ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണം...കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് 28 നിരപരാധികള്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ ഹില്‍ സ്റ്റേഷനില്‍ സൈനിക വേഷത്തില്‍ മലയിറങ്ങിവന്ന നാലു ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ടു വിദേശികളും ഉണ്ടെന്നാണ്് സൂചനകളുള്ളത്.
കര്‍ണാടക സ്വദേശി മഞ്ജുനാഥിനെ (47) തിരിച്ചറിഞ്ഞു. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആര്‍.എഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. സംഭവസ്ഥലം സൈന്യം വളഞ്ഞു. ഭീകരര്‍ കുന്നുതാണ്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം നടന്നത്.
വിനോദ സഞ്ചാരികള്‍ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരര്‍ നിഷ്‌ക്കരുണം വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വേഷത്തില്‍ വന്ന ഭീകരരില്‍ മൂന്നുപേര്‍ വിദേശികളും ഒരാള്‍ നാട്ടുകാരനുമെന്ന് സൂചന.
'മിനി-സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താനായി കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരന്‍. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടര്‍മാര്‍ഗം സ്ഥലത്തേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലേക്ക് മാറ്റി.
സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡല്‍ഹിയിലായിരുന്ന ജമ്മുകാശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഷായ്ക്കൊപ്പം പോയി. വടക്കന്‍ കരസേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എം.വി.സുചേന്ദ്ര കുമാര്‍ ശ്രീനഗറിലെത്തി ഫോര്‍മേഷന്‍ കമാന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അതേസമയം ഹീനമായ പ്രവൃത്തി ചെയ്തവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു.
"
https://www.facebook.com/Malayalivartha