ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ

വിധിയെഴുത്ത് നാളെ... ഇന്ന് നിശബ്ദ പ്രചാരണം. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടത്തിൽ മൂന്നാമൂഴം ഉറപ്പെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരത്തിൽ അധികാരം തിരിച്ചു പിടിക്കാമെന്ന പ്രത്യാശയിൽ യു.ഡി.എഫ്. കേരളത്തിൽ വിജയിക്കുന്ന മുന്നണിയാകാൻ കഴിയുമെന്ന വിശ്വാസത്തിൽ എൻ.ഡി.എ. മൂന്നു മുന്നണികൾക്കും ആത്മവിശ്വാസം വാനോളം.
എന്നാൽ, ഇതുവരെ നടത്തിയ പ്രചാരണം എത്രത്തോളം ഏശിയെന്ന ആകാംക്ഷ ബാക്കിയാണ്. ജാതി, സമുദായ സമവാക്യങ്ങൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ വിധി നിർണയത്തിൽ സുപ്രധാന ഘടകമാകും.
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരെന്ന നിലയിൽ ഭരണനഷ്ടം സംഭവിച്ചാൽ സി.പി.എമ്മിനും മുന്നണിക്കും കനത്ത ആഘാതമാകും. എന്നാൽ, പത്തുവർഷത്തെ വികസനം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും പ്രതിപക്ഷത്തായാൽ പാർട്ടിയും മുന്നണിയും ശിഥിലമാവുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. എന്നാൽ, ഭരണവിരുദ്ധ വികാരത്തിലൂടെ ഇത് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങുകയായിരുന്ന സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ എണിക്കരയിൽ വെച്ച് സംഘർഷമുണ്ടായി. ഇരുവിഭാഗത്തിലും പെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് ആവേശത്തിന് പിന്നാലെ നടന്ന ഈ ആക്രമണം പ്രദേശത്ത് വലിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊട്ടിക്കലാശത്തിന് ശേഷം വൈകുന്നേരം പ്രവർത്തകർ തിരിച്ചു പോകുമ്പോഴാണ് എണിക്കരയിൽ വെച്ച് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായതും അത് അക്രമത്തിൽ കലാശിച്ചതും
ആക്രമണത്തിൽ ഒരു സിപിഎം പ്രവർത്തകന് പട്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റു. ഇയാളെ അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് പ്രവർത്തകർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ ഉടൻ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പേരൂർക്കട താലൂക്ക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ അദ്ദേഹം നിർദ്ദേശിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്.
https://www.facebook.com/Malayalivartha
























