മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബോംബെ ഹൈക്കോടതി മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കി

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബോംബെ ഹൈക്കോടതി മുംബൈ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഗുജറാത്ത് പോലീസ് യുവതിയെ കൊണ്ടുപോയേക്കുമെന്ന് ഭയന്ന മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബോംബെ ഹൈക്കോടതി വെള്ളിയാഴ്ചയാണ് മുംബൈ പോലീസിനോട് നിര്‍ദ്ദേശിച്ചത്. ദമ്പതികള്‍ വ്യക്തിപരമായി സംസാരിച്ച ശേഷമാണ് കോടതി ഉത്തരവ്. നേരത്തെ വിവാഹിതനും മൂന്ന് കുട്ടികളുമുള്ള യുവാവിനെയാണ് താന്‍ വിവാഹം കഴിച്ചതെന്ന് വാദത്തിനിടെ യുവതി കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം കഴിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
''ഹരജിക്കാര്‍ക്ക് 24 മണിക്കൂറും (12 മണിക്കൂര്‍ വീതം), അവര്‍ എവിടെയായിരുന്നാലും അവരെ അനുഗമിക്കുന്ന രണ്ട് സായുധ കാവല്‍ക്കാരെ ഓഗസ്റ്റ് 8 വരെ വിട്ടു നല്‍കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.' ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസുമാരായ രേവതി മൊഹിതേ-ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹര്‍ജിക്കാരുടെ വാദം കേള്‍ക്കുന്നതുവരെ ഇവര്‍ക്കെതിരെ നിര്‍ബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്നും അഹമ്മദാബാദിലെ നറോള്‍ പോലീസ് സ്റ്റേഷനോട് ബെഞ്ച് നിര്‍ദ്ദേശിച്ചു.
മുസ്ലീം അവകാശങ്ങളും ആചാരങ്ങളും അനുസരിച്ച് വിവാഹം കഴിക്കാന്‍ യുവതി അഹമ്മദാബാദിലെ വീട്ടില്‍ നിന്നും മുംബൈ നിവാസിയായ യുവാവിനൊപ്പം വിട്ടിറങ്ങിയത്. എന്നാല്‍, വീടുവിട്ടിറങ്ങിയ ശേഷം യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കുകയും തുടര്‍ന്ന് 4,50,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവുമായി യുവതി ഒളിച്ചോടിയതായി കാണിച്ച് സഹോദരന്‍ യുവതിക്കെതിരെ മോഷണത്തിന് കേസ് കൊടുക്കുകയും ചെയ്തു.
സംരക്ഷണത്തിനായി ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.കൊച്രെക്കറും മുഹമ്മദ് അഹമ്മദ് ഷെയ്ഖും വാദിച്ചു. 24 കാരിയായ യുവതിയുടെ മാതാപിതാക്കളും സഹോദരനും ഗുജറാത്ത് പോലീസിനൊപ്പം കോടതിയില്‍ ഹാജരായിരുന്നു. 2024 ജൂലൈ 15 ന് വീട്ടില്‍ നിന്ന് ഓടിപ്പോയപ്പോള്‍ താന്‍ ഒന്നും മോഷ്ടിച്ചിട്ടില്ലെന്ന് യുവതി ബെഞ്ചിനോട് പറഞ്ഞു.
താന്‍ ധരിച്ചിരുന്ന സ്വര്‍ണ്ണ ചെയിനും കമ്മലും മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ അവര്‍ക്ക് കൈമാറാന്‍ പോലും തയ്യാറാണെന്ന് അവള്‍ പറഞ്ഞു. എന്നിരുന്നാലും, കുറച്ച് ദിവസത്തേക്ക് പോലും മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങാന്‍ അവള്‍ വിസമ്മതിക്കുകയും മാതാപിതാക്കളെ നോക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. മാതൃസഹോദരനൊപ്പം സ്ഥാപനത്തില്‍ പങ്കാളിയായതിനാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി യുവതിക്ക് ഇയാളെ അറിയാമായിരുന്നു. ഇയാള്‍ വിവാഹിതനായി മൂന്ന് കുട്ടികളുള്ളയാളാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, അങ്ങനെയാണെങ്കിലും, അവനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും അവര്‍ കോടതിയെ അറിയിച്ചു.
ജഡ്ജിമാര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വ്യക്തിപരമായും ഒരുമിച്ചും സംവദിച്ചു. ഹരജിക്കാര്‍ക്കെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ വളരെയധികം ശത്രുതയുണ്ടെന്ന് നിരീക്ഷിച്ച ബെഞ്ച്, അതിനാല്‍ ''അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍'' ദമ്പതികള്‍ക്ക് ഉടന്‍ സംരക്ഷണം നല്‍കാന്‍ ബെഞ്ച് പോലീസിനോട് നിര്‍ദ്ദേശിച്ചു. ദമ്പതികളുടെ മൊഴി രേഖപ്പെടുത്താന്‍ മാത്രമാണ് തങ്ങള്‍ മുംബൈയിലെത്തിയതെന്നും അവരെ ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഹമ്മദാബാദില്‍ നിന്നുള്ള നറോള്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ബെഞ്ചിനെ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അത് ചെയ്യാമെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























