22ന് അത് സംഭവിച്ചിരിക്കണം...! വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി, അതിശൈത്യ ദിനങ്ങളെ അതിജീവിച്ച് 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ

ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ 3 ഇപ്പോൾ താൽക്കാലിക വിശ്രമത്തിലാണ്. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്. ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാൽ പ്രഗ്യാന്‍ റോവർ സ്ലീപ്പ് മോഡിൽ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം ഐഎസ്.ആർ.ഒ അറിയിച്ചിരുന്നു. വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി.
12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിട്ടുണ്ട്. റോവറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്.
മറ്റ് പേലോഡുകൾ പ്രവർത്തിക്കില്ലെങ്കിലും ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് ഉണർന്നു തന്നെയിരിക്കും. ലാൻഡർ എവിടെയാണെന്ന് കണ്ടെത്താൻ ഇതു സഹായിക്കും. ലാൻഡറിലെ റിസീവർ സ്വിച്ചും ഓണാക്കി നിലനിർത്തി. സെപ്റ്റംബർ 22ന് അടുത്ത പകലിന്റെ ആരംഭമാകും. മൈനസ് 180 ഡിഗ്രി വരെ താപനില താഴുന്ന അതിശൈത്യ ദിനങ്ങളെ അതിജീവിച്ച്, വരുന്ന 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
അതുവരെയുള്ള കനത്ത ശൈത്യത്തെ അതിജീവിച്ചാൽ റോവർ വീണ്ടും പ്രവർത്തനസജ്ജമായേക്കും. വീണ്ടും പ്രവർത്തിച്ചു തുടങ്ങിയാൽ കണക്ക് കൂട്ടിയതിലും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാവും. പേലോഡുകളിൽ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയാണ്. ഐഎസ്ആർഒ മൂൻകൂട്ടി നിശ്ചയിച്ച അത്രയും ദിവസം പ്രഗ്യാൻ റോവർ ചാന്ദ്രോപരിതലത്തിൽ ചെലവിട്ട് കഴിഞ്ഞു. ഇതിനോടകം തന്നെ 100 മീറ്ററാണ് റോവർ സഞ്ചരിച്ചത്.
വിക്രം ലാന്‍ഡറില്‍ നിന്ന് വേര്‍പ്പെട്ട ശേഷം ആദ്യം വടക്ക് ദിശയിലേക്കായിരുന്നു റോവര്‍ നീങ്ങിയത്. പിന്നീട് വടക്കുകിഴക്ക് ദിശയിലേക്കായി റോവറിന്റെ യാത്ര. പിന്നീട് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയ റോവര്‍ നിലവില്‍ വടക്കു ദിശ ലക്ഷ്യമാക്കിയായിരുന്നു സഞ്ചാരം. അടുത്ത സൂര്യോദയത്തിൽ ഉണരാൻ തക്കവണ്ണമാണ് റോവറിന്റെ സോളാർ പാനൽ ക്രമീകരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നേരത്തെ നിശ്ചയിച്ചിരുന്ന 14 ദിവസത്തെ പ്രവർത്തന ചക്രത്തിന് ഉപരിയായി അധികവിവരങ്ങൾ റോവർ ഐ എസ് ആർ ഒയ്ക്ക് കൈമാറും. പ്രഗ്യാന്‍ റോവറിൽ നിന്ന് ഇതിനോകം നിർണായക വിവരങ്ങളാണ് ലഭിച്ചിട്ടുളളത്.
റോവറിലെ പേലോഡുകളിൽ നിന്നും ഇതുവരെ ലഭിച്ച വിവരങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെപ്പറ്റിയുള്ള കണ്ടെത്തലുകൾ നിർണായകമാണെന്നാണ് വിലയിരുത്തൽ. സൾഫർ ഉൾപ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രോപരിതലത്തിന്റെ രാസഘടന, ചന്ദ്രനിലെ പ്രകമ്പനങ്ങൾ എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ചന്ദ്രയാൻ 3 കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രകമ്പനത്തിന്റെ കാരണം വ്യക്തമല്ലെന്നും ഉറവിടം അന്വേഷിച്ചുവരികയാണെന്നും ഐഎസ്ആർഒ അറിയിച്ചു.
https://www.facebook.com/Malayalivartha


























