സല്‍മാന്‍ രക്ഷപ്പെടുന്നത് ഒരു ദിവസം പോലും ജയിലിന്റെ പടി കാണാതെ;സാക്ഷി പറഞ്ഞു ഇല്ലാതായ രവീന്ദ്ര പാട്ടിലിന്റെ ദുരിതങ്ങള്‍ വെറുതെയായി

വിധി ചിലപ്പോള്‍ വളരെ ക്രൂരമായാണ് ചിലരോട് പെരുമാറാറ്. അത് സത്യത്തിനു നേരെ കണ്ണടക്കും ചെയ്യും. 2002ല്‍ മുംബൈയില്‍ വഴിയരികില്‍ ഉറങ്ങികിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാകുമ്പോള്‍ അത് പല ചോദ്യങ്ങളും ബാക്കിയാക്കുന്നു. ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെയാണ് താരം കുറ്റവിമുക്തനാകുന്നത്. മുംബൈ സെഷന്‍സ് കോടതി ജഡ്ജി ഡി.വി ദേശ്പാണ്ഡെയുടെ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയില്‍ മണിക്കൂറുകള്‍ കൊണ്ട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതിനാല്‍ സല്‍മാന് ജയിലില്‍ പോകേണ്ടി വന്നിരുന്നില്ല. കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ സല്‍മാന്‍ ജയിലില്‍ പോകേണ്ട ഘട്ടത്തിലായിരുന്നു കാര്യങ്ങള്‍. ഇതോടെ ബന്ധുക്കളും അദ്ദേഹത്തിന്റെ അഭിഭാഷകരും ഉടനടി കാര്യങ്ങള്‍ നീക്കി. കീഴ്‌കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ് ഉണ്ടായത്. വിധി വന്ന് മൂന്ന് മണിയോടെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
സല്‍മാന്‍ ഖാന് പൊലീസ് ഏര്‍പ്പെടുത്തിയ ബോഡി ഗാര്‍ഡായിരുന്ന രവീന്ദ്ര പാട്ടീല്‍ എന്ന ഇരുപത്തിനാലുകാരനായിരുന്ന കേസിലെ പ്രധാന സാക്ഷി. മുംബൈ അധോലോകത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സല്‍മാന്‍ പരാതിപ്പെട്ടപ്പോഴാണ് 2002ല്‍ സേന സൂപ്പര്‍ താരത്തിന് സംരക്ഷണത്തിനായി ബോഡി ഗാര്‍ഡിനെ ഏര്‍പ്പെടുത്തിയത്. പാട്ടീലിന്റെ ജീവിതം മാറിമറിഞ്ഞത് സിനിമാക്കഥകളെപ്പോലും വെല്ലുന്നതാണ്. ജുഹുവിലെ മാരിയറ്റ് ഹോട്ടലില്‍ നിന്ന് സല്‍മാന്‍ മദ്യപിച്ചെത്തിയ രാത്രിയാണ് പാട്ടീലിന്റെയും വിധി നിര്‍ണയിച്ചത്. പുറത്ത് സല്‍മാന്റെ കാറിലായിരുന്നു ഈ സമയം പാട്ടീല്‍. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയില്‍ കാറോടിച്ചപ്പോള്‍ തന്നെ വേഗത കുറയ്ക്കാന്‍ സല്‍മാനോട് രവീന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോഡിഗാര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ സല്‍മാന്‍ തയ്യാറായില്ല. പിന്നീടാണ് അപകടം നടക്കുന്നത്.
എന്നാല്‍, അപകടം നടന്നശേഷം മൃതപ്രായവരെ രക്ഷിക്കാന്‍ കൂട്ടാക്കുന്നതിനു പകരം സ്ഥലത്തുനിന്ന് രക്ഷപ്പെടാനായിരുന്നു സല്‍മാന്റെ ശ്രമം. ഇക്കാര്യം പാട്ടീല്‍ പിന്നീട് മൊഴി നല്‍കുകയും ചെയ്തു. 8 മണിക്കൂറിനുശേഷം സല്‍മാന്‍ അറസ്റ്റിലാകുമ്പോള്‍ നടത്തിയ പരിശോധനിയില്‍ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സല്‍മാനെതിരെ പാട്ടീല്‍ പൊലീസില്‍ മൊഴി കൊടുക്കുകയും ചെയ്തു. പണവും സ്വാധീനവും കേസ് നീളാന്‍ ഇടയാക്കി. പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാന്‍ ഇതിനിടെ പലരും ശ്രമിച്ചു. പൊലീസ് സേനയില്‍ നിന്നും ഇത്തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമം ഉണ്ടായി. പക്ഷേ തന്റെ മൊഴിയില്‍ ഉറച്ചു നിന്ന പാട്ടീല്‍ നിയമം ലംഘിക്കാന്‍ തനിക്കാകില്ലെന്നു വ്യക്തമാക്കി. ഇതോടെ പീഡനം തുടങ്ങി. ഒടുവില്‍ കടുത്ത സമ്മര്‍ദം താങ്ങാനാകാതെ ഒരുദിവസം രവീന്ദ്ര പാട്ടീല്‍ എങ്ങോട്ടോ ഓടിപ്പോയി.
കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തില്‍ പൂര്‍ണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നല്‍കാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കേസിന്റെ എഫ്‌ഐആര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെ പാട്ടീലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘം പാട്ടീലിനെ പിടികൂടാന്‍ രൂപീകരിച്ചു. മുംബൈയിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് പാട്ടീലിനെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഓടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ആരും അന്വേഷിച്ചില്ല. ജയില്‍ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും വിധി അനുകൂലമായില്ല. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബര്‍കുലോസിസ് പിടിപെട്ടു. മാസങ്ങള്‍ക്ക് ശേഷം പാട്ടീല്‍ ജയില്‍ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ സ്വീകരിച്ചില്ല. അതിനിടെ ജോലിയും നഷ്ടമായി.
വീണ്ടും പാട്ടീലിനെ കാണാതായി. 2007ല്‍ മുംബൈയിലെ ഒരു തെരുവില്‍ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ സുഹൃത്ത് തിരിച്ചറിഞ്ഞു. മൃതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരന്‍ അപ്പോഴേക്ക് എല്ലുകള്‍ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛര്‍ദ്ദിച്ച് നരകിച്ച് ഒടുവില്‍ 2007 ഒക്ടോബര്‍ 4ന് പാട്ടീലിന്റെ ജീവന്‍ നഷ്ടമായി. \'ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാര്‍ട്ട്‌മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം\' എന്നായിരുന്നു മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് പാട്ടീല്‍ തന്റെ സുഹൃത്തിനോടു പറഞ്ഞത്. പണത്തിനും സ്വാധീനത്തിനും മുന്നില്‍ സത്യസന്ധതയ്ക്കും ജോലിയോടുള്ള ആത്മാര്‍ഥതയ്ക്കും ഒരു വിലയും ഇല്ലെന്ന സന്ദേശമാണ് രവീന്ദ്ര പാട്ടീലിന്റെ ജീവിതം പങ്കുവച്ചത്. സെഷന്‍സ് കോടതി വിധിയോടെ മരണത്തിന് ശേഷം രവീന്ദ്ര പാട്ടീലിന്റെ നിലപാടുകളെ ജനം കൈയടിച്ചു. എന്നാല്‍ ബോംബെ ഹൈക്കോടതി വിധിയോടെ ഈ യുവാവിന്റെ സത്യസന്ധത വീണ്ടും വെറുതെയായി.
സല്‍മാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ ഹരീഷ് സാല്‍വ തന്നെ കോടതിയില്‍ ഹാജരായി. മുംബയ് സെഷന്‍സ് കോടതിയുടെ വിധി പകര്‍പ്പ് പൂര്‍ണമായും ലഭിച്ചില്ലെങ്കിലും ശിക്ഷ വിധിച്ചതിന്റെ ഭാഗങ്ങള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാടകീയ സംഭവങ്ങളാണ് അന്നുണ്ടായത്. സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്ന പലതും അന്ന് സംഭവിച്ചു. ഇപ്പോഴിതാ മുമ്പിലുള്ള തെളിവുകള്‍ എല്ലാം തള്ളിക്കളഞ്ഞ് കുറ്റവിമുക്തനുമാക്കുന്നു.
2002ലെ വാഹനാപകട വേളയില്‍ സല്‍മാന്‍ മദ്യലഹരിയിലായിരുന്നുവെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് എ.ആര്‍. ജോഷി അഭിപ്രായപ്പെട്ടത്. നടന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ ദൃക്‌സാക്ഷി മൊഴിയില്‍ കോടതി സംശയം പ്രകടിപ്പിച്ചത് നിയമ വിദഗ്ധരില്‍ പോലും അല്‍ഭുതമുണ്ടാക്കിയിരുന്നു.
സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് രവീന്ദ്ര പാട്ടീല്‍ പൊലീസിനു നല്‍കിയ മൊഴി പോലും ഹൈക്കോടതി വിശ്വാസത്തിലെടുക്കുന്നില്ല. ഈ മൊഴിയും ഈ പൊലീസുകാരന്റെ ജീവിതവും മാത്രം മതി കേസിലെ സ്വാധീന ശക്തിയുടെ കരുത്ത് വ്യക്തമാകാന്‍. എന്നാല്‍ ഇയാളുടെ മൊഴി കോടതിയില്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് ഹൈക്കോടതിയുടെ അന്തിമ വിധി. എങ്കിലും കാലം തെളിയിക്കട്ടെ സത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























