2026ല്‍ കശ്മീര്‍ പിടിക്കുമെന്ന്;പഹല്‍ഗാം സൂത്രധാരന്‍ കസൂരിയെ പാക് പഞ്ചാബില്‍ക്കയറി തീര്‍ക്കാന്‍ റോ

രണ്ട് മാസം മുന്‍പ് പാക് പഞ്ചാബില്‍ പഹല്‍ഗാം ആക്രമണത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. പാകിസ്ഥാനിലിരുന്ന് ആക്രമണം നിയന്ത്രിച്ചത് ഇന്ത്യ തേടുന്ന കാളകൂട വിഷം. പാക് ചാരസംഘടന ഐഎസ്‌ഐ പിന്തുണയോടെ ലഷ്‌കര്‍ ഇ ത്വയ്ബ കശ്മീരില്‍ ചോരവീഴ്ത്തിയപ്പോള്‍ ലാഹോറില്‍ ഇരുന്ന് ചിരിച്ച് പദ്ധതിയുടെ സൂത്രധാരന്‍ സെയ്ഫുള്ള കസൂരി. ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറാണ് 'കസൂരി' എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ്. റോ ഐബി സംഘങ്ങളുടെ ഹിറ്റ്‌ലിസ്റ്റിലെ പ്രധാനി ഇന്ത്യയുടെ പ്രധാന ശത്രു ഹാഫിസ് സെയ്ദിന്റെ വലംകൈയ്യാണ് കസൂരി. മുംബൈ മോഡല്‍ അറ്റാക്കാണ് ഭീകരര്‍ ലക്ഷ്യം വെച്ചത്. തഹവൂര്‍ റാണയെ ഇന്ത്യന്‍ ജയിലില്‍ അടച്ചതിലുള്ള പകയാണോ ഇപ്പോള്‍ നടന്ന അറ്റാക്കിന് പിന്നിലുള്ളതെന്ന സംശയവും ശക്തമാകുന്നു.
പാകിസ്ഥാന്റെ നെഞ്ചത്ത് ഉടനെ തന്നെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകും. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക്ക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ചു ഇന്ത്യന്‍ ഏജന്‍സികള്‍. 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന സംഘടനയ്ക്ക് ഐഎസ്‌ഐ സഹായങ്ങളും പരിശീലനും ലഭിച്ചുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഭീകരര്‍ ഒന്നിലധികം ബൈക്കുകള്‍ ഉപയോഗിച്ചു. നമ്പര്‍ പ്ലേറ്റില്ലാതെ ഒരു ബൈക്ക് കണ്ടെത്തി. രണ്ടു സംഘമായി തിരിഞ്ഞ് എകെ47 ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍! ഡല്‍ഹിയില്‍ അടിയന്തര യോഗം ചേര്‍ന്നു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, അജിത് ഡോവല്‍, വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ശ്രീനഗറിലും ഉന്നതതല യോഗം ചേരും.
ലഷ്‌കറെ തയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്‌കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് കസൂരി എന്നും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്' എന്നും അറിയപ്പെടുന്നു. ജമ്മു കശ്മീരില്‍ നേരത്തെയും നടന്ന ഭീകരാക്രമണങ്ങളില്‍ കസൂരിക്ക് പങ്കുണ്ടെന്നാണ് വിവരം. വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. രണ്ടുമാസം മുന്‍പ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷണമനുസരിച്ച് പാക്ക് പഞ്ചാബിലെ കങ്കണ്‍പുരില്‍ കസൂരി സൈനികര്‍ക്കായി പ്രസംഗിച്ചിരുന്നു. പാക്ക് സൈന്യത്തിലെ കേണല്‍ സാഹിദ് സരീന്‍ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കള്‍ വര്‍ഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ കൊന്നാല്‍ ദൈവത്തില്‍നിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു.
ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നല്‍കിയിരുന്നു. 2026 ഫെബ്രുവരിക്കു മുന്‍പ് കശ്മീര്‍ പിടിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു കസൂരിയുടെ പരാമര്‍ശം. ആബട്ടാബാദിലെ വനാന്തരങ്ങളില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭീകരക്യാംപില്‍ നൂറുകണക്കിന് പാക്ക് യുവാക്കള്‍ പരിശീലനം നേടിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ലഷ്‌കറെ തയിബയുടെ രാഷ്ട്രീയശാഖയായ പാക്കിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് (പിഎംഎംഎല്‍), എസ്എംഎല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപില്‍ നിന്നാണ് യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതില്‍ പരിശീലനം നല്‍കിയതും. ലഷ്‌കറെ തയിബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി. പാക് സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ ലഷ്‌കറെ തയിബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോര്‍ഡിനേഷന്‍ കമ്മിറ്റിയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. ജെയുഡിയെ 2016ല്‍ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ല്‍ യുഎന്‍ ഉപരോധപ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരരാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. ഇവര്‍ക്കെല്ലാം പാകിസ്ഥാനില്‍ നിന്നും പരിശീലനവും കിട്ടിയിരുന്നു. കശ്മീരില്‍ നിന്നുള്ള രണ്ട് തദ്ദേശീയര്‍ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ല്‍ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഈ ഭീകരരെ പാകിസ്ഥാനില്‍ ഇരുന്ന് കസൂരി നിയന്ത്രിച്ചു. ആക്രമണ പദ്ധതിയും വിശദാംശങ്ങളുമെല്ലാം നല്‍കി.
ഭീകരര്‍ക്ക് ബൈക്കുകള്‍ കിട്ടിയതെവിടെയെന്നും അന്വേഷിക്കുന്നുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍ഇതൊയ്ബയുടെ മറ്റൊരു സംഘമാണ് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്'. ജമ്മു കശ്മീരിലെ ലഷ്‌കറിന്റെയും ടിആര്‍എഫിന്റെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ തലച്ചോറാണ് തീവ്രവാദി സൈഫുള്ള ഖാലിദ് എന്ന കസൂരി. കസൂരി എപ്പോഴും ആഡംബര കാറുകളിലാണ് സഞ്ചരിക്കുന്നത്. പാകിസ്ഥാന്‍ സൈന്യത്തിലെ സൈനികരെ പ്രചോദിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും കസൂരി പ്രിയങ്കരനാണ്. പാകിസ്ഥാനില്‍ വലിയ സ്വാധീനം ഇയാള്‍ക്കുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് രണ്ട് മാസം മുമ്പ്, സൈഫുള്ള ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിലെ കങ്കന്‍പൂരില്‍ എത്തിയിരുന്നു. അവിടെ പാകിസ്ഥാന്‍ സൈന്യത്തെ അഭിസംബോധന ചെയ്ത് ഇന്ത്യയ്‌ക്കെതിരെ ആഹ്വാനം നടത്തി.
ഭീകരാക്രമണത്തെ യുഎസും റഷ്യയും ഉള്‍പ്പെടെ വിവിധലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മോദിയെ ഫോണില്‍വിളിച്ച് അനുശോചനം അറിയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ഭീകരാക്രണത്തിന് പിന്നാലെ ഡല്‍ഹി, മുംബൈ, ജയ്പുര്‍, അമൃത്സര്‍ തുടങ്ങി വിവിധ നഗരങ്ങളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് കശ്മീരിലെത്തും. പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായ സ്ഥലത്ത് ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി സ്‌നിഫര്‍ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാര്‍ഗങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ആറ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്.
ഈ ആക്രമണത്തില്‍ മൂന്ന് പ്രധാന കാര്യങ്ങളുണ്ട്. പ്രധാനമന്ത്രി മോദി സൗദി അറേബ്യയിലായിരിക്കുമ്പോഴും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇന്ത്യയിലായിരിക്കുമ്പോഴും പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതിനു തൊട്ടുപിന്നാലെയുമാണ് ഈ ഭീകര ആക്രമണം നടന്നിരിക്കുന്നത്. ലഷ്‌കര്‍ഇതൊയ്ബയുടെ ഒരു ശാഖയായ ദി റെസിസ്റ്റന്‍സ് ഫോഴ്‌സാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ആക്രമണത്തിന് പരമാവധി ശ്രദ്ധയും നേട്ടവും നേടുന്നതിനായി കൃത്യമാര്‍ന്ന സമയവും പ്രദേശവും ഭീകരര്‍ തിരഞ്ഞെടുത്തു. ജമ്മുകശ്മീര്‍ ഭീകരരുടെ സ്വദേശമാണെന്ന മിഥ്യാധാരണ നല്‍കാന്‍ പാകിസ്ഥാന്‍ മെനഞ്ഞ ഒരു സൃഷ്ടി മാത്രമാണ് ടിആര്‍എഫിന്റെ ഈ ആക്രമണം എന്ന് നിസംശയം പറയാനാകും.
ഈ തീവ്രവാദികളുടെ മേലാളന്‍മാര്‍ ഇപ്പോഴും പാകിസ്ഥാനില്‍ ഇരുന്ന് ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്ഥാന്റെ സൈനികഇന്റലിജന്‍സ് വിഭാഗം സമ്മര്‍ദ്ദത്തിലാണെന്നും മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നടന്ന ട്രെയിന്‍ ഹൈജാക്കില്‍ സംഭവിച്ചതിന് പ്രതികാരമായി ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ ആഗ്രഹിക്കുന്നു എന്നുമാണ്. ഒരു തെളിവുമില്ലാതെ പാകിസ്ഥാന്‍ ബലൂച് കലാപത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ട്.
കശ്മീര്‍ ഇസ്ലാമാബാദിന്റെ കഴുത്തിലെ സിരയാണ് എന്ന മുനീറിന്റെ കഴിഞ്ഞ ആഴ്ചത്തെ വാദം പരിശോധിച്ച് നോക്കുമ്പോള്‍ ജമ്മുകശ്മീരിലെ ഒരു സുരക്ഷാ സംഭവത്തിന്റെ സൂചനയായി കാണാന്‍ സാധിക്കും. ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ കൈകാര്യം ചെയ്തത് പ്രാദേശികമായ സഹായത്തോടുകൂടിയുള്ള ലഷ്‌കറിന്റെ ചെറിയ ഗ്രൂപ്പുമാണ്. കശ്മീരിലെ സംയുക്ത സുരക്ഷാ വലയില്‍ നിന്ന് രക്ഷപ്പെടാനും സുരക്ഷാ സേനയെ ദുര്‍ബലപ്പെടുത്താനും തീവ്രവാദികള്‍ നിരന്തരം അവരുടെ തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവര്‍ എല്‍ഒസിക്ക് അപ്പുറത്തുനിന്നുള്ള പരമ്പരാഗത നുഴഞ്ഞുകയറ്റം മാറ്റിമറിക്കുന്നത്. ഇപ്പോള്‍ അവര്‍ സ്ലീപ്പര്‍ സെല്ലുകളെയാണ് സജീവമാക്കിയിരിക്കുന്നത്. ലക്ഷ്യമിട്ട കൊലപാതകങ്ങള്‍ നടത്തുന്നതിന് ഈ സ്ലീപ്പര്‍ സെല്‍ മികച്ച പിന്തുണ ഭീകരര്‍ക്ക് നല്‍കുന്നുണ്ട്. പിര്‍ പഞ്ചല്‍ മേഖലയിലും അതിന്റെ തെക്ക് ജമ്മു ഡിവിഷനിലും ഭീകരാക്രമണങ്ങള്‍ പോലും നടത്തുന്നത് ഈ സ്ലീപ്പര്‍ സെല്ലുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അങ്ങേയറ്റത്തെ വെല്ലുവിളി നേരിടുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയിലെ ടൂറിസ്റ്റ് സീസണിന്റെ തുടക്കത്തില്‍ ഭയം പടര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്‍ ഭീകരരുടെ വ്യക്തമായ പദ്ധതിയാണിതെന്ന് നിസംശയം പറയാനാകും. കശ്മീരിലെ പരമ്പരാഗത വരുമാന സ്രോതസ്സാണ് ടൂറിസം. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഇപ്പോള്‍ സമാധാനം കൈവരിക്കുകയും സാധാരണ നിലയിലേക്ക് എത്തുന്നതും തിരിച്ചറിഞ്ഞ തീവ്രവാദികള്‍ ഇപ്പോഴും കശ്മീര്‍ പ്രതിസന്ധിയിലാണെന്ന സന്ദേശം നല്‍കാനും വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha