സിപിഎം പ്ലീനം, സംഘടനാ റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങി, ബിജെപി മുഖ്യ ശത്രുവെന്ന് യെച്ചൂരി, കോണ്‍ഗ്രസിന്റെ പേരില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

തെറ്റുകള്‍ ഏറ്റുപറഞ്ഞു ചര്‍ച്ചയിലൂടെ ശുദ്ധീകരണം ലക്ഷ്യമിട്ടു തുടങ്ങിയ സി.പി.എം. പ്ലീനത്തില്‍ കോണ്‍ഗ്രസിനോടുള്ള നിലപാടിന്റെ പേരില്‍ ആശയക്കുഴപ്പം. പൊതു സമ്മേളനത്തില്‍ത്തന്നെ ആശയക്കുഴപ്പം വ്യക്തമായി.
കേന്ദ്രത്തില്‍നിന്നു മോഡിയേയും ബംഗാളില്‍ നിന്ന് ദീദിയേയും (മമത) തൂത്തെറിയണമെന്ന് ആഹ്വാനം ചെയ്ത യെച്ചൂരിയും മറ്റു കേന്ദ്ര ബംഗാള്‍ നേതാക്കളും കോണ്‍ഗ്രസിനെതിരേ വിമര്‍ശനമുന്നയിച്ചതേയില്ല. എന്നാല്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സോളാര്‍, ബാര്‍ കോഴ വിഷയങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചു.
വൈകിട്ട് ആറു മണിയോടെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ ചര്‍ച്ചകള്‍ക്കു തുടക്കമായി. പാര്‍ട്ടിയുടെ നിലവിലുള്ള സംഘടനാ സാഹചര്യം വിശദമാക്കുന്ന റിപ്പോര്‍ട്ട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. നവ ലിബറല്‍ നയങ്ങള്‍ രാജ്യത്തു നടപ്പാക്കിയ ശേഷമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തന സാഹചര്യമാണു റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടികാണിക്കുന്നത്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെ പ്രധാന്യവും വര്‍ഗീയതയ്‌ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കേണ്ട സാഹചര്യവും വിശദീകരിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ഇന്നുമുതല്‍ ചര്‍ച്ച നടക്കും. ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നുമുള്ള ചര്‍ച്ചയും പ്ലീനത്തില്‍ സജീവമായി നടക്കും. ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിലും ഭിന്നത രൂക്ഷമാണ്. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രമേയം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന ചര്‍ച്ച വ്യാഴാഴ്ച വരെ നീണ്ടുനില്‍ക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 433 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 88 പേരുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ അകപ്പെട്ട സി.പി.എം അതില്‍നിന്നുള്ള കരകയറാനുള്ള മാര്‍ഗങ്ങളാണ് പ്ലീനത്തിലൂടെ തേടുന്നത്. കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയുടെ ആവശ്യപ്രകാരമാണ് പ്ലീനം നടത്താന്‍ തീരുമാനമായത്. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖ പൂര്‍ണമായും പ്ലീനം കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ പ്രകാശ് കാരാട്ട് പക്ഷം വിസമ്മതിച്ചിരുന്നു. പാര്‍ട്ടി നേതാക്കളേയും പ്രവര്‍ത്തകരേയും ബാധിച്ച ദോഷങ്ങളും തെറ്റുകളും ഏറ്റുപറയുന്ന രേഖയാണ് ഇന്നു മുതല്‍ നടക്കുന്ന പ്ലീനം ചര്‍ച്ച ചെയ്ുക.യ സ്വതന്ത്രമായ ചര്‍ച്ചയിലൂടെ പ്രതിസന്ധി അതിജീവിക്കാനുള്ള വഴി തുറന്നുകിട്ടുമെന്നുതന്നെയാണു നേതൃത്വത്തിന്റെ
പ്രതീക്ഷ. പാര്‍ട്ടി നേതാക്കള്‍ ജനങ്ങളില്‍നിന്ന് അകന്നുവെന്നും നേതാക്കളെ പാര്‍ലമെന്റി വ്യാമോഹം പിടികൂടിയെന്നുമടക്കമുള്ള സ്വയം വിമര്‍ശനമാണു രേഖയിലുള്ളത്. പ്ലീനത്തിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കുന്ന പ്രിസീഡിയത്തിന് പി.ബി. അംഗം മാണിക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. എളമരം കരിം പ്രസീഡിയത്തില്‍ അംഗമാണ്. ചരിത്രമുറങ്ങുന്ന ബ്രിഗേഡ് ഗൗണ്ടില്‍ മുന്‍ ബംഗാള്‍ ഘടകം ജനറല്‍ സെക്രട്ടറി ബിമന്‍ബസു പതാക ഉയര്‍ത്തിയതോടെയാണു പ്ലീനത്തിനു തുടക്കമായത്.പൊതുസമ്മേളനം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ലക്ഷങ്ങള്‍ പങ്കെടുത്ത റാലിയ്ക്കു ശേഷമായിരുന്നു പൊതുസമ്മേളനം.
രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകുകയായിരുന്നു. ബ്രിഗേഡ് ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞ പ്രവര്‍ത്തക സാന്നിധ്യം ബംഗാളില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിനുള്ള സൂചനയായാണ് നേതാക്കള്‍ കാണുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























