോകുന്നു. പി. ചിദംബരത്തിനും കാർത്തി ചിദംബരത്തിനും ഡൽഹി സിബിഐ പ്രത്യേക കോടതിയുടെ സമൻസ് ലഭിച്ചു. എല്ലാ പ്രതികളും അടുത്ത മാസം ഏഴിന് നേരിട്ട് ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.
ഇ.ഡിയുടെ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഐഎൻഎക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരവും മകനും ചേർന്ന് കോടികണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിലവിലെ കേസ്.
ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ചേർന്ന് രൂപം നൽകിയ സ്ഥാപനമാണ് ഐഎൻഎക്‌സ് മീഡിയ. ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് നിയമം ലംഘിച്ച് ഇവർ അനധികൃതമായി വിദേശത്ത് നിന്ന് ഫണ്ട് സ്വരൂപിച്ചുവെന്നതാണ് കേസ്.
വിദേശത്ത് നിന്ന് 4.62 കോടി രൂപയുടെ ഫണ്ട് രൂപീകരണത്തിനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇരുവരും ചേർന്ന് 305 കോടി രൂപയുടെ ഫണ്ട് സ്വരൂപിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha


























