മന്ത്രി മല്ല റെഡ്ഡിയുടെ വധഭീഷണി! പിന്നാലെ പീഡനക്കേസ് പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ
തെലങ്കാനയിൽ ആറു വയസ്സുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്തു കൊന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് 30കാരനെ അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. പ്രതിക്കായി പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ ഊർജിതമായിട്ടാണ് കേസിന്റെ അന്വേഷണം പോലീസ് നടത്തിയിരുന്നത്.
ഇതിനിടയിലാണ് പ്രതിയെ കിട്ടായാൽ എൻകൗണ്ടറിൽ കൊല്ലുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്നു മന്ത്രി പറഞ്ഞത്. പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും ഇദ്ദേഹം ഒപ്പം കൂട്ടിച്ചേർത്തു. ഈ പ്രസ്താന ഏറെ വിവാദമായതാണ്. എന്നാലിപ്പോൾ അതിന്റെ പിന്നാലെ സംസ്ഥാനം തേടുന്ന ഈ കുറ്റവാളി മരണപ്പെട്ടിരിക്കുകയാണ്.
റെയിൽവേ ട്രാക്കിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് ഇപ്പോൾ പൊലീസ് നൽകുന്ന വിവരം. പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു. ഇന്നു രാവിലെയാണ് പല്ലാകൊണ്ട സ്വദേശി രാജുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
ശരീരത്തിലെ ടാറ്റൂവും ഹെയര്‍ സ്‌റ്റൈലും പ്രതിയുടേതാണ് മൃതദേഹമെന്ന് വ്യക്തമാക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ അറിയിച്ചു. കൂടാതെ തെലുങ്കാന പൊലീസ് മൃതദേഹത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അതിനായി പ്രതിയുടെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. അയൽവാസിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ച് കൊന്നത്.
പ്രതി മരണത്തിന് അര്‍ഹനാണെന്നും ഉടന്‍ പിടികൂടുമെന്നും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകളിൽ പ്രതിഭലിച്ചിരുന്നത്. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് പോലീസും ഉന്നത അധികാരികളും അറിഞ്ഞു കൊണ്ട് ആസൂത്രിതമായ വരുത്തി തീർത്ത ആത്മഹത്യയാണോ എന്ന് ഒരു വിഭാഗം ചോദിക്കുന്നുണ്ട്. എന്നിരുന്നാലും ഭൂരിഭാഗവും ഇത് തന്നെയാണ് യോജിച്ച ശിക്ഷ എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും കുറിക്കുന്നത്.
ഈ കേസിന്റെ പ്രധാനപ്പെട്ട വിവരങ്ങളും പ്രതിയുടെ കൂടുതൽ ചിത്രങ്ങളും പങ്ക് വച്ചത് എഡിജിപി വി. സി. സജ്ജനാറായിരുന്നു. അദ്ദേഹത്തിനു കൂടി ഈ കേസിൽ പങ്ക് ഉണ്ടായത് കൊണ്ടാണ് ഇതൊരു എൻകൗണ്ടറിന് സമാനമായ ഒരു ദൗത്യം ആണോയെന്ന് ജനങ്ങൾ സംശയിക്കുന്നത്.
2019-ല്‍ ഹൈദരാബാദില്‍ വനിതാ വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികളെയും ഏറ്റുമുട്ടലില്‍ വധിച്ച പോലീസ് സംഘത്തിന്റെ തലവനായിരുന്നു സജ്ജനാര്‍. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചെന്നായിരുന്നു അന്ന് സൈബരാബാദ് പോലീസ് കമ്മീഷണറായിരുന്ന സജ്ജനാറിന്റെ വിശദീകരണം. ഇതുപോലെ ഒരു ഓപ്പറേഷൻ ഉടനേ നടക്കുമെന്ന് തന്നെയാണ് മന്ത്രിയുടെ വാക്കുകളിലൂടെ ജനങ്ങൾ പ്രതീക്ഷിച്ചത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍ പല്ലക്കൊണ്ട രാജു ഇതിനോടകം വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു.
കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഒളിവിലായിരുന്ന പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൻ ജനരോഷമായിരുന്നു കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് ഉയർന്നിരുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിന് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha