ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

രാജ്യത്തിന്റെ അഭിമാനമായി വിഴിഞ്ഞം മാറും. പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. അഭിമാനമൂഹൂര്‍ത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.
ഇന്ന് രാവിലെ 9.45ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് വിഴിഞ്ഞത്തേക്ക് തിരിക്കും. 10.15ന് വ്യോമസേനാ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കും. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പെഹല്‍ഗാം ആക്രമണ പശ്ചാതലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.
കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരത്തിലെമ്പാടും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ്ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും.
രാവിലെ ഏഴ് മുതല്‍ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹവ്യൂഹം മാത്രമേ കടത്തിവിടൂ. വിഴിഞ്ഞം പരിസരത്ത് പാര്‍ക്കിംഗിനടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാമറുകള്‍ സ്ഥാപിച്ച് ഇന്ത്യ. നാവിഗേഷന്‍ സിഗ്‌നലുകള്‍ തടയുന്ന ജാമറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താനാണ് ഈ നീക്കം എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമ പാതയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അനന്ത്‌നാഗ് മേഖലയില്‍ നിലവില്‍ തെരച്ചില്‍ തുടരുകയാണ്. 72 മണിക്കൂര്‍ കൂടി തെരച്ചില്‍ നടത്താനാണ് സൈന്യത്തിനും ജമ്മു കാശ്മീര്‍ പൊലീസിനും നിര്‍ദേശം ലഭിച്ചിരിക്കുന്നത്. വനമേഖല കേന്ദ്രീകരിച്ച് 30 മണിക്കൂറില്‍ അധികമായി തെരച്ചില്‍ നടന്നു വരികയാണ്.
ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
''പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും. 26 പേരെ കൊലപ്പെടുത്തിയതുകൊണ്ട് നിങ്ങള്‍ ജയിച്ചുവെന്ന് കരുതേണ്ട. നിങ്ങള്‍ ഓരോരുത്തരും ഉത്തരംപറയേണ്ടിവരും. ഇത് നരേന്ദ്രമോദി സര്‍ക്കാരാണ്. ആരെയും വെറുതെവിടില്ല. രാജ്യത്തുനിന്ന് ഭീകരവാദം വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. അത് നേടിയെടുക്കുകതന്നെ ചെയ്യും'', അമിത് ഷാ പറഞ്ഞു.
അസമിലെ ബോഡോ നേതാവ് ഉപേന്ദ്ര നാഥ് ബ്രഹ്‌മയുടെ പ്രതിമ അനാച്ഛാദനംചെയ്യുന്ന ചടങ്ങിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാം ആക്രമണത്തേക്കുറിച്ചും പരാമര്‍ശിച്ചത്. ചടങ്ങിന് മുന്നോടിയായി പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മൗനം ആചരിക്കുകയുംചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ -പാകിസ്താന്‍ നയതന്ത്രബന്ധം വഷളാകുകയും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മധ്യസ്ഥശ്രമവുമായി ഐക്യരാഷ്ട്രസഭ(യു.എന്‍). ഇരു രാജ്യങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഫോണില്‍ സംസാരിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തില്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. നിയമപരമായ മാര്‍ഗങ്ങളിലൂടെ ഈ ആക്രമണങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.
'യു.എന്‍ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്'. ജയശങ്കര്‍ ഫോണ്‍ സംഭാഷണത്തിന് ശേഷം എക്സില്‍ കുറിച്ചു.
'പഹല്‍ഗാം സംഭവത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതി പ്രമേയങ്ങള്‍ക്ക് അനുസൃതമായി ജമ്മു & കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതില്‍ യുഎന്‍ അതിന്റെ പങ്ക് വഹിക്കണം. പാകിസ്താന്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്.' പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്‌സില്‍ കുറിച്ചു.
അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളുമായി സംസാരിച്ചത്. അതേസമയം രാജ്യന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസംവരെയും നിയന്ത്രണ രേഖയ്ക്ക് സമീപം വരെമാത്രമായിരുന്നു വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിമുതല്‍ അഞ്ചിടത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സൈനിക നടപടിക്ക് മുന്‍പ് സേനയുടെ മനോവീര്യം തകര്‍ക്കുകയാണോ എന്ന് സുപ്രീംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു. പഹല്‍ഗാം സംഭവത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഫത്തേഷ്‌കുമാര്‍ ഷാഹു, മുഹമ്മദ് ജുനൈദ്, വിക്കി കുമാര്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭീകരാക്രമണ കേസുകളിലെ അന്വേഷണത്തിന് ജഡ്ജിമാര്‍ക്ക് വൈദഗ്ധ്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. അത്തരം ഹര്‍ജികള്‍ നല്‍കി സേനയുടെ മനോവീര്യം തകര്‍ക്കരുത്. ഇത്തരം കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുംമുന്‍പ് കുറച്ച് ഉത്തരവാദിത്വം കാണിക്കുക. നിങ്ങള്‍ക്കുമുണ്ട് രാജ്യത്തോട് കുറച്ച് കടമകള്‍. ഇങ്ങനെ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുകയാണോ നിങ്ങള്‍ എന്നുമുതലാണ് ഈ അന്വേഷണത്തില്‍ കോടതിക്ക് വൈദഗ്ധ്യം ലഭിച്ചതെന്നും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
അതിനിടെ മറ്റു സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ കോടതിയോട് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ പലയിടങ്ങളിലുള്ള സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനാല്‍, മറ്റു സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് ഗുണ്ടകളോ തീവ്രവാദികളോ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമീപിക്കാന്‍ ഹര്‍ജിക്കാരന് അവകാശമുണ്ടെന്ന് സുപ്രീംകോടതി മറുപടി നല്‍കി.
പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ സംഭവത്തിന് രണ്ടു ദിവസം മുന്‍പ് ബൈസരന്‍വാലിയില്‍ ഉണ്ടായിരുന്നുവെന്നും പഹല്‍ഗാം കൂടാതെ മറ്റുമൂന്ന് കേന്ദ്രങ്ങള്‍കൂടി ഇവര്‍ ആക്രമണത്തിന് പരിഗണിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ഒരാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം.
ഭീകരര്‍ ഏപ്രില്‍ 15ന് പഹല്‍ഗാമിലെത്തുകയും ബൈസരന്‍വാലി ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ആരുവാലി, പ്രാദേശിക അമ്യൂസ്മെന്റ് പാര്‍ക്ക്, ബേതാബ് വാലി എന്നിവയായിരുന്നു മറ്റ് മൂന്ന് ലക്ഷ്യങ്ങള്‍. ഇവിടെയും ഭീകരര്‍ നിരീക്ഷണം നടത്തിയിരുന്നുവെങ്കിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആക്രമണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഭീകരരെ സഹായിച്ചെന്ന് കരുതുന്ന ഏകദേശം 20 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ പലരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. നാലുപേര്‍ ഭീകരര്‍ക്ക് നിരീക്ഷണത്തിനും മറ്റും സഹായങ്ങള്‍ നല്‍കിയതില്‍ നിര്‍ണായകപങ്ക് വഹിച്ചതായാണ് വിവരം.
ആക്രമണത്തിന് മുന്‍പ് പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് 2,500-ല്‍ അധികം വ്യക്തികളെ ചോദ്യം ചെയ്തു. ഇവരില്‍ 186 പേരെ വിശദമായ ചോദ്യം ചെയ്യലിനായി സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ അറബിക്കടലില്‍ നാവികഭ്യാസം നടത്തി ഇന്ത്യന്‍ നാവികസേന. പാകിസ്താന്റെ സമുദ്രമേഖല അതിര്‍ത്തിയ്ക്ക് സമീപത്താണ് നാവികസേന പ്രകടനം നടത്തുന്നത്. ഏപ്രില്‍ 30 മുതല്‍ മേയ് മൂന്ന് വരെ നാവികാഭ്യാസം തുടരും. അത്യാധുനിക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെ സമുദ്രമേഖലയില്‍ സേന വിന്യസിച്ചിരിക്കുകയാണ്.
സാധാരണയായി നടത്തിവരുന്നതാണെങ്കിലും സംഘര്‍ഷ സാഹചര്യത്തില്‍ ശ്രദ്ധയായിരിക്കുകയാണ് നാവികസേനാഭ്യാസം. പാകിസ്താന് ആശങ്കയുണര്‍ത്തുന്ന വിധത്തിലാണ് ഇന്ത്യന്‍ നാവികസേന ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ സേന പരീക്ഷിച്ചിരുന്നു. സേനയുടെ ആയുധസംവിധാനങ്ങളുടെ ക്ഷമതയാണ് പരീക്ഷിച്ചുറപ്പിച്ചത്. ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് നാവികസേന ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. അതിന് രണ്ടുദിവസം മുന്‍പ് യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് 70 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മധ്യദൂര മിസൈല്‍ പരീക്ഷണവും സേന നടത്തിയിരുന്നു.
കരുത്ത് വ്യക്തമാക്കി സജ്ജമായ യുദ്ധക്കപ്പലുകളുടെ ചിത്രമുള്‍പ്പെടെ പാകിസ്താന് താക്കീതുമായി ഒരു എക്സ് പോസ്റ്റും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ നാവികസേന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഒരു ദൗത്യവും അപ്രാപ്യമല്ല എന്ന കുറിപ്പും സേന പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.
പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ അത്യാധുനിക ജാമിങ് സംവിധാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ പാക് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എസ്.എസ്.) സിഗ്‌നലുകളെ തടസ്സപ്പെടുത്തുന്നതിനായി ഇന്ത്യ ജാമിങ് സംവിധാനങ്ങള്‍ വിന്യസിച്ചത്. ഇന്ത്യന്‍ നീക്കം പാക് വിമാനങ്ങളുടെ ദിശാ നിര്‍ണയശേഷിയും ആക്രമണശേഷിയും ഗണ്യമായി കുറയ്ക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിപിഎസ് (യുഎസ്), ഗ്ലോനാസ് (റഷ്യ), ബെയ്ഡൗ (ചൈന) എന്നിവയുള്‍പ്പെടെ ഒന്നിലധികം ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍ പ്ലാറ്റ്ഫോമുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ജാമിങ് സംവിധാനങ്ങള്‍ക്ക് കഴിയും. ഇവയെല്ലാം പാകിസ്താന്‍ സൈനിക വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭീകരാക്രമണത്തിന് പിന്നാലെ സിന്ധുനദീ ജല കരാര്‍ മരവിപ്പിച്ചതുള്‍പ്പെടെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചതോടെ പാകിസ്താന്‍ അടിയന്തരമായി വ്യോമമേഖല അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമമേഖല അടച്ച് ഇന്ത്യ പ്രതിരോധം വീണ്ടും കടുപ്പിച്ചത്. പാകിസ്താന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്കും പാകിസ്താനിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്കും ഇന്ത്യന്‍ വ്യോമപാത ഉപയോഗിക്കാനാകില്ല.
പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിമയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടികള്‍ക്ക് നീക്കം തുടങ്ങിയതായി പാകിസ്താന് ആശങ്കയുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
ആദ്യമായാണ് ഐഎസ്ഐ മേധാവി പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി എത്തുന്നത്. ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലികിന് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
2022-ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പുറത്താക്കപ്പെട്ട ശേഷം പാകിസ്താന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇല്ലെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അസിം മാലിക് പാക് രഹസ്യാന്വേഷണ ഏജന്‍സിയുടെ ചുമതലയിലെത്തുന്നത്.
ദേശീയ സുരക്ഷ, വിദേശനയം, തന്ത്രപരമായ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുക എന്നതാണ് അസിം മാലികിന്റെഅധിക ചുമതല. ഒരു ഫെഡറല്‍ മന്ത്രിക്ക് തുല്യമായ പദവിയാണ് എന്‍എസ്എ വഹിക്കുന്നത്. ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും തലവനാണ് ഉപദേഷ്ടാവ്.
ഐഎസ്ഐ ഡയറക്ടര്‍ ജനറലാകുന്നതിന് മുമ്പ്, അസിം മാലിക് പാകിസ്താന്‍ സൈന്യത്തിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അഡ്ജറ്റന്റ് ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ഭരണപരമായ കാര്യങ്ങളുടെ മേല്‍നോട്ടമായിരുന്നു അദ്ദേഹത്തിന്റെ ചുമതല.
https://www.facebook.com/Malayalivartha