പ്രിയനേ.. വിട; വിനയ് നർവാളിന് അരികെ നെഞ്ച് പൊട്ടി ഹിമാൻഷി

പഹൽഗാം ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് വേദനയിൽ കുതിർന്ന യാത്രാമൊഴി. ആക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന് ഔദ്യോഗിക ബഹുമതികളോടെ പൊതുദർശനത്തിന് വച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ നെഞ്ചുലയ്ക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.
വിവാഹം കഴിഞ്ഞ് ആറാം ദിനം മധുവിധു ആഘോഷിക്കാൻ പോയ നാവിക സേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന് തൊട്ടരികിൽ ഒന്നും മിണ്ടാതെ നിശബ്ദയായി നിൽക്കുന്ന നവവധു. ഇന്ന് അതിനേക്കാൾ വേദന നൽകുന്ന ചിത്രമാണ് പുറത്ത് വരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്.വിനയ് നർവാളിന് വികാരഭരിതമായ വിട നൽകൽ തന്നെയായിരുന്നു. ചുറ്റിലും നിൽക്കുന്നവർക്ക് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് പോലുമറിയാത്ത അവസ്ഥ.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് വിനയ് നർവാളിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. വിനയ് നർവാളിന് നാവിക സേന മേധാവി അന്തിമോപചാരമർപ്പിച്ചു. അൽപ്പസമയത്തിനകം മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
അതേ സമയം ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രന്റെ സംസ്കാരം വെള്ളിയാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒമ്പതുമണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക.
രാമചന്ദ്രന്റെ മൃതശരീരം ഇന്ന് രാത്രി കൊച്ചിയിൽ എത്തിക്കും. എറണാകുളം ജില്ലയിലെ ഇടപ്പള്ളി സ്വദേശിയാണ് രാമചന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടും വീടും വിറങ്ങലിച്ച അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha