ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ കേസുകളിലും ജയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്, കീഴ്‌ക്കോടതികളില്‍ കൂട്ടത്തോടെ തോറ്റ് സര്‍ക്കാര്‍ വക്കീലന്‍മാര്‍

ഏജിയുടെ കീഴില്‍ സര്‍ക്കാര്‍ എല്ലാ പ്രധാനപ്പെട്ട എല്ലാ കേസുകളിലും ജയിച്ചുവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്, എന്നാല്‍ ഹൈക്കോടതിക്കു പുറമെ ജില്ലാ, സബ്, മുന്‍സിഫ് കോടതികളിലും സര്‍ക്കാര്‍ വാദിയായ കേസുകളില്‍ പബ്ലിക് പ്രോസ്‌ക്യൂട്ടര്‍മാര്‍ക്ക് കൂട്ടത്തോല്‍വി.
ഭൂരിപക്ഷം പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സര്‍ക്കാര്‍ വാദിയായ കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ പ്രതിഭാഗത്തിന്റെ പക്ഷം ചേര്‍ന്നു കേസുകള്‍ തന്നെ അട്ടിമറിക്കുന്നതായാണ് ആരോപണം.
യു.ഡി.എഫ്. സര്‍ക്കാര്‍ ജില്ലാ കോടതി, സബ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍, മുന്‍സിഫ് കോടതി എന്നിവിടങ്ങളില്‍ നിയമിച്ച 183 സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ച കേസുകളിലാണു സര്‍ക്കാര്‍ കൂട്ടത്തോടെ തോറ്റത്.
നാലു വര്‍ഷത്തിനിടെ ഭൂമിസംബന്ധമായ കേസുകളിലാണ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നതിലധികവും. ഈ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഭൂമാഫിയയ്ക്ക് വേണ്ടി ഒത്തുകളിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലുള്ള ഭൂമി സംബന്ധിച്ച കേസുകളില്‍ സര്‍ക്കാര്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങിയത് ഈ ആരോപണത്തിന് ശക്തിപകരുന്നു.
നാല്‍പ്പതിനായിരത്തിലധികം രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നവരാണ് സര്‍ക്കാര്‍ അഭിഭാഷകരില്‍ ഭൂരിപക്ഷവും. വിവിധ കോടതികളിലായി കഴിഞ്ഞ നാലു വര്‍ഷം സര്‍ക്കാര്‍ അഭിഭാഷകര്‍ വാദിച്ച കേസുകളില്‍ വിജയത്തേക്കാള്‍ കൂടുതല്‍ പരാജയമാണുണ്ടായിട്ടുള്ളത്. കേസുകളില്‍ പലതും കോടതികളില്‍ അവധിക്ക് അപേക്ഷിച്ച് അകാരണമായി നീട്ടിക്കൊണ്ടു പോയിട്ടുമുണ്ട്.
അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകരെ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കാമെന്നാണു നിയമം. എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച പല പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ളവരാണ്. പ്രധാനമായ പല കേസുകളിലും സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ വ്യക്തമായി കോടതിയില്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നില്ല. കോടതികളില്‍നിന്നു രൂക്ഷമായ വിമര്‍ശനവും ഇവര്‍ ഏറ്റുവാങ്ങാറുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളാണ് ഭൂരിപക്ഷം സര്‍ക്കാര്‍ അഭിഭാഷകരും. സംസ്ഥാനത്ത് പതിനാലു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും 108 അഡീഷണല്‍ ഗവണ്‍മെന്റ പ്ലീഡര്‍മാരും 23 ഗവണ്‍മെന്റ് പ്ലീഡര്‍മാരും മുന്‍സിഫ് കോടതിയില്‍ 38 സര്‍ക്കാര്‍ അഭിഭാഷകരുമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























