ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണം; നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നു...

ഷിരൂരിലെ ദുരന്തത്തിന്റെ കാരണം ദേശീയപാതയിലെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പന്‍വേല്‍-കന്യാകുമാരി ദേശീയപാത 66-ന്റെ ഭാഗമായ ഇവിടെ കുന്ന് തുരന്ന് നടത്തിയ അശാസ്ത്രീയമായ റോഡ് വീതികൂട്ടല്‍ മലയിടിച്ചിലിന് കാരണമായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ദുരന്തകാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് ഇവിടെ തടയപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി. കുന്നിന്റെ ഘടനയില്‍ മാറ്റംവന്നു. കുന്നിന്‍ചെരിവ് തുരന്നതിന്റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം ചെറിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായതായി പ്രാഥമിക പഠനത്തില്‍ കണ്ടെത്തി. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഇവിടെ പെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയപാത വീതികൂട്ടുന്നതിന് കുന്ന് തുരന്ന് നടത്തിയ പ്രവൃത്തി മണ്ണിടിച്ചിലിന് ഇടയാക്കിയതായി നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു.
ഇത് ശരിവെക്കുന്നതാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിക്കാതിരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു
ജൂലായ് 16-ന് രാവിലെ 8.30-ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. അര്‍ജുന്‍ ഉള്‍പ്പെടെ പത്തുപേര്‍ ദുരന്തത്തില്‍പ്പെട്ടതായാണ് കര്‍ണാടക സര്‍ക്കാരിന്റെ കണക്ക്. എട്ടുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. ഷിരൂരിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വീണ്ടും റോഡ് അടച്ചു. നീർച്ചാലുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ഇന്നലെ ദൗത്യം അവസാനിച്ചതിന് ശേഷം പാത തുറന്നു കൊടുത്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി, ഉത്തര കന്നഡയിലെ ഷിരൂർ ദേശീയപാത ഏതാനും മണിക്കൂർ അവശ്യ സർവീസുകളുടെ ഗതാഗതത്തിനായി ഭാഗികമായി തുറന്നു നൽകിയിരുന്നു. വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ റോഡിലൂടെ സ്വകാര്യ വാഹനങ്ങളും യാത്രാ വാഹനങ്ങളും കടത്തിവിടരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും തീരുമാനിക്കുകയായിരുന്നു. ഷിരൂർ ഗ്രാമത്തിൽ 8 പേരുടെ മരണത്തിനിടയാക്കിയ വൻ ഉരുൾപൊട്ടലിൽ ജൂലൈ 16 മുതൽ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനം കൊണ്ടുപോകുന്ന ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ പാതയുടെ ഇരുവശത്തും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് നിന്ന് അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കാണാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























