ഗൊലാൻ കുന്നിലെ ആക്രമണം: ഹിസ്ബുല്ലക്കെതിരെ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ

ഇസ്രായേലിനെ ഞെട്ടിച്ച ആക്രമണമാണ് അധിനിവേശ ഗോലാൻ കുന്നിലെ മജ്ദ് അൽ ഷംസിലെ ഗ്രാമത്തിൽ ശനിയാഴ്ച സംഭവിച്ചത്. ഫുട്ബാൾ ഗ്രൗണ്ടിൽ പതിച്ച റോക്കറ്റ് പൊട്ടിത്തെറിച്ച് കുട്ടികളടക്കം 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിന് പിന്നിൽ ലെബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയാണെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് ഹിസ്ബുല്ലയും പറയുന്നുണ്ട്. ഇതോടെ എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങളും വലിയ രീതിയിൽ ഉയരുകയാണ്. ഇസ്രായേലിന്റെ സ്വയം പ്രതിരോധ സംവിധാനമായ അയേൺ ഡോമിന് സംഭവിച്ച പിഴവാണ് കാരണമെന്ന വാദം വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ‘അയേൺ ഡോം’ എന്ന ഹാഷ് ടാഗ് ‘എക്സി’ൽ ട്രെൻഡിങ്ങാണ്. അയേൺ ഡോമിൽനിന്നുള്ള മിസൈൽ പതിച്ചാണ് കുട്ടികളടക്കമുള്ളവർ മരിച്ചതെന്ന് പലരും വാദിക്കുന്നു.
ഇസ്രായേൽ നിയന്ത്രിത ഗൊലാൻ കുന്നുകളിലെ ഫുട്ബാൾ മൈതാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 12 ആയി. 20 പേർക്ക് പരിക്കേറ്റു. മജ്ദൽ ഷംസിലെ ഡ്രൂസ് ടൗണിൽ ശനിയാഴ്ച വൈകീട്ട് കുട്ടികൾ ഫുട്ബാൾ കളിക്കുന്നതിനിടെയായിരുന്നു ആക്രമണം. മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും ഉണ്ടെന്ന് പ്രാഥമിക വിദ്യാലയത്തിലെ പ്രിൻസിപ്പൽ ജിഹാൻ സ്ഫാദി ചാനൽ 12നോട് പറഞ്ഞു.
അറബി സംസാരിക്കുന്ന ഡ്രൂസ് മത, വംശീയ വിഭാഗത്തിലെ 25,000 അംഗങ്ങൾ താമസിക്കുന്ന ഗോലാൻ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് മജ്ദൽ ഷംസ്. 1967ൽ സിറിയയിൽനിന്ന് ഇസ്രായേൽ പിടിച്ചെടുത്തതാണ് ഗൊലാൻ കുന്നുകൾ. ലെബനൻ ആസ്ഥാനമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്നും തെക്കൻ ലെബനനിലെ ചെബാ ഗ്രാമത്തിന്റെ വടക്ക് ഭാഗത്തുനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു. എന്നാൽ, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
തിരിച്ചടിയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലെബനനിലും തെക്കൻ ലെബനനിലും ആക്രമണം നടത്തിയതായി ഞായറാഴ്ച പുലർച്ച ഇസ്രായേൽ സൈന്യം അറിയിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന് ഹിസ്ബുല്ല ശക്തമായ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യത്തിന്റെ മുഖ്യ വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ഹിസ്ബുല്ല എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചിരിക്കുകയാണെന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആക്രമണം നടത്തിയെന്ന ആരോപണം ഹിസ്ബുല്ലയുടെ മുഖ്യ വക്താവ് മുഹമ്മദ് ഹഫിഫ് വ്യക്തമായി നിഷേധിച്ചു.
യു.എസ് സന്ദർശനം വെട്ടിക്കുറച്ച് നെതന്യാഹു ഉടൻ ഇസ്രായേലിൽ തിരിച്ചെത്തുമെന്നും സുരക്ഷ സംബന്ധിച്ച് ചർച്ച നടത്താൻ മന്ത്രിസഭ യോഗം വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഓഫിസ് നൽകുന്ന സൂചന. ഹിസ്ബുല്ലക്ക് കനത്ത തിരിച്ചടി നൽകണമെന്നാണ് നെതന്യാഹു സർക്കാറിലെ തീവ്ര വലതുപക്ഷ വിഭാഗക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഒമ്പത് മാസമായി ഗസ്സയിൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ സൈന്യത്തെ സംബന്ധിച്ച് ഹമാസിനെക്കാൾ ശക്തരായ ഹിസ്ബുല്ലയുമായുള്ള യുദ്ധം എളുപ്പമായിരിക്കില്ല.
അതേസമയം, ഗൊലാൻ കുന്നുകളിൽ നടന്ന ആക്രമണത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്നതിന് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമില്ല. എന്നാൽ, ഗൊലാൻ കുന്നുകളെ ലക്ഷ്യമിട്ട് തന്നെയായിരുന്നോ അതോ മിസൈൽ ലക്ഷ്യംതെറ്റി പതിച്ചതാണോയെന്ന് വ്യക്തമല്ലെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സാധാരണ ഗതിയിൽ ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും വരുമ്പോൾ ഏറെനേരം മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാറുണ്ട്. എന്നാൽ, മജ്ദ് അൽ ഷംസിലെ ആക്രമണത്തിന് മുമ്പ് കുറഞ്ഞ സമയം മാത്രമാണ് സൈറൺ മുഴങ്ങിയത്. ഇതിനാൽ തന്നെ ഇവിടെയുണ്ടായിരുന്ന പലർക്കും ഓടിരക്ഷപ്പെടാൻ പോലും സാധിച്ചില്ല.
ആക്രമണത്തെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്ന് ബി.ബി.സിയുടെ മിഡിൽ ഈസ്റ്റ് കറസ്പോണ്ടന്റ് നഫീസ കൊഹ്ൻവാർഡ് ‘എക്സി’ൽ കുറിച്ചു. പല സ്രോതസ്സുകളും പറയുന്നത് അയേൺ ഡോമിനുണ്ടായ പിഴവാണെന്നാണ്. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ ഹിസ്ബുല്ല പ്രധാനമായും ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത്. ഹിസ്ബുല്ല ഇതുവരെ 6000 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ട്. എന്നിരുന്നാലും കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്. തീർച്ചയായും ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങൾ വലിയ പ്രതിരോധം തീർക്കുന്നുണ്ട്. കൂടാതെ ഹിസ്ബുല്ലയുടെ ലക്ഷ്യങ്ങളും അത്തരത്തിലുള്ളതായിരുന്നു. അതിനാൽ തന്നെ ഇത് അയേൺ ഡോമിന് സംഭവിച്ച പിഴവാണോ എന്ന് നഫീസ കൊഹ്ൻവാർഡ് ചോദിക്കുന്നു.
12 പേരുടെ മരണത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവത്തിന് പിന്നാലെ ലെബനാന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി അദ്ദേഹം ഇസ്രായേലിലേക്ക് മടങ്ങുകയും ചെയ്തു. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗേരി വിശേഷിപ്പിച്ചത്. ഹിസ്ബുല്ല എല്ലാ അതിർവരമ്പുകളും ലംഘിച്ചു. തങ്ങളുടെ മറുപടിയിൽ ഇത് പ്രതിധ്വനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെ വലിയ ആക്രമണമാണ് തെക്കൻ ലെബനാനിൽ ഇസ്രായേൽ നടത്തിയത്. ഹിസ്ബുല്ലയുടെ ആയുധ സംഭരണ കേന്ദ്രങ്ങളും സൈനിക നിർമിതികളും തകർത്തായി സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണത്തിനായി പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം വ്യക്തമാക്കി. ഗോലാൻ കുന്നിലെ ആക്രമണത്തെ അപലപിച്ച് അമേരിക്കയും യൂറോപ്യൻ യൂനിയനും രംഗത്തുവന്നു. അതേസമയം, വ്യാപക യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ഇവർ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായാണ് വിവരം. സംഭവത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
ഗോലാൻ കുന്നുകളിലെ യുദ്ധങ്ങൾ
വളരെ തന്ത്രപ്രധാന പ്രദേശമാണ് ഗോലാൻ കുന്നുകൾ. ലെബനാൻ, ഇസ്രായേൽ, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. നേരത്തേ ഈ പ്രദേശം മുഴുവൻ സിറിയയുടെ കൈവശമായിരുന്നു. 1967ലെ സിക്സ് ഡേ വാറിന് ശേഷം മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ കൈവശപ്പെടുത്തി. 1973ൽ ഈ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സിറിയ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1981ൽ ഗോലാൻ കുന്നുകൾ ഇസ്രായേലുമായി കൂട്ടിച്ചേർക്കുകയാണെന്ന് അവർ പ്രഖ്യാപിച്ചു.
ഗോലാൻ കുന്നുകളിൽ നിരവധി കുടിയേറ്റ താമസ കേന്ദ്രങ്ങൾ ഇസ്രായേൽ നിർമിച്ചിട്ടുണ്ട്. 20,000ത്തോളം അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഇവിടെ താമസിക്കുന്നു. കൂടാതെ 20,000 ദുറൂസ് അറബികളും ഇവിടെയുണ്ട്. ഷിയാ വിഭാഗത്തിലെ ഇസ്മായിലി ധാരയിൽപെട്ടവരാണ് ഇവർ.
ദുറൂസ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്താണ് ശനിയാഴ്ച റോക്കറ്റ് പതിച്ചത്. ഒക്ടോബറിന് ശേഷം ഇതുവരെ 44 ഇസ്രായേലികളാണ് ലെബനാൽ അതിർത്തിയിൽ കൊല്ലപ്പെട്ടത്. ഇതിൽ 21 പേർ സൈനികരാണ്. അയേൺ ഡോമിന്റെ മിസൈൽ വിക്ഷേപണത്തറ വരെ ഹിസ്ബുല്ല ആക്രമിച്ച് തകർത്തിരുന്നു. അതേസമയം, ഇസ്രായേൽ നടത്തിയ ആക്രണമത്തിൽ ജൂൺ വരെ 543 പേർ ലെബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























