ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു;12 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. ആക്രണത്തില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഹല്‍ഗമാമിലെ ബെയ്‌സരണ്‍ താഴ്‌വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മുകശ്മീര്‍ പോലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. അതിനാലാണ് ആക്രമണത്തിന് പിന്നില്‍ ഭീകരവാദികളാകാമെന്ന് സംശിക്കുന്നത്.
സമീപകാലത്ത് ജമ്മുകശ്മീരിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ആക്രമണം നടക്കുന്നത്. ആക്രമണം നടന്ന സ്ഥലം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ബന്ധമുള്ള സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്. മുമ്പും കശ്മീരികളല്ലാത്തവര്‍ക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലമുള്ള സംഘടനയാണ് ഇത്.
ജെമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി എന്‍.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമിത് ഷാ ഇന്ന് വൈകിട്ട് ശ്രീനഗറിലേക്ക് തിരിച്ചേക്കും. രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവില്‍ ജിദ്ദയിലാണുള്ളത്.
ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ വസതിയില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായും ലെഫ്റ്റനന്റ് ജനറല്‍ മനോജ് സിന്‍ഹയുമായും അമിത് ഷാ ഫോണില്‍ ബന്ധപ്പെട്ടു. സുരക്ഷ ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി.
മരണസംഖ്യ ഇപ്പോഴും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല, അതിനാല്‍ ആ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. സമീപ വര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് നടന്ന ആക്രമണത്തേക്കാളും വളരെ വലുതാണ് ഈ ആക്രമണം. ഞെട്ടലുണ്ടാക്കുന്ന ഈ ആക്രമണത്തില്‍ താന്‍ അപലപിക്കുന്നതായും ഒമര്‍ അബ്ദുള്ള പറഞ്ഞു.
'വിശ്വസിക്കാന്‍ പോലും കഴിയാത്ത വിധം ഞെട്ടിപ്പോയി. സന്ദര്‍ശകര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണം മ്ലേച്ഛമാണ്. ഈ ആക്രമണത്തിലെ കുറ്റവാളികള്‍ മൃഗങ്ങളാണ്, മനുഷ്യത്വമില്ലാത്തവരും അവഹേളിക്കപ്പെടേണ്ടവരുമാണ്. അപലപിക്കാന്‍ വാക്കുകള്‍ പോരാ. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുന്നു' ഒമര്‍ അബ്ദുള്ള പറഞ്ഞു.
https://www.facebook.com/Malayalivartha