കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് കേരള നിയമസഭയിൽ അംഗത്വം നേടാൻ വ്യാജ സത്യവാങ് മൂലം നൽകിയെന്ന പരാതിയിൽ മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും ഭാര്യയും ഐ റ്റി കൺസൾട്ടൻസി സ്ഥാപനമായ എക്സാ ലോജിക് സൊല്യൂഷൻസ് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയിലിനുമെതിരെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ടാനിയ മറിയം ജോസിന്റെ കോടതിയുടേതാണുത്തരവ്.
ഏപ്രിൽ 22 ന് സിറ്റി മ്യൂസിയം പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ് റിപ്പോർട്ട് ഹാജരാക്കേണ്ടത്. അഡ്വ. നെയ്യാറ്റിൻകര . പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. റിയാസും വീണയും വാസസ്ഥലമായ മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിക്കകത്തുള്ള നന്തൻകോട് ക്ലിഫ് ഹൗസിൽ ക്രിമിനൽ ഗൂഡാലോചന നടത്തി വീണക്ക് കൊച്ചിൻ മിനറൽസ് ആന്റ് റീട്ടെയിൽ കമ്പനി എംഡിയായ ശശിധരൻ കർത്തയെന്ന കരിമണൽ കർത്തയിൽ നിന്ന് ചെയ്യാത്ത സേവനത്തിന് അഴിമതി മാർഗ്ഗത്തിലൂടെ ലഭിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയ 1.72 കോടി രൂപ മറച്ച് വെച്ചു.
സത്യവാങ്മൂലത്തിൽ പത്താം പേജിൽ വീണ എക്സാ ലോജിക് കമ്പനി ഉടമയാണെന്ന വിവരം മറച്ചു വെച്ചു. പതിനൊന്നാം പേജിൽ ജീവിത പങ്കാളി ഏർപ്പെട്ടിട്ടുളള കരാറുകളുടെ വിശദാംശ കോളത്തിൽ വീണയും കർത്തയുടെ സി എം ആർ എൽ കമ്പനിയുമായുളള കരാർ മറച്ച് വെച്ച് "ഇല്ല" എന്ന കളവായ വിവരം നൽകി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ്ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ 73 പേജടങ്ങുന്ന ഉത്തരവ് , വിവരങ്ങൾ മറച്ചുവെച്ചും കളവായ വിവരങ്ങൾ കാണിച്ചും മുഹമ്മദ് റിയാസ് 2021 ലും 2026 കാലയളവിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളും ഫയലിൽ സ്വീകരിച്ചാണ് കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha
























