മോഡിയ്ക്ക് എംഎ ഉണ്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല, മോഡി കള്ളം പ്രചരിപ്പിച്ചെന്ന് ആരോപണങ്ങള്‍

ബിരുദം ഉണ്ടങ്കില്ലേ പ്രധാനമന്ത്രിയാകാന്‍ പറ്റു എന്നുണ്ടോ? മന്ത്രി സ്ഥാനത്തിരിക്കുന്നവരില്‍ എത്ര പേര്‍ക്ക് ബിരുദമുണ്ട്? പത്താം ക്ലാസ് പോലും ജയിക്കാത്തവരാണ് മന്ത്രി സ്ഥാനത്ത് വിലസുന്നത്. ആരാണെന്ന് നിങ്ങള്‍ക്ക് മനസിലായി കാണും. എന്നാല്‍, അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ചിലര്‍ ആഞ്ഞടിച്ചു.
എന്തിനാണെന്നല്ലേ? മോഡിയ്ക്ക് എം എ ഉണ്ടോ എന്നതാണ് പലരുടെയും സംശയം. മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോഴും ആവേശത്തോടെ തുടരുകയാണ്. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാടകീയമായ മാറ്റങ്ങള്‍ വന്നതാണ് എം എ വിവാദം ഉണ്ടാകാന്‍ കാരണമായത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വ്യക്തിഗത വിവരങ്ങളില്‍ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം പൂര്‍ത്തിയാക്കി എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2015 മെയില്‍ ഈ വിവരം ഉണ്ടെങ്കില്‍ ജൂണ്‍ മുതല്‍ ഇത് അപ്രത്യക്ഷമായിട്ടുണ്ട് (വെബ്‌സൈറ്റിലെ ആര്‍ക്കൈവ്‌സില്‍ ഈ വിവരം ലഭ്യമാണ്). 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എം.എ ഡിഗ്രിയുണ്ടെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിങ്ങനെയാണ്; 1967ല്‍ വഡനഗറില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിലൂടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം സ്വീകരിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷം ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പറയുന്നത് ഇപ്രകാരം തന്നെ. 1967ല്‍ എസ്.എസ്.എസും 1978ല്‍ ബിരുദവും 1983ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ജൂലൈയില്‍ സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. ഗുജറാത്തില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് വിവരങ്ങള്‍ ആരാഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞിട്ടും പി.എം.ഒ മറുപടി തരാത്ത സാഹചര്യത്തില്‍ ആക്ടിവിസ്റ്റ് അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും അവിടെ നിന്നും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. അതിനു പിന്നാലെ, ഡിഗ്രി ദിഖാഓ പി.എം സാബ് (ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, ബിരുദം കാണിക്കൂ) എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
അപേക്ഷയ്ക്ക് ആര്‍ക്കെങ്കിലും മറുപടി കിട്ടിയാല്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റും ശ്രദ്ധേയമായി. യശോധാബെന്നിനെ (മോദിയുടെ ഭാര്യ) കുറിച്ചും വിദേശ യാത്രാ ചെലവിനെ കുറിച്ചും നേരത്തെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളും തിരസ്‌കരിക്കപ്പെട്ടു എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.
2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആദ്യം വിവരാവകാശ അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. ഏതു തിയ്യതിയാണ് നരേന്ദ്രമോദി എം.എയ്ക്ക് എന്റോള്‍ ചെയ്തത്?, അദ്ദേഹം അപേക്ഷ സമര്‍പ്പിച്ച കോളജിന്റെ പേരും വിലാസവും നല്‍കുമോ?, ഹാജര്‍ നില എത്ര?, എന്നാണ് എം.എ പഠനം പൂര്‍ത്തിയാക്കിയത്?, സഹപാഠികളുടെ പേരും വിവരവും നല്‍കാമോ? എന്നിവയായിരുന്നു ചോദ്യങ്ങള്‍. 2013 മെയ് 22ന് സമര്‍പ്പിച്ച ആ അപേക്ഷയില്‍ ഉത്തരമുണ്ടായില്ല.
സമാന സ്വഭാവമുള്ള അപേക്ഷയാണ് പി.എം.ഒയ്ക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങളാണ് പൊതുവെ വിവരാവകാശ അപേക്ഷകളില്‍ ഉത്തരം കിട്ടാതെ പോകുന്നത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ദേശസുരക്ഷയുടെ ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുക എന്ന് അറിയാന്‍ രാജ്യത്തെ പൗരന് അവകാശമുണ്ട് എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവാദങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























